റിയാദ്: ഗൾഫ് രാജ്യങ്ങളിലെ കുറ്റകൃത്യങ്ങൾ തടയാൻ സൗദി മനുഷ്യാവകാശ കമീഷനും (എസ്.എച്ച്.ആർ.സി) യു.എൻ ജി.സി.സി ഓഫിസും യോജിച്ച നീക്കത്തിന്. ഗൾഫ് രാജ്യങ്ങളിലെ മയക്കുമരുന്ന് കുറ്റകൃത്യങ്ങളും മനുഷ്യക്കടത്തും തടയുന്നതിനും പ്രതികളെ ശിക്ഷിക്കുന്നതിനുമുള്ള ഐക്യരാഷ്ട്ര സഭയുടെ ഗൾഫിലെ ഓഫിസുമായി ഇതിനായി കമീഷൻ കരാർ ഒപ്പിട്ടു. ഇത്തരം കുറ്റകൃത്യങ്ങൾ തടയുന്നതിനും ശിക്ഷകൾ നടപ്പാക്കുന്നതിനുമുള്ള സാങ്കേതിക സഹകരണത്തിന്റെ രണ്ടാംഘട്ട കരാറാണ് ഒപ്പിട്ടത്. മനുഷ്യക്കടത്ത് ഫലപ്രദമായി തടയുന്നതിനും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെ ശിക്ഷിക്കുന്നതിനും അന്താരാഷ്ട്ര നിലവാരമുള്ള സാങ്കേതിക സംവിധാനങ്ങൾ ഉപയോഗപ്പെടുത്താനുള്ള രാജ്യത്തിന്റെ ശേഷിയെ കരാർ പിന്തുണക്കുമെന്ന് മനുഷ്യാവകാശ കമീഷൻ അധ്യക്ഷ ഡോ. ഹല ബിൻത് മസിയാദ് അൽ തുവൈജിരി പറഞ്ഞു.
മനുഷ്യാവകാശങ്ങൾ ലംഘിക്കുകയും വ്യക്തികളുടെ സ്വാതന്ത്ര്യവും അന്തസ്സും ഹനിക്കുകയും ചെയ്യുന്ന ഏറ്റവും ഹീനമായ കുറ്റകൃത്യങ്ങളിലൊന്നാണ് മനുഷ്യക്കടത്തെന്ന് അവർ ചൂണ്ടിക്കാട്ടി. എല്ലാവർക്കും നിയമപരവും ആധികാരികവുമായ സംരക്ഷണം ഉറപ്പുനൽകുന്ന ചട്ടക്കൂട് കെട്ടിപ്പടുക്കാൻ അന്താരാഷ്ട്ര കരാറുകൾ, പ്രോട്ടോകോളുകൾ എന്നിവയിലൂടെ രാജ്യം ശ്രമിച്ചുവരുകയാണ്. ബന്ധപ്പെട്ട അന്താരാഷ്ട്ര സംഘടനകളുമായും സ്ഥാപനങ്ങളുമായും ഒപ്പുവെച്ച സഹകരണ കരാറുകളിലൂടെ വിവേചനം കൂടാതെ ഇത്തരം കുറ്റകൃത്യങ്ങളുടെ ഇരകളെ സഹായിക്കാനും സാധിച്ചിട്ടുണ്ട്.
ഈ കുറ്റകൃത്യങ്ങളെ ചെറുക്കുന്നതു കൂടാതെ, പ്രവർത്തനങ്ങളും പരിശീലന പരിപാടികളും സംഘടിപ്പിച്ച് അവയെ നേരിടുന്നതിനുള്ള ദേശീയസംഘത്തിന്റെ കഴിവുകൾ വികസിപ്പിക്കുന്നതിനുള്ള പദ്ധതികളും സംരംഭങ്ങളും കൂടി ഉൾപ്പെട്ടതാണ് പുതിയ കരാറിലെ വ്യവസ്ഥകളെന്ന് ഡോ. ഹല കൂട്ടിച്ചേർത്തു.
ദേശീയതലത്തിൽ മാത്രമല്ല, അന്തർദേശീയമായും കുറ്റകൃത്യങ്ങളെ നേരിടാനുള്ള സൗദിയുടെ ശ്രമങ്ങളെ ശക്തിപ്പെടുത്തുന്നതാണ് രണ്ടാംഘട്ട കരാറെന്ന് മനുഷ്യക്കടത്ത് തടയുന്നതിനുള്ള കമ്മിറ്റിയുടെ യു.എൻ ഓഫിസിന്റെ ജി.സി.സി പ്രതിനിധി ജസ്റ്റിസ് ഹാതിം അലി സ്വാഗതം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.