മുംബൈ: ലോൺ തിരിച്ചടക്കാത്തവരെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്യുന്ന ബാങ്ക് നടപടിക്ക് കൂച്ചുവിലങ്ങിട്ട് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ). വായ്പ തിരിച്ചടക്കാത്തതിന്റെ പേരിൽ ബാങ്കുകളുടെ കടുത്ത നടപടി ഭയന്ന് നിരവധി പേർ ജീവനൊടുക്കിയതിന്റെ പശ്ചാത്തലത്തിലാണ് നീക്കം. വായ്പ തിരിച്ചുവാങ്ങുന്നതിന് ബാങ്കുകളും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളും പാലിക്കേണ്ട നടപടിക്രമം സംബന്ധിച്ച് ആർ.ബി.ഐ കരട് മാർഗനിർദേശം പുറത്തിറക്കി. ഈ വർഷം ജൂലൈ ഒന്നിന് മാർഗനിർദേശം പ്രാബല്യത്തിൽ വരും. കരട് നിർദേശങ്ങൾ അനുസരിച്ച്, വായ്പ വാങ്ങിയവർക്കെതിരെ ബാങ്കുകളും റിക്കവറി ഏജന്റുമാരും കർശനമായ നടപടികൾ സ്വീകരിക്കുന്നതിന് വിലക്കേർപ്പെടുത്തി.
ഉപഭോക്താക്കളുടെ പരാതികൾ ആദ്യം പരിഹരിച്ച ശേഷമായിരിക്കണം ബാങ്കുകൾ വായ്പ തിരിച്ചുപിടിക്കാനുള്ള നടപടി സ്വീകരിക്കേണ്ടത്. അതായത് വായ്പ തിരിച്ചടക്കാൻ കഴിയാത്തതിന്റെ കാരണം മനസിലാക്കുകയും ആവശ്യമെങ്കിൽ ആശ്വാസ നടപടി സ്വീകരിക്കുകയും ചെയ്യണം. വായ്പ തിരിച്ചുപിടിക്കുന്നതിന് ചുമതലപ്പെടുത്തിയ ഏജന്റിനെ കുറിച്ച് ഉപഭോക്താവിന് കൃത്യമായ വിവരം നൽകണം.
ഭീഷണിപ്പെടുത്തുകയോ അധിക്ഷേപിക്കുകയോ ചെയ്യരുത്. ഫോണുകളിലോ സമൂഹ മാധ്യമങ്ങളിലോ അനുചിതമായ സന്ദേശങ്ങൾ അയക്കരുത്. ലോണെടുത്തവരുടെ ബന്ധുക്കളെയോ സുഹൃത്തുക്കളെയോ സഹപ്രവർത്തകരെയോ ഉപദ്രവിക്കരുതെന്നും ആർ.ബി.ഐ കരട് രേഖയിൽ പറയുന്നു.
വായ്പ തിരിച്ചടക്കാത്തവരെ ഏതൊക്കെ സമയങ്ങളിൽ ധനകാര്യ സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കും ബന്ധപ്പെടാമെന്നും ആർ.ബി.ഐ കരട് രേഖയിൽ വ്യക്തമാക്കുന്നുണ്ട്. പുതിയ സമയക്രമ പ്രകാരം രാവിലെ എട്ടു മുതൽ വൈകീട്ട് ഏഴ് വരെ മാത്രമേ ബന്ധപ്പെടാൻ പാടുള്ളൂ. കടം വാങ്ങിയവരും ഗ്യാരന്റി നിന്നവരും ഒഴികെ മറ്റൊരാളെയും സമീപിക്കാൻ പാടില്ല. മരണ, വിവാഹ വീടുകളിലെത്തി വായ്പ വാങ്ങിയവരെ കാണുന്നത് ഒഴിവാക്കണം. ചില ഘട്ടങ്ങളിൽ കൂടിക്കാഴ്ചക്ക് താൽപര്യമില്ലെന്ന് ഉപഭോക്താക്കൾ പറഞ്ഞാൽ ബാങ്കുകൾ മാനിക്കണമെന്നും ആർ.ബി.ഐ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.