തിരുവനന്തപുരം: മൂന്ന് വർഷത്തിലധികമായി തരിശിട്ട സ്ഥലത്ത് നെൽകൃഷിക്ക് പരമാവധി സബ്സിഡി ഹെക്ടറിന് 40,000 രൂപയായി ക്രമപ്പെടുത്തി. ഇതിൽ 5,000 രൂപ ഉടമയ്ക്കും 35,000 രൂപ കർഷകനും ലഭിക്കും. ഇതുൾപ്പെടെ ‘സുഭിക്ഷ കേരളം’ പദ്ധതിയുടെ സബ്സിഡി മാനദണ്ഡങ്ങളിൽ ഭേദഗതി വരുത്തി തദ്ദേശ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. പച്ചക്കറി കൃഷിയിൽ കർഷകന് 37,000 രൂപയും ഉടമക്ക് 3,000 രൂപയും സബ്സിഡിയായി നൽകും.
വാഴ കൃഷിയിൽ 32,000 രൂപ കർഷകനും 3,000 രൂപ ഉടമക്കും ലഭിക്കും. ചെറു ധാന്യ കൃഷി, മരച്ചീനിയും മറ്റു കിഴങ്ങുവർഗ കൃഷി എന്നിവയ്ക്ക് പരമാവധി 30,000 രൂപ സബ്സിഡി ലഭിക്കും. ഉത്തരവിൽ പരാമർശിക്കാത്ത മറ്റ് വിളകൾക്ക് പരമാവധി 10,000 രൂപയും അനുവദിക്കും. സ്ഥിരം കൃഷിക്ക് നെല്ലിന് 22,000, വാഴക്ക് -30,000 ചെറുധാന്യങ്ങൾ- 20,000 എന്നിങ്ങനെയാണ് സബ്സിഡി.
വീട്ടുവളപ്പിൽ രണ്ട് സെൻറിലെ കുളത്തിൽ മൽസ്യകൃഷി നടത്തിയാൽ 1.23 ലക്ഷവും ബയോഫ്ളോക്ക് മൽസ്യക്കൃഷിക്ക് 1.38 ലക്ഷവും അനുവദിക്കും. ഒരു ഗുണഭോക്താവിന് പരമാവധി നാല് യൂനിറ്റുകൾ വരെ ആകാം. കറവ പശു, എരുമ എന്നിവയുടെ യൂനിറ്റ് (രണ്ട് പശു) ചെലവിന് 60,000 രൂപയും ശുചിത്വ കാലിത്തൊഴുത്തിന് 50,000വും നൽകും.
മിനി ഡയറി ഫാമുകളുടെ ആധുനികവത്കരണം- ഒരു ലക്ഷം, തീറ്റപ്പുൽ കൃഷി ഹെക്ടറിന്-30,000, അടുക്കള മുറ്റത്തെ കോഴി വളർത്തൽ- യൂനിറ്റിന് 600, പന്നിവളർത്തൽ-90,000, കുളത്തിലെ കരിമീൻ കൃഷി - 1.5 ലക്ഷം എന്നിങ്ങനെ സബ്സിഡി നൽകും. മൃഗസംരക്ഷണ, ക്ഷീര വികസന, മൽസ്യ വികസന മേഖലകളിൽ അഞ്ച് ലക്ഷം വരെ വാർഷിക വരുമാനമുള്ള കുടുംബങ്ങൾക്ക് ആനുകൂല്യം ലഭിക്കും. കുളം നിർമിക്കൽ പോലുള്ള പദ്ധതിയിൽ തൊഴിലുറപ്പ് ഉപയോഗപ്പെടുത്തും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.