ലാഹോർ: രാജ്യത്ത് അധിനിവേശം നടത്താതെ തന്നെ പാകിസ്താനെ അമേരിക്ക 'അടിമ'യാക്കിയെന്ന് മുൻ പാക് പ്രധാനമന്ത്രി ഇംറാൻ ഖാൻ. ഇറക്കുമതി ചെയ്ത സർക്കാറിനെ ജനങ്ങൾ അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. പഞ്ചാബ് പ്രവിശ്യയിലെ ഫൈസലബാദിൽ സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മുൻ പ്രധാനമന്ത്രി.
അമേരിക്കയെ രൂക്ഷമായി വിമർശിച്ച ഇംറാൻ, യു.എസ് സ്വയം കേന്ദ്രീകൃത രാജ്യമാണെന്നും സ്വന്തം താൽപര്യങ്ങൾക്ക് മുൻഗണന നൽകി മാത്രമേ മറ്റുള്ളവരെ സഹായിക്കൂവെന്നും ചൂണ്ടിക്കാട്ടി. പാക് വിദേശ്യകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരിയും ആദ്ദേഹത്തിന്‍റെ പിതാവ് ആസിഫ് അലി സർദാരിയും അഴിമതിക്കാരാണ്. അവർ സ്വത്തുക്കളെല്ലാം രാജ്യത്തിന് പുറത്ത് സൂക്ഷിച്ചിരിക്കുകയാണെന്നും അതുകൊണ്ടാണ് അമേരിക്കയെ പിണക്കാത്തതെന്നും ഇംറാൻ ആരോപിച്ചു.
കഴിഞ്ഞ മാസമാണ് ഇംറാൻ ഖാൻ സർക്കാറിനെ പാകിസ്താൻ മുസ് ലിം ലീഗ് (നവാസ്)ന്‍റെ നേതൃത്വത്തിൽ അവിശ്വാസ പ്രമേയത്തിലൂടെ പ്രതിപക്ഷ പാർട്ടികൾ പൂറത്താക്കിയത്. തന്‍റെ സർക്കാറിനെ പുറത്തിയതിന് പിന്നിൽ അമേരിക്കൻ ഗൂഢാലോചനയാണെന്ന് ഇംറാൻ ആരോപിക്കുകയും ചെയ്തിരുന്നു. അധികാരം നഷ്ടപ്പെട്ട ഇംറാൻ പൊതുജന പിന്തുണ തേടി പാകിസ്താനിലെ നഗരങ്ങളിൽ റാലി സംഘടിപ്പിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.