10, 20, 50, 100 രൂപയുടെ പഴയ നോട്ടുകൾ ജൂലൈ ഒന്നുമുതൽ നിരോധിക്കുമോ? വൈറലായ വാർത്തക്ക് പിന്നിലെ സത്യം ഇതാണ്

മുംബൈ: 2005ന് മുമ്പ് അച്ചടിച്ച 10, 20, 50, 100 രൂപയുടെ പഴയ കറൻസി നോട്ടുകൾ ജൂലൈ ഒന്നുമുതൽ അസാധുവാകുമെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വ്യാജ സന്ദേശം ജനങ്ങളിൽ ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ചിരുന്നു. നോട്ടുനിരോധനം പോലുള്ള മറ്റൊരു നടപടി ഉണ്ടാകുമോ എന്ന് ഭയന്ന പലരും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കാൻ തിരക്കുകൂട്ടി. ബാങ്ക് ഓഫ് മഹാരാഷ്ട്രയുടെ ഔദ്യോഗിക ലോഗോ ഉപയോഗിച്ച് പ്രചരിച്ച ഈ സന്ദേശം കണ്ടാൽ ശരിയായ സർക്കാർ അറിയിപ്പാണെന്ന് ആരും കരുതിപ്പോകും. 2005ന് മുന മഹാത്മാഗാന്ധി സീരീസിലുള്ള എല്ലാ നോട്ടുകളും ജൂൺ 30-ന് ശേഷം വിനിമയത്തിന് സാധുവായിരിക്കില്ലെന്നും, ഉടൻ തന്നെ ബാങ്കുകളിൽ പോയി അവ മാറ്റിവാങ്ങണമെന്നും സന്ദേശത്തിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇതൊരു വ്യാജ പ്രചരണമാണെന്ന് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിരിക്കുകയാണ്.

കേന്ദ്ര സർക്കാറിന്‍റെ ഫാക്ട് ചെക്കിങ് ഏജൻസിയായ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ഈ സന്ദേശം പൂർണമായും വ്യാജമാണെന്ന് വ്യക്തമാക്കി. ഈ നോട്ടുകൾ അസാധുവാക്കാൻ യാതൊരു തീരുമാനവും എടുത്തിട്ടില്ലെന്നും, ഈ വാർത്തക്ക് നിയമപരമായ അടിസ്ഥാനമില്ലെന്നും പി.ഐ.ബി അറിയിച്ചു. ബാങ്ക് ഓഫ് മഹാരാഷ്ട്രയും ഇതിനെതിരെ വിശദീകരണവുമായി രംഗത്തെത്തി. തങ്ങളുടെ ലോഗോ ഉപയോഗിച്ച് പ്രചരിക്കുന്നത് വ്യാജ വാർത്തയാണെന്നും, ഉപഭോക്താക്കൾ ഇത്തരം അഭ്യൂഹങ്ങളിൽ വിശ്വസിക്കുകയോ അത് മറ്റുള്ളവരിലേക്ക് പങ്കുവെക്കുകയോ ചെയ്യരുതെന്നും ബാങ്ക് അഭ്യർഥിച്ചു. സാമ്പത്തിക വിവരങ്ങൾക്കായി ഔദ്യോഗിക ചാനലുകളെ മാത്രം ആശ്രയിക്കാനും ബാങ്ക് നിർദ്ദേശിച്ചു.

2005ന് മുമ്പുള്ള 10, 20, 50, 100 രൂപയുടെ നോട്ടുകൾ ഇപ്പോഴും നിയമപരമായ കറൻസികളായി തുടരുമെന്ന് റിസർവ് ബാങ്കും ആവർത്തിച്ചു വ്യക്തമാക്കി. പുതിയ നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ മെച്ചപ്പെട്ടതുകൊണ്ട് പഴയ നോട്ടുകൾ മാറ്റിവാങ്ങാൻ കേന്ദ്ര ബാങ്ക് മുൻപ് ജനങ്ങളെ പ്രോത്സാഹിപ്പിച്ചിട്ടുണ്ടെങ്കിലും, ഒരു നോട്ടും നിരോധിക്കുന്നതായി ഒരിക്കലും പ്രഖ്യാപിച്ചിട്ടില്ല. ഈ പഴയ നോട്ടുകൾ രാജ്യമെമ്പാടും ഇപ്പോഴും സാധുവാണ്.

2016-ലെ നോട്ടുനിരോധനത്തെക്കുറിച്ചുള്ള ഓമകൾ നിലനിൽക്കുന്നതുകൊണ്ടാണ് ഇത്തരത്തിലുള്ള വ്യാജ വാർത്തകൾ പെട്ടെന്ന് ജനങ്ങളെ ആശങ്കയിലാക്കുന്നത്. എന്നാൽ ഇത്തവണ അത്തരമൊരു നീക്കവും സർക്കാറിന്‍റെയോ ബാങ്കിന്റെയോ ഭാഗത്തുനിന്നില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഇത്തരം വ്യാജ സന്ദേശങ്ങൾ സമൂഹമാധ്യമങ്ങളിൽ വർധിച്ചുവരുന്നത് വിപണിയിൽ അനാവശ്യമായ പരിഭ്രാന്തിയുണ്ടാക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. കണ്ണുമടച്ച് പ്രചരിക്കുന്ന വാർത്തകളിൽ വിശ്വസിക്കാതെ, റിസർവ് ബാങ്കിന്റെയോ പി.ഐ.ബിയുടെയോ ഔദ്യോഗിക അറിയിപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തിയ ശേഷം മാത്രം കാര്യങ്ങൾ പങ്കുവെക്കണമെന്ന് ജനങ്ങളോട് അഭ്യർത്ഥിച്ചു.

Tags:    
News Summary - reality of the news about old currency withdrawal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.