മുംബൈ: യു.എസും ഇറാനും തമ്മിൽ ചർച്ചകൾക്ക് ധാരണയായതോടെ അസംസ്കൃത എണ്ണ വില കുറയുന്നു. അന്താരാഷ്ട്ര വിപണിയിൽ എണ്ണ വില ഒരു ഡോളർ കുറഞ്ഞു. അതായത് 1.4 ശതമാനം കുറഞ്ഞ് ബാരലിന് 68.47 ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. യു.എസ് വെസ്റ്റ് ടെക്സസിലെ എണ്ണ വില 91 സെന്റ് കുറഞ്ഞു. ഒരു ബാരലിന് 64.23 ഡോളറിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്.
യു.എസും ഇറാനും തമ്മിൽ നടക്കാനിരിക്കുന്ന ചർച്ച പരാജയപ്പെടുന്ന വാർത്തകളുടെ പശ്ചാത്തലത്തിൽ എണ്ണ വില ബുധനാഴ്ച മൂന്ന് ശതമാനത്തോളം ഉയർന്നിരുന്നു. എന്നാൽ, ചർച്ചകൾ ആസൂത്രണം ചെയ്തത് പോലെ നടക്കുമെന്ന് ഇരു രാജ്യങ്ങളുടെയും നേതൃത്വം സ്ഥിരീകരിച്ചതോടെ വില കുറയുകയായിരുന്നു. വെള്ളിയാഴ്ച ഒമാനിൽ നടത്താനിരിക്കുന്ന ചർച്ചയുടെ വിഷയം എന്തൊക്കെയായിരിക്കുമെന്ന് തീരുമാനമായിട്ടില്ല. പശ്ചിമേഷ്യയിലെ പ്രധാന എണ്ണ ഉത്പാദകരായ ഇറാനെതിരെ യു.എസ് സൈനിക നടപടിയുണ്ടാകുമെന്ന സൂചന അസംസ്കൃത എണ്ണയുടെ വ്യാപാരത്തെ ഗുരുതരമായി ബാധിക്കുമെന്നായിരുന്നു ആശങ്ക.
ആണവോർജ പദ്ധതികൾ അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാമെന്ന് ഇറാൻ സമ്മതിച്ചിട്ടുണ്ട്. എന്നാൽ, ബാലിസ്റ്റിക് മിസൈൽ പദ്ധതി അടക്കം ചർച്ചയിൽ ഉൾപ്പെടുത്തണമെന്നാണ് യു.എസിന്റെ ആവശ്യം. പെട്രോളിയം കയറ്റുമതി രാജ്യങ്ങളുടെ ഓർഗനൈസേഷനിലെ (ഒപെക്) നാലാമത്തെ ഏറ്റവും വലിയ എണ്ണ ഉത്പാദന രാജ്യമാണ് ഇറാൻ. ലോകത്തിലെ മൊത്തം എണ്ണയുടെ അഞ്ചിലൊന്ന് ഒമാനും ഇറാനും ഇടയിലുള്ള ഹോർമുസ് കടലിടുക്കിലൂടെയാണ് കയറ്റുമതി ചെയ്യപ്പെടുന്നത്.
മറ്റ് ഒപെക് അംഗങ്ങളായ സൗദി അറേബ്യ, യുനൈറ്റഡ് അറബ് എമിറേറ്റ്സ്, കുവൈറ്റ്, ഇറാഖ് തുടങ്ങിയ രാജ്യങ്ങൾ അവരുടെ ക്രൂഡ് ഓയിലിന്റെ ഭൂരിഭാഗവും ഈ കടലിടുക്ക് വഴിയും ഇറാൻ വഴിയുമാണ് കയറ്റുമതി ചെയ്യുന്നത്. അതേസമയം, ചർച്ചകൾ നടക്കുമെങ്കിലും ഇറാനെതിരെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ആക്രമണത്തിന് ഉത്തരവിട്ടേക്കുമോയെന്ന ആശങ്ക പൂർണമായും ഒഴിഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.