കാലിഫോർണിയ: 70ലക്ഷം ഡോളർ പ്രതിഫലം, ഓരോ പരിപാടിക്കും പത്ത് ലക്ഷത്തോളം പ്രേക്ഷകർ... 'ചാനൽ കിങാ'യ ലാറി കിങെന്ന വിസ്മയ പ്രതിഭക്ക് പ്രമുഖരുടെ യാത്രമൊഴി. അരനൂറ്റാണ്ടുകളിലധികം റേഡിയോ-ടെലിവിഷൻ രംഗത്തെ വേറിട്ട ശബ്ദമായിരുന്ന ലാറി കിങ് കഴിഞ്ഞ ദിവസമാണ് അന്തരിച്ചത്.
ലോസ് ആഞ്ജലസിലെ സേഡാർഡ് സിനായി മെഡിക്കൽ സെന്‍ററിൽ ശനിയാഴ്ച പുലർച്ചെയായിരുന്നു മരണം. ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. കോവിഡ് ബാധിതനായ ലാറി കഴിഞ്ഞ ഡിസംബർ അവസാനം മുതൽ ചികിത്സയിലായിരുന്നെന്നാണ് റിപ്പോർട്ട്. ടൈപ്പ് 2 പ്രമേഹരോഗമുണ്ടായിരുന്ന ലാറിക്ക് ശ്വാസകോശാർബുദവും ഉണ്ടായിരുന്നു.
1985 മുതൽ 2010 വരെ സിഎൻഎൻ ചാനലിൽ അവതരിപ്പിച്ച 'ലാറി കിങ് ലൈവ്' ടോക് ഷോയിലൂടെയാണു ലോക പ്രശസ്തനായത്. ആഴ്ചയിൽ ആറ് ദിവസവും 200 രാജ്യങ്ങളിലായി സി.എൻ.എൻ സംപ്രേക്ഷണം ചെയ്തിരുന്ന ലാറി കിങ് ലൈവ് ഷോയ്ക്ക് ഓരോ രാത്രിയിലും പത്ത് ലക്ഷത്തോളം പ്രേക്ഷകരായിരുന്നു ഉണ്ടായിരുന്നത്.
ലാറി കിങ് അരലക്ഷം പേരെ ലാറി അഭിമുഖം ചെയ്തുവെന്നാണ് കണക്ക്. പരിപാടിയുടെ ജനപ്രീതി കണക്കിലെടുത്ത് വർഷം 70ലക്ഷം ഡോളർ ആണ് ലാറി കിങ് പ്രതിഫലമായി വാങ്ങിയിരുന്നത്. ദൈവവുമായി മാത്രമേ ലാറി ഇനി അഭിമുഖം നടത്താനുള്ളൂവെന്നു പറയാറുണ്ടായിരുന്നു. ഗിന്നസ് ബുക്ക് ഓഫ് റെക്കോർഡ്‌സിലും 'ലാറി കിങ് ലൈവ്' ഉൾപ്പെട്ടിട്ടുണ്ട്.
1957ല്‍ മിയാമി റേഡിയോ സ്‌റ്റേഷനില്‍ ഡിസ്‌ക് ജോക്കിയായാണ് തൊഴില്‍ജീവിതം ആരംഭിച്ചത്. തുടര്‍ന്ന് 1985ലാണ് സി.എന്‍.എന്നില്‍ ജോലിക്കു ചേരുന്നത്. 8 തവണ വിവാഹിതനായി. മുൻ ഭാര്യയെ വീണ്ടും വിവാഹം കഴിച്ചതും ഇതിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.