പണം കൈമാറ്റം വർധിച്ചു; എ.ടി.എമ്മുകളുടെ പ്രാധാന്യവും

രണ്ടുവർഷം മുമ്പ് 500, 1000 രൂപ നോട്ടുകൾ നിരോധിച്ചതിന് കൃത്യമായ കാരണമെന്ത് എന്നതിൽ ഇനിയും ആശയക്കുഴപ്പം തീർന്നിട്ടില്ല. കള്ളപ്പണം വെളിച്ചത്തു കൊണ്ടുവരാനെന്ന് നോട്ടുനിരോധനത്തിെൻറ ആദ്യനാളുകളിൽ പറഞ്ഞിരുന്നത് പിന്നീട് മാറ്റി. നികുതി വലയത്തിലേക്ക് കൂടുതൽപേരെ കൊണ്ടുവരിക, രാജ്യത്ത് പണം കൈമാറ്റനിരക്ക് കുറച്ചു കൊണ്ടുവന്ന് കറൻസി അച്ചടിച്ചെലവ് കുറക്കുക തുടങ്ങിയവയൊക്കെയായി പിന്നീടുള്ള ന്യായീകരണങ്ങൾ. അതെന്തായാലും കറൻസി അച്ചടി ചിലവ് കുറഞ്ഞില്ല എന്ന് മാത്രമല്ല കുത്തനെ വർധിക്കുകയും ചെയ്തു.

2016 നവംബർ എട്ടിന് മുമ്പ് പ്രചാരത്തിലുണ്ടായിരുന്ന 500, 1000 രൂപ നോട്ടുകൾ പിൻവലിച്ചശേഷം പകരം 2000, 500, 200, 50, 10 രൂപ നോട്ടുകൾ പുതുതായി അച്ചടിക്കേണ്ടിവന്നു. ഇതിനുള്ള അധികച്ചെലവ് കൂടാതെ, സാധാരണക്കാർ പണം കൂടുതലായി കൈമാറാൻ തുടങ്ങിയതോടെ, കറൻസി അച്ചടിയും വർധിപ്പിക്കേണ്ടിവന്നു. േനാട്ടുനിരോധനത്തിന് തൊട്ടുമുമ്പായി 17.9 ലക്ഷം കോടിയുടെ നോട്ടുകളാണ് രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്നത്. എന്നാൽ, നിരോധന പ്രഖ്യാപനത്തിനുശേഷം രണ്ടുവർഷം കഴിഞ്ഞപ്പോഴത്തെ കണക്ക് റിസർവ്ബാങ്ക് പുറത്തുവിട്ടപ്പോൾ, പ്രചാരത്തിലുള്ള നോട്ടുകളുടെ എണ്ണം 19.6 ലക്ഷം കോടിയായി ഉയർന്നു. നോട്ട് നിരോധനത്തിന് മുമ്പുള്ളതിനെ അപേക്ഷിച്ച് പണകൈമാറ്റത്തിെൻറ വർധന 9.5 ശതമാനം വർധിച്ചു.

ഡിജിറ്റൽ ഇക്കോണമിയെ ജനം കൂടുതലായി ആശ്രയിക്കുന്നതോടുകൂടി കറൻസി കൈമാറ്റം കുത്തനെ ഇടിയുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിച്ചിരുന്നു. ആ പ്രതീക്ഷയാണ് പാളിയത്. മാത്രമല്ല, മുമ്പുണ്ടായിരുന്നതിനേക്കാൾ കൂടുതലായി ജനം എ.ടി.എം കേന്ദ്രങ്ങളെ ആശ്രയിക്കാനും തുടങ്ങി. 2016 ഒക്ടോബറിൽ രാജ്യത്തുടനീളമുള്ള എ.ടി.എമ്മുകളിൽനിന്നായി 2.54 ലക്ഷം കോടി രൂപയാണ് ഇടപാടുകാർ പിൻവലിച്ചതെങ്കിൽ, ഇക്കഴിഞ്ഞ ആഗസ്റ്റിലെ കണക്കനുസരിച്ച് അത് 2.75 ലക്ഷം കോടിയായി ഉയർന്നു. ഉത്സവ സീസണായ ഒക്ടോബർ മാസത്തെ കണക്കുകൾ പുറത്തുവരാനിരിക്കുന്നതേയുള്ളൂ. ആഗസ്റ്റിനേക്കാൾ കൂടുതലായിരിക്കും എന്ന് ഉറപ്പ്.

നോട്ടുനിരോധനം പ്രഖ്യാപിച്ചതിന് തൊട്ടുടനെയുള്ള മാസങ്ങളിൽ എ.ടി.എമ്മിൽനിന്നുള്ള പിൻവലിക്കൽ പകുതിയിൽ താഴെയായി ഇടിഞ്ഞിരുന്നു. എന്നാൽ, പണവിതരണം സാധാരണനില കൈവരിച്ചതോടെ ജനങ്ങൾ കൂടുതലായി എ.ടി.എം കേന്ദ്രങ്ങളെ ആശ്രയിക്കാൻ തുടങ്ങി. ഇതനുസരിച്ച് എ.ടി.എം കേന്ദ്രങ്ങളുടെ ആവശ്യകതയും വർധിച്ചു. നിലവിൽ രാജ്യത്തുടനീളം 2.28 ലക്ഷം എ.ടി.എം കേന്ദ്രങ്ങളുണ്ട്. മാസംതോറും ശരാശരി ആയിരം എ.ടി.എമ്മുകൾ പുതുതായി സ്ഥാപിക്കപ്പെടുന്നുമുണ്ട്. മൊബൈൽ വാലറ്റുകളും ഓൺലൈൻ ഇടപാടുകളുമൊക്കെ സജീവമാകുേമ്പാഴും എ.ടി.എമ്മുകളുടെ പ്രാധാന്യം കുറയുന്നിെല്ലന്ന് വ്യക്തം.

Tags:    
News Summary - ATP Transaction Cash Withdrawal -Business News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.