ബാങ്ക് ജീവനക്കാർക്ക് ഇനി ഇൻസെന്റിവ് ലഭിക്കില്ല; നിരോധിക്കാൻ റിസർവ് ബാങ്ക് നീക്കം

മുംബൈ: ബാങ്ക് ജീവനക്കാർക്ക് കനത്ത തിരിച്ചടിയാകുന്ന നീക്കവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്ക് ജീവനക്കാർക്ക് മറ്റു കമ്പനികൾ നൽകുന്ന ഇൻസെന്റിവ് നിരോധിക്കാൻ റിസർവ് ബാങ്ക് ആലോചിക്കുന്നു. ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് മറ്റു കമ്പനികളുടെ ക്രെഡിറ്റ് കാർഡ്, മ്യൂച്ച്വൽ ഫണ്ട്, ഇൻഷൂറൻസ് പോളിസി അടക്കം സാമ്പത്തിക ഉൽപന്നങ്ങൾ വിൽക്കുന്നതിന് ലഭിക്കുന്ന ഇൻസെന്റീവാണ് നിരോധിക്കുക. ബാങ്കിന്റെ സഹകരണത്തോടെ ഉപഭോക്താക്കൾക്ക് ഇൻഷൂറൻസ്, മ്യൂച്ച്വൽ ഫണ്ട് കമ്പനിക​ൾ സേവനവും ഉത്പന്നങ്ങളും വിൽക്കുന്നതിനാണ് തടയിടുക. മറ്റു കമ്പനികളുടെ ഉത്പന്നങ്ങൾ ബാങ്കുകൾ സ്വന്തം ഉപഭോക്താകളെ അടിച്ചേൽപ്പിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ റി​സർവ് ബാങ്ക് പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച കരട് നിർദേശം തിങ്കളാഴ്ച റിസർവ് ബാങ്ക് പുറത്തിറക്കി.

കരട് നിർദേശ പ്രകാരം മൂന്നാം കക്ഷിയുടെ ഉൽപന്നം ബാങ്കുകൾ സ്വന്തം ഉത്പന്നങ്ങ​ളോടെപ്പം ചേർത്ത് വിൽക്കാൻ പാടില്ല. ഉദാഹരണത്തിന് മറ്റൊരു കമ്പനിയുടെ ഇൻഷൂറൻസ് പോളിസി വാങ്ങിയാൽ വായ്പ നൽകാമെന്ന ബാങ്കുകളുടെ നിലപാട് ഇനി നടപ്പില്ല. മറ്റു കമ്പനികളുടെ സാമ്പത്തിക സേവനങ്ങളും ഉത്പന്നങ്ങളും വാങ്ങണമോയെന്ന് തീരുമാനിക്കാനുള്ള അവകാശം ഉപഭോക്താക്കൾക്ക് നൽകണം.

തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽപന നടത്തിയതായി കണ്ടെത്തിയാൽ ബാങ്കുകൾ ഉപഭോക്താക്കൾക്ക് മുഴുവൻ തുകയും തിരിച്ചുനൽകണം. സാമ്പത്തിക നഷ്ടം സംഭവിച്ചിട്ടുണ്ടെങ്കിൽ നഷ്ടപരിഹാരവും നൽകേണ്ടി വരും. ബിസിനസ് വർധിപ്പിക്കാൻ വേണ്ടി ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉത്പന്നങ്ങൾ വിൽക്കുന്നതിന് ജീവനക്കാർക്ക് ഇൻസെന്റീവ് നൽകുന്ന നയങ്ങൾ ബാങ്കുകൾ ഒഴിവാക്കണം. മാത്രമല്ല, മൂന്നാം കക്ഷിയുടെ ഉത്പന്ന, സേവന വിൽപനയിൽ ഏർപ്പെട്ടിരിക്കുന്ന ജീവനക്കാർക്ക് മൂന്നാം കക്ഷിയിൽനിന്ന് നേരിട്ടോ അല്ലാതേയോ യാതൊരു ഇൻസെന്റീവും ലഭിക്കുന്നില്ലെന്ന് പ്രത്യേകം ഉറപ്പാക്കണമെന്നും ബാങ്കുകൾക്ക് റിസർവ് ബാങ്ക് നിർദേശം നൽകി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.