വിമര്‍ശത്തിലും പ്രശംസയിലും കാര്യമില്ല; ഫലമാണ് പ്രധാനം –രഘുറാം രാജന്‍

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണറായിരിക്കെ സ്വീകരിച്ച നടപടികളുടെയും നിലപാടുകളുടെയും കാര്യത്തില്‍ ലഭിച്ച പ്രശംസയിലും നേരിട്ട വിമര്‍ശത്തിലും കാര്യമില്ലെന്ന്​ സ്ഥാനമൊഴിയുന്ന ഗവര്‍ണര്‍ രഘുറാം രാജന്‍. തന്‍െറ കാലത്ത് രാജ്യത്തിന്‍െറ സമ്പദ്മേഖലക്ക് നല്‍കാനായ സംഭാവനകളുടെയും താന്‍ സ്വീകരിച്ച നടപടികളുടെ ഫലങ്ങളുടെയും വെളിച്ചത്തിലാണ് പ്രവര്‍ത്തനം വിലയിരുത്തപ്പെടേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. തന്‍െറ അവസാന ദൈ്വമാസ ധനനയ അവലോകനം അവതരിപ്പിക്കുന്ന വേളയിലാണ് രഘുറാം രാജന്‍ ഇക്കാര്യം വ്യക്തമാക്കിയത്.

നയങ്ങളുടെയും നിലപാടുകളുടെയും പേരില്‍ അപ്പപ്പോള്‍ ഉണ്ടാവുന്ന വിമര്‍ശവും പ്രശംസയും കാര്യമാക്കുന്നില്ല. മറിച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അതുണ്ടാക്കുന്ന ഫലമാണ് പ്രധാനം. രാജ്യത്തിന്‍െറ തുടര്‍ച്ചയായ വളര്‍ച്ച, തൊഴില്‍ സാധ്യത വര്‍ധിപ്പിക്കല്‍, സാമ്പത്തികരംഗം മെച്ചപ്പെടല്‍ തുടങ്ങിയവയില്‍ തന്‍െറ നടപടികള്‍ എത്രമാത്രം ഗുണം ചെയ്യുന്നുവെന്നാണ് വിലയിരുത്തേണ്ടത് -ഗവര്‍ണര്‍ പറഞ്ഞു.

താന്‍ സ്വീകരിച്ച നടപടികളുടെ ഫലം അഞ്ച്, ആറ് വര്‍ഷത്തിനുള്ളില്‍ മാത്രമേ വിലയിരുത്താനാവൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
തന്‍െറ കാലം മികച്ചതെന്നും രഘുറാം വിശേഷിപ്പിച്ചു. ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമിയുടേതടക്കമുള്ള വിമര്‍ശം നേരിട്ടിട്ടുണ്ടെങ്കിലും അറിയാത്ത പല ആളുകളും തനിക്ക് അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം സെപ്റ്റംബര്‍ നാലിനാണ് രഘുറാം രാജന്‍ പടിയിറങ്ങുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.