10,000 രൂപയുടെ ഇടപാട് അഞ്ചായി വിഭജിച്ചാൽ ചാർജ് ഒഴിവാകുമോ? ഡെബിറ്റ് കാർഡിലേക്ക് മടങ്ങാനായോ?
2,000ന് മുകളിലുള്ള ചില യു.പി.ഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്നാണ് സർക്കാറിന്‍റെ പുതിയ വിജ്ഞാപനം. എന്നാൽ ഈടാക്കേണ്ട കൃത്യമായ തുക ഇതുവരെ തീരുമാനിച്ചിട്ടില്ല. വ്യക്തികൾ തമ്മിലുള്ള (P2P) ഇടപാടുകൾക്ക് ഇത് ബാധകമല്ല, തിരഞ്ഞെടുക്കപ്പെട്ട മർച്ചന്‍റ് (വ്യാപാരി) ഇടപാടുകൾക്ക് മാത്രമാണ് ഈ മാറ്റം വരുന്നത്. ഗസറ്റ് വിജ്ഞാപന പ്രകാരം 2,000 വരെയുള്ള യു.പി.ഐ ഇടപാടുകൾക്ക് ബാങ്കുകളോ സിസ്റ്റം പ്രൊവൈഡർമാരോ യാതൊരു ചാർജും ഈടാക്കില്ല. കൂടാതെ എല്ലാ റൂപേ ഡെബിറ്റ് കാർഡ് ഇടപാടുകളും ചാർജിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
എൻ.പി.സി.ഐ ചാർജ് പ്രഖ്യാപിച്ച ശേഷം അത് വ്യാപാരികൾ വഹിക്കണമോ അതോ ഉപയോക്താക്കൾക്ക് കൈമാറണമോ എന്ന് ബാങ്കുകളും വ്യാപാരികളും തീരുമാനിക്കും. അതിനാൽ 2,000ന് മുകളിലുള്ള ചില ഇടപാടുകൾക്ക് ഉപയോക്താക്കൾ ചെറിയൊരു തുക കൂടുതൽ നൽകേണ്ടി വന്നേക്കാമെന്നുമാണ് നിരീക്ഷണം.
ചാർജ് ഒഴിവാക്കാൻ 10,000ന്‍റെ ഇടപാട് അഞ്ചായി വിഭജിച്ച് അയക്കാൻ സാധിക്കുമോ? ഇതാണ് പൊതുവായ സംശയം
കഴിയും എന്നാണ് ഉത്തരം. പക്ഷേ ഇത് എല്ലായ്പ്പോഴും നടക്കില്ല. ഒരു അക്കൗണ്ടിൽ നിന്ന് തന്നെ അസാധാരണ രീതിയൽ പല തവണ പണം എത്തുന്നത് അക്കൗണ്ട്, ബാങ്കുകൾ നിരീക്ഷിക്കാൻ കാരണമാകും. ഇങ്ങനൊരു സാധ്യത ആളുകൾ ഉപയോഗിക്കാനുള്ള സാധ്യത മുൻകൂട്ടി കണ്ട് എൻ.പി.സി.ഐയും ബാങ്കുകളും പേയ്‌മെന്‍റ് സേവനദാതാക്കളും മുൻകരുതലുകൾ എടുക്കുകയും ചെയ്യും. വലിയ തുകകൾ 2000 രൂപയാക്കി പല തവണ പേമെന്‍റ് ചെയ്യുന്നത് റീഫണ്ട്, കാൻസലേഷൻ, കണക്ക് ഒത്തുനോക്കൽ എന്നിവയെല്ലാം സങ്കീർണമാക്കും.
ഡെബിറ്റ് കാർഡിലേക്ക് മടങ്ങാനായോ?
2,000ന് മുകളിലുള്ള യു.പി.ഐ ഇടപാടുകൾക്ക് ഉപയോക്താക്കളിൽ നിന്ന് ചാർജ് ഈടാക്കാൻ തുടങ്ങിയാൽ വലിയ വാങ്ങലുകൾക്ക് ഡെബിറ്റ് കാർഡുകളെ ബദലായി ആളുകൾ പരിഗണിച്ചേക്കാം. എന്നാൽ ഏത് നെറ്റ്‌വർക്ക് കാർഡാണ് ഉപയോഗിക്കുന്നത് എന്നത് പ്രധാനമാണ്.
നെറ്റ്‌വർക്ക് തടസങ്ങൾ, പരിധികൾ, അല്ലെങ്കിൽ സ്വീകാര്യതയിലെ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകുമ്പോൾ ഡെബിറ്റ് കാർഡ് ഒരു ബാക്കപ്പായി ഉപയോഗിക്കാം. റൂപേ ഡെബിറ്റ് കാർഡ് ഇടപാടുകളെ ചാർജുകളിൽ നിന്ന് പൂർണമായി ഒഴിവാക്കിയിട്ടുണ്ട്. എന്നാൽ ഈ ആനുകൂല്യം മറ്റ് നെറ്റ്‌വർക്ക് കാർഡുകൾക്ക് ലഭിക്കില്ല. എന്നാൽ വിദേശത്തോ ചില വിദേശ ഇ-കോമേഴ്‌സ് വെബ്‌സൈറ്റുകളിലോ റൂപേ കാർഡുകൾക്ക് പരിമിതമായ സ്വീകാര്യത മാത്രമേയുള്ളൂ. വിസ ), മാസ്റ്റർകാർഡ് എന്നിവയുമായി താരതമ്യം ചെയ്യുമ്പോൾ ഇത് ഒരു പരിമിതിയിരിക്കും.
അതുകൊണ്ട് തന്നെ, വലിയ തുകകളുടെ വ്യാപാരി ഇടപാടുകൾ നടത്തുന്ന ഉപയോക്താക്കളെ സംബന്ധിച്ച്, ഭാവിയിൽ വരുന്ന എം.ഡി.ആർ ഘടനയും അത് വ്യാപാരികളോ ബാങ്കുകളോ ഉപയോക്താക്കളിലേക്ക് കൈമാറുമോ എന്നതും അനുസരിച്ചായിരിക്കും ഡെബിറ്റ് കാർഡുകളേക്കാൾ യു.പി.ഐ ലാഭകരവും സൗകര്യപ്രദവുമാണോ എന്ന് തീരുമാനിക്കപ്പെടുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.