വി.ഡി. സതീശൻ
തിരുവനന്തപുരം: ധനമന്ത്രികൂടിയായ മുഖ്യമന്ത്രി വി.ഡി. സതീശൻ സംസ്ഥാന ബജറ്റ് തയാറാക്കുന്ന തിരക്കിലാണെന്നും ജൂണ്‍ 19 വെള്ളിയാഴ്ച വരെ സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചു. ഈ താല്ക്കാലിക ബുദ്ധിമുട്ടില്‍ എല്ലാവരുടെയും സഹകരണം വേണെമന്നും അദ്ദേഹം അഭ്യർഥിച്ചു.
‘നമ്മുടെ സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള ബഡ്ജറ്റ് തയാറാക്കുന്നതിന്റെ തിരക്കുകളിലാണ് മുഖ്യമന്ത്രി. ആയതിനാല്‍ ജൂണ്‍ 19 (വെള്ളിയാഴ്ച) വരെ അദ്ദേഹത്തിന് സന്ദര്‍ശകരെ നേരിട്ട് കാണാന്‍ സാധിക്കാത്തതില്‍ ഖേദിക്കുന്നു. ഈ താൽക്കാലിക ബുദ്ധിമുട്ടില്‍ നിങ്ങളുടെ സഹകരണം കൂടി അഭ്യര്‍ഥിക്കുന്നു. നാടിന്റെ മികച്ചൊരു നാളേയ്ക്കായുള്ള ഈ വലിയ ദൗത്യത്തില്‍ എല്ലാവരുടെയും ആത്മാര്‍ത്ഥമായ പിന്തുണ പ്രതീക്ഷിക്കുന്നു’ -അറിയിപ്പിൽ പറഞ്ഞു.
പുതിയ യു.ഡി.എഫ് സർക്കാരിന്റെ പ്രഥമ ബജറ്റ് വെള്ളിയാഴ്ചയാണ് അവതരിപ്പിക്കുന്നത്. സദ്ഭരണം, സഹാനുഭൂതി എന്നതാണ് ബജറ്റിന്റെ പ്രമേയം. അന്താരാഷ്ട്ര വികസനകാഴ്ചപ്പാട് പ്രതിഫലിക്കുന്നതാവും ബജറ്റ് എന്നാണ് പ്രതീക്ഷിക്കുന്നത്. ‘ഇന്ദിരാ ഗാരന്റി’ നടപ്പാക്കാനുള്ള വകയിരുത്തൽ ബജറ്റിലുണ്ടാവും. ഇന്ന് ആരൃഭിച്ച കെ.എസ്.ആർ.ടി.സി ബസുകളിലെ സ്ത്രീകളുടെ സൗജന്യയാത്രക്കും ഫണ്ട് വകയിരുത്തണം. പെൺകുട്ടികളുടെ ഉന്നതവിദ്യാഭ്യാസത്തിന് പ്രതിമാസം ആയിരംരൂപ സഹായധനം, ഉമ്മൻചാണ്ടിയുടെ പേരിലുള്ള ഇൻഷുറൻസ് പരിരക്ഷാപദ്ധതി തുടങ്ങിയവയ്ക്കും തുക വേണം. സതീശന്റെ ‘സിൽവർ ഇക്കണോമി’ സ്വപ്നത്തിന് കരുത്തേകാൻ രൂപവത്കരിച്ച വയോജനവകുപ്പിനും ഫണ്ട് വേണം.
1960-62 കാലയളവിൽ ധനവകുപ്പിന്റെ ചുമതലവഹിച്ച ആർ. ശങ്കറാണ് ബജറ്റ് അവതരിപ്പിച്ച സംസ്ഥാനത്തെ ആദ്യ മുഖ്യമന്ത്രി. 2016-ൽ ധനമന്ത്രിയായിരുന്ന കെ.എം. മാണി രാജിവെച്ചപ്പോൾ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.