ഈസ്റ്റർ ദിനത്തിൽ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുക്രെയ്നിൽ റഷ്യൻ സൈറണുകൾ മുഴങ്ങുന്നു; ആക്രമണം തുടരുന്നതായി സെലന്‍സ്‌കി
കിയവ്: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഈസ്റ്റർ ദിനത്തിൽ താൽകാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടും യുക്രെയ്നിൽ ആക്രമണം തുടരുന്നതായി പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി. ഈസ്റ്റർ ദിനത്തോടനുബന്ധിച്ച് 30 മണിക്കൂർ വെടിനിർത്തലാണ് ഇന്നലെ പുടിൻ പ്രഖ്യാപിച്ചിരുന്നത്.
ഉത്തരവ് പൂർണമായും പ്രാബല്യത്തിൽ വന്നില്ലെന്ന് മാത്രമല്ല കീവിലും കുര്‍സ്‌ക്, ബെല്‍ഗൊറോഡ് എന്നീ റഷ്യന്‍ അതിര്‍ത്തി പ്രദേശങ്ങളിലും റഷ്യൻ സൈറണുകൾ മുഴങ്ങുകയും വ്യോമാക്രമണം തുടരൂന്നുവെന്നും സെലെൻസ്‌കി ആരോപിച്ചു. പീരങ്കി ആക്രമണങ്ങള്‍ തുടരുകയാണെന്നും ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ടെന്നും സെലന്‍സ്‌കി ആരോപിച്ചു.
മുപ്പത് മണിക്കൂറിലെ ആദ്യ ആറ് മണിക്കൂറിനുള്ളിൽ റഷ്യൻ സൈന്യം 387 ഷെല്ലാക്രമണങ്ങളും 19 ആക്രമണങ്ങളും നടത്തിയതായും 290 തവണ ഡ്രോണുകൾ ഉപയോഗിച്ചതായും സെലെൻസ്‌കി പറഞ്ഞു.
എല്ലായിടത്തെയും സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. പുടിന്റെ ഈസ്റ്റർ പ്രസ്താവനകൾ കുർസ്ക്, ബെൽഗൊറോഡ് മേഖലകളെ ബാധിച്ചിട്ടില്ലെന്ന് തോന്നുന്നു. റഷ്യയുടെ ശത്രുതയും ആക്രമണങ്ങളും തുടരുകയാണ്.
‘റഷ്യ ഇപ്പോള്‍ പൂര്‍ണവും നിരുപാധികവുമായ നിശബ്ദതയില്‍ ഏര്‍പ്പെടാന്‍ തയ്യാറായാല്‍, യുക്രെയ്ൻ അതനുസരിച്ച് പ്രവര്‍ത്തിക്കും, റഷ്യയുടെ നീക്കങ്ങളിൽ അത് പ്രതിഫലിപ്പിക്കും. നിശബ്ദതയ്ക്ക് മറുപടിയായി നിശബ്ദത, ആക്രമണങ്ങള്‍ക്ക് മറുപടിയായി പ്രതിരോധ ആക്രമണങ്ങള്‍,’ സെലന്‍സ്‌കി എക്സിലൂടെ വ്യക്തമാക്കി.
ശനിയാഴ്ച വൈകുന്നേരം 6 മണി മുതല്‍ ഇന്ന് അര്‍ദ്ധരാത്രി വരെ യുക്രൈനില്‍ ആക്രമണങ്ങള്‍ നടത്തരുതെന്നാണ് പുടിന്റെ വെടിനിർത്തൽ നിർദേശം. സൈനിക ഉദ്യോഗസ്ഥര്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. എന്നാൽ ഇവ റഷ്യ യുക്രെയ്നിൽ പാലിക്കപ്പെടുന്നില്ല എന്നതിന്‍റെ തെളിവുകളാണ് സെലൻസ്കിയുടെ ആരോപണങ്ങൽ വ്യക്തമാക്കുന്നത്. ചില പ്രദേശങ്ങലിൽ മാത്രമാണ് റഷ്യ വെടിനിർത്തൽ തുടരുന്നത്.
മനുഷ്യത്വപരമായ പരിഗണനകളുടെ അടിസ്ഥാനത്തിലാണ് വെടിനിര്‍ത്തൽ. യുക്രെയ്ൻ തങ്ങളുടെ മാതൃക പിന്തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാല്‍ യുക്രെയിന്‍റെ ഭാഗത്തുനിന്ന് വെടിനിർത്തൽ ലംഘനമോ പ്രകോപനമോ ഉണ്ടായാൽ പ്രതിരോധിക്കാൻ സൈന്യം മടിക്കില്ലെന്നും പുടിൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. യുദ്ധത്തിനിടെ തടവിലാക്കപ്പെട്ടവരെ പരസ്പരം കൈമാറുന്നതിന് റഷ്യയും യുക്രെയ്നും ധാരണായിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ ശനിയാഴ്ച 246 തടവുകാരെ ഇരുരാജ്യങ്ങളും കൈമാറിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.