അഹമ്മദാബാദ്: ഗുജറാത്തിലെ ഖാവ്ദയിൽ 3.37 ഗിഗാവാട്ട് ശേഷിയുള്ള കൂറ്റൻ ബാറ്ററി എനർജി സ്റ്റോറേജ് സിസ്റ്റം അദാനി ഗ്രീൻ എനർജി ലിമിറ്റഡ് വിജയകരമായി കമ്മീഷൻ ചെയ്തു. ചൈനക്ക് പുറത്ത് ലോകത്തിലെ തന്നെ ഏറ്റവും വലിയ ഒറ്റത്താവള ബാറ്ററി സംഭരണ പദ്ധതികളിലൊന്നാണിത്. വെറും 10 മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കിയ ഈ പ്രോജക്റ്റ് ലോകത്തിൽ ഏറ്റവും വേഗത്തിൽ നിർമ്മിച്ച വലിയ ബാറ്ററി സംഭരണ ശാലകളിൽ ഒന്നുകൂടിയാണ്. പകൽ സമയങ്ങളിൽ ഉത്പാദിപ്പിക്കുന്ന അധിക പുനരുപയോഗ ഊർജ്ജം സംഭരിച്ചുവെക്കാനും വൈദ്യുതിക്ക് ആവശ്യകത കൂടുമ്പോഴോ സൂര്യപ്രകാശവും കാറ്റും കുറയുമ്പോഴോ ഇത് പുറത്തുവിടാനും ഈ സംവിധാനം സഹായിക്കും.
ഇതിലൂടെ വൈദ്യുതി വിതരണം കൂടുതൽ സുരക്ഷിതമാക്കാനും തടസ്സമില്ലാതെ ശുദ്ധമായ ഊർജ്ജം നൽകാനും സാധിക്കും. ഏകദേശം പത്ത് ലക്ഷത്തോളം വീടുകൾക്ക് ഒരു ദിവസം മുഴുവൻ നൽകാൻ ആവശ്യമായ അല്ലെങ്കിൽ ഇൻഡോർ, ചണ്ഡീഗഡ് തുടങ്ങിയ നഗരങ്ങളിലെയും ഗോവ സംസ്ഥാനത്തിലെയും ഒക്കെ തിരക്കേറിയ സമയത്തെ ആവശ്യത്തിന് തുല്യമായ വൈദ്യുതി നൽകാൻ ഈ 3.37 ജിഗാവാട്ട് സംഭരണ സംവിധാനത്തിന് കഴിയും.
2026 മാർച്ചിൽ പ്രവർത്തനക്ഷമമായ 1.37 ഗിഗാവാട്ട് ശേഷി ഉൾപ്പെടെയാണ് ഇപ്പോൾ ഈ പദ്ധതി പൂർത്തിയായിരിക്കുന്നത്. ഇതോടെ ഖാവ്ദയിലെ അദാനിയുടെ ആകെ ബാറ്ററി സംഭരണ ശേഷി 3.37 ജിഗാവാട്ട് അവർ ആയി ഉയർന്നു. വരും വർഷങ്ങളിൽ ഇത് കൂടുതൽ വിപുലീകരിക്കാൻ കമ്പനി ലക്ഷ്യമിടുന്നുണ്ട്. ഇന്ത്യയുടെ ഹരിത ഊർജ്ജ മേഖലയിലെ മാറ്റങ്ങൾക്ക് വലിയ ഊർജ്ജ സംഭരണ സംവിധാനങ്ങൾ അത്യാവശ്യമാണെന്ന് അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർ സാഗർ അദാനി പറഞ്ഞു.
കാലാവസ്ഥയെയും സമയത്തെയും ആശ്രയിച്ചിരിക്കുന്ന പുനരുപയോഗ ഊർജ്ജത്തെ കൃത്യമായി സംഭരിച്ചുവെച്ച് വിതരണം ചെയ്യാൻ അത്യാധുനിക ലിഥിയം-അയൺ ബാറ്ററി സാങ്കേതികവിദ്യയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത്. 2029 ഓടെ 30 ജിഗാവാട്ട് ശേഷിയുള്ള ലോകത്തിലെ ഏറ്റവും വലിയ പുനരുപയോഗ ഊർജ്ജ പ്ലാന്റാണ് അദാനി ഖാവ്ദയിൽ നിർമ്മിക്കുന്നത്. ഇതിൽ 9.9 ജിഗാവാട്ട് ശേഷിയുള്ള പ്ലാന്റുകൾ ഇതിനകം തന്നെ പ്രവർത്തനക്ഷമമായിട്ടുണ്ട്. നിലവിൽ ഇന്ത്യയിലുടനീളം 19.7 ജിഗാവാട്ട് പുനരുപയോഗ ഊർജ്ജ ശേഷിയുള്ള അദാനി ഗ്രീൻ 2030 ഓടെ ഇത് 50 ജിഗാവാട്ട് ആയി ഉയർത്താനാണ് ലക്ഷ്യമിടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.