പുൽപള്ളി: ഇഞ്ചിവിലയിൽ നേരിയ വർധനവുണ്ടായെങ്കിലും ബഹുഭൂരിപക്ഷം കർഷകർക്കും ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല. പലരും നേരത്തെ തന്നെ കിട്ടിയ വിലയ്ക്ക് ഇഞ്ചി വിറ്റുപോയതാണ് കാരണം. മലയാളികൾ കൂടുതലായി ഇഞ്ചി കൃഷി ചെയ്യുന്നത് കർണാടകയിലെ ചാമരാജ് നഗർ, ശിവമൊഗ്ഗ, കുടക്, കെ.ആർ നഗർ, മൈസൂരു ജില്ലയിലാണ്. മറ്റ് സംസ്ഥാനങ്ങളിലേക്കും മലയാളി കർഷകർ ഇഞ്ചി കൃഷിയുമായി ചേക്കേറിയിട്ടുണ്ട്. കർണാടകയിൽ ഒരു ചാക്ക് ഇഞ്ചിക്ക് ഇപ്പോൾ 2000 രൂപവരെ വിലയുണ്ട്. കഴിഞ്ഞ ജൂണിൽ ഇത് 650 മുതൽ 900 രൂപ വരെയായിരുന്നു. ഈ മാസമാണ് നേരിയ വിലവർധന ഉണ്ടായത്.
ഭൂമിയുടെ പാട്ടക്കരാർ ജൂൺ മാസത്തിൽ തന്നെ പലരുടെയും കഴിഞ്ഞിരുന്നു. അക്കാരണത്താൽ പലരും ഇഞ്ചി പറിച്ച് സ്ഥലം വിട്ടുകൊടുത്തു. വൻകിട കർഷകർ മാത്രമാണ് ഇഞ്ചി പറിക്കാതെ ഇട്ടിരിക്കുന്നത്. ചിലർ മാത്രമാണ് പാട്ടക്കരാർ പുതുക്കിയത്. ബാങ്ക് വായ്പയെടുത്തും മറ്റുമാണ് മലയാളികളിൽ നല്ലൊരു പങ്കും ഇഞ്ചി കൃഷി ചെയ്തിരിക്കുന്നത്. മുമ്പെല്ലാം ഉയർന്ന വില ഇഞ്ചിക്ക് ഉണ്ടായിരുന്നു. കഴിഞ്ഞ രണ്ട് വർഷത്തോളമായി വില ഇടിഞ്ഞ് നിൽക്കുകയാണ്.
കൂലിച്ചെലവുകൾ ഉയർന്നതും രാസ കീടനാശിനികളുടെ വില വർധിച്ചതും കർണാടകയിലെ കർഷകർ ഈ രംഗത്തേക്ക് കടന്നുവന്നതുമെല്ലാം മലയാളി ഇഞ്ചിക്കർഷകരെ ദോഷകരമായി ബാധിച്ചു.
വളങ്ങൾക്ക് മൂന്നിരട്ടിയാണ് വില വർധിച്ചത്. യഥാസമയം വളപ്രയോഗം നടത്തിയില്ലെങ്കിൽ വിളവ് കുറയുകയും ചെയ്യും. പതിറ്റാണ്ടുകൾക്ക് മുമ്പ് മലയാളികൾ ഇഞ്ചി കൃഷിക്ക് കർണാടകയിലെത്തുമ്പോൾ പാട്ടത്തുക 10,000 രൂപക്ക് താഴെയായിരുന്നു. ഇന്നത് ഒന്നരലക്ഷം രൂപ വരെയായി ഉയർന്നു. മലയാളികളുടെ കുത്തക തകർത്തുകൊണ്ട് ഇപ്പോൾ ഉത്തരേന്ത്യയിലും ഇഞ്ചികൃഷി വ്യാപകമാവുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.