വാഷിങ്ടൺ: ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട തന്റെ നിലപാടുകളെ വിമർശിക്കുന്ന തീവ്രവലതുപക്ഷ നിരീക്ഷകർക്കും മുൻ സഖ്യകക്ഷികൾക്കുമെതിരെ രൂക്ഷ അധിക്ഷേപങ്ങളുമായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ടക്കർ കാൾസൺ, മെഗിൻ കെല്ലി, കാൻഡസ് ഓവൻസ്, അലക്സ് ജോൺസ് തുടങ്ങിയ പ്രമുഖരെയാണ് "താഴ്ന്ന ഐ.ക്യു ഉള്ളവർ" എന്നും "വിഡ്ഢികൾ" എന്നും ട്രംപ് അധിക്ഷേപിച്ചത്.
500 വാക്കുകളോളം വരുന്ന തന്റെ സമൂഹമാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിലാണ് ട്രംപ് ഇവർക്കെതിരെ എത്തിയത്. നവംബറിൽ നടക്കാനിരിക്കുന്ന മിഡ്‌ടേം തെരഞ്ഞെടുപ്പിന് മുന്നോടിയായി റിപ്പബ്ലിക്കൻ പാർട്ടിക്ക് വലിയ രാഷ്ട്രീയ വെല്ലുവിളിയാകുന്നതാണ് പാർട്ടിയിലെ ഈ ആഭ്യന്തര തർക്കം. നേരത്തെ ട്രംപിനെ പിന്തുണച്ചിരുന്ന ടക്കർ കാൾസൺ, മെഗിൻ കെല്ലി തുടങ്ങിയവർ ഇറാൻ വിഷയത്തിൽ ട്രംപ് തന്റെ മുമ്പത്തെ യുദ്ധവിരുദ്ധ നിലപാടുകളിൽനിന്ന് പിന്നോട്ട് പോയെന്ന് കുറ്റപ്പെടുത്തിയിരുന്നു. ഇതിന് മറുപടിയായാണ് ട്രംപിന്റെ രംഗത്തെത്തിയത്.
"അവർ വെറും വിഡ്ഢികളാണ്. അവർക്കും അവരുടെ കുടുംബത്തിനും ലോകത്തിനും അതറിയാം. ടെലിവിഷനിൽനിന്ന് പുറത്താക്കപ്പെട്ട ഇവർക്ക് ഇപ്പോൾ ആരും പ്രാധാന്യം നൽകുന്നില്ല. കുറഞ്ഞ ചെലവിൽ ലോക പ്രശംസ ലഭിക്കാനായി എന്ത് മണ്ടത്തരവും വിളിച്ചുപറയുന്ന ശല്യക്കാരാണിവർ," ട്രംപ് കുറിച്ചു.
മുമ്പ് തന്നോട് മോശമായി പെരുമാറിയെന്ന് ആരോപിച്ച് മെഗിൻ കെല്ലിക്കെതിരെ ട്രംപ് വീണ്ടും രംഗത്തെത്തി. ടക്കർ കാൾസണ് ബിരുദമില്ലെന്നും, ഫ്രഞ്ച് പ്രഥമ വനിത ബ്രിജിറ്റ് മാക്രോണിനെക്കാൾ സൗന്ദര്യം കുറഞ്ഞവളാണ് കാൻഡസ് ഓവൻസ് എന്നും ട്രംപ് പരിഹസിച്ചു. സ്കൂൾ വെടിവെപ്പ് വ്യാജമാണെന്ന് പ്രചരിപ്പിച്ചതിന് കോടതി പിഴയിട്ട അയാൾ പാപ്പരാകാൻ അർഹനാണെന്നും പറഞ്ഞ് അലക്സ് ജോൺസിനെ ട്രംപ് വിമർശിച്ചു.
ട്രംപിന്റെ അധിക്ഷേപങ്ങൾക്ക് ഉടൻ തന്നെ മറുപടിയുമായി ഇവർ രംഗത്തെത്തി. "അപ്പൂപ്പനെ ഇനി വൃദ്ധസദനത്തിൽ ആക്കാനുള്ള സമയമായി" എന്നാണ് കാൻഡസ് ഓവൻസ് സന്ദേശത്തിലൂടെ കുറിച്ചത്. താനിനി ട്രംപിനെ പിന്തുണക്കില്ലെന്നും പഴയ ട്രംപിന്റെ വെറും നിഴൽ മാത്രമാണ് ഇപ്പോഴത്തെ ട്രംപെന്നും അലക്സ് ജോൺസ് പ്രതികരിച്ചു. ഇറാൻ യുദ്ധത്തെച്ചൊല്ലി ട്രംപ് അനുകൂലികളിലുണ്ടായ ഈ ചേരിതിരിവ് അമേരിക്കൻ രാഷ്ട്രീയത്തിൽ വരും ദിവസങ്ങളിൽ വലിയ ചർച്ചകൾക്ക് വഴിവെക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.