കൊച്ചി: രാജ്യത്തെ സ്വകാര്യ മേഖല ബാങ്കുകളുടെ വിദേശവത്കരണത്തിനെതിരെ ഓൾ ഇന്ത്യ ബാങ്ക് ഓഫിസേഴ്സ് അസോസിയേഷൻ (എ.ഐ.ബി.ഒ.എ). കേന്ദ്രസർക്കാറും റിസർവ് ബാങ്കും സ്വകാര്യ ബാങ്കുകളിൽ വിദേശ പങ്കാളിത്തം അനുവദിച്ച് രാജ്യത്തിന്‍റെ സമ്പദ്രംഗംതന്നെ വിദേശവത്കരിക്കുകയാണെന്ന് അസോസിയേഷൻ വാർത്തകുറിപ്പിൽ കുറ്റപ്പെടുത്തി.
തൃശൂർ ആസ്ഥാനമായ കാത്തലിക് സിറിയൻ ബാങ്കിനെ കാനഡയിലെ ഫെയർഫാക്സും തമിഴ്നാട്ടിലെ കരൂർ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ലക്ഷ്മി വിലാസ് ബാങ്കിനെ സിംഗപ്പൂർ ഡെവലപ്മെന്‍റ് ബാങ്കും യെസ് ബാങ്കിനെ ജപ്പാനിലെ സുമിതോമോ മിത്സുയി ബാങ്കിങ് കോർപറേഷനും സ്വന്തമാക്കിയതിന് ശേഷം ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിലെ ആർ.ബി.എൽ (രത്നാകർ ബാങ് ലിമിറ്റഡ്) ബാങ്ക് യു.എ.ഇയിലെ എമിറേറ്റ്സ് എൻ.ബി.ഡി ബാങ്ക് ഏറ്റെടുക്കാൻ ഒരുങ്ങുകയാണ്.
ഒരുലക്ഷം കോടി രൂപയിലധികം നിക്ഷേപവും അത്രതന്നെ വായ്പയുമുള്ള ആർ.ബി.എൽ ബാങ്കിന് 570ലധികം ശാഖയും 1,100 ബിസിനസ് കറസ്പോണ്ടന്‍റുമാരുമുണ്ട്. ആർ.ബി.എല്ലിന്‍റെ 51 ശതമാനത്തിലധികം ഓഹരി വാങ്ങാനാണ് എൻ.ബി.ഡിയുടെ നീക്കം. വോട്ടവകാശം 26 ശതമാനമായി നിയന്ത്രിച്ചിട്ടുണ്ടെങ്കിലും ഇതിൽ മാറ്റംവരുത്താൻ സാധ്യതയുണ്ടെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി. ഇത് അപകടകരമായ നീക്കമാണ്.
ബന്ധപ്പെട്ട എല്ലാവരുമായും വിഷയം ചർച്ച ചെയ്യുമെന്നും ഇന്ത്യൻ ബാങ്കിങ് സംവിധാനം വിദേശ കരങ്ങളിൽ എത്തുന്നത് തടയാൻ കഴിയാവുന്നതെല്ലാം ചെയ്യുമെന്നും അസോസിയേഷൻ അറിയിച്ചു.
ജീവനക്കാരുടെ ജോലിസമ്മർദം കുറക്കണമെന്ന് ബാങ്കുകളോട് കേന്ദ്രം
കൊച്ചി: രാജ്യത്തെ പൊതുമേഖല ബാങ്കുകളിലെ ജീവനക്കാരുടെ ജോലിസമ്മർദം കുറക്കാൻ നടപടിയെടുക്കണമെന്ന് കേന്ദ്രസർക്കാർ.
ജീവനക്കാരുടെ കുറവ്, ജോലിസമ്മർദം, നീണ്ട ജോലിസമയം, അയഥാർഥ ബിസിനസ് ടാർജറ്റ് എന്നിവ സംബന്ധിച്ച പരാതികൾ കൂടുന്ന സാഹചര്യത്തിലാണ് ബാങ്ക് മേധാവികളോടുള്ള നിർദേശം. ജീവനക്കാർ നേരിടുന്ന സമ്മർദത്തിന്‍റെ കാരണം കണ്ടെത്തുകയും അത് പരിഹരിക്കാൻ ‘ആക്ഷൻ പ്ലാൻ’ തയാറാക്കുകയും വേണമെന്ന് ധനമന്ത്രാലയം ആവശ്യപ്പെട്ടു. കേന്ദ്ര സർക്കാറിന്‍റെ ‘ഈസ്’ (എൻഹാൻസ്ഡ് ആക്സസ് ആൻഡ് സർവിസ് എക്സലൻസ്) പദ്ധതിയിൽ ബാങ്ക് തലത്തിലും പൊതുനയത്തിലും ഇതിനായി ശ്രമം നടത്തണം.
സമ്മർദം ലഘൂകരിക്കുന്നതിന്‍റെ ഭാഗമായി 12ൽ ഏഴ് പൊതുമേഖല ബാങ്കുകൾ ഇടവേളകളിൽ ‘എംപ്ലോയീ ഹെൽത്ത് ഇൻഡക്സ്’ സർവേ ആരംഭിച്ചിട്ടുണ്ട്. ഇതിൽ ചില ബാങ്കുകൾ പരിഹാരനടപടി നിർദേശം സഹിതം അതത് ബാങ്ക് ബോർഡുകൾക്ക് സർവേ റിപ്പോർട്ട് സമർപ്പിച്ചുതുടങ്ങിയിട്ടുമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.