കിയവ്: വരും ദിവസങ്ങളിൽ യുക്രെയ്ൻ കൂടുതൽ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുമെന്ന് പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ്. രാജ്യത്തിന്‍റെ കിഴക്കൻ മേഖലയിൽ വലിയ നാശം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വളരെ ബുദ്ധിമുട്ടേറിയ ആഴ്ചകളാണ് രാജ്യത്തിന് മുന്നിലുള്ളതെന്ന് റെസ്നിക്കോവ് തന്‍റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. "കിഴക്കൻ യുക്രെയ്നിൽ ആക്രമണങ്ങൾ ശക്തമാക്കുന്നതിന് വേണ്ടി റഷ്യ ഇതിനോടകം തന്നെ സേനയെ വിന്യസിച്ച് കഴിഞ്ഞു. യുക്രെയ്ന് വേദനജനകമായ നാശനഷ്ടങ്ങൾ വരുത്താൻ റഷ്യ ശ്രമിക്കും"- അദ്ദേഹം മുന്നറിയിപ്പ് നൽകി.
വരും ദിവസങ്ങളിൽ ഞങ്ങൾക്ക് നിങ്ങളിൽ നിന്ന് കൂടുതൽ ശക്തമായ പ്രതിരോധവും ഐക്യവും ആവശ്യമാണെന്ന് റെസ്‌നിക്കോവ് യുക്രെയ്ൻ ജനതയോട് ആവശ്യപ്പെട്ടു. വരാനിരിക്കുന്ന സംഭവങ്ങൾ നമ്മുടെ രാജ്യത്തിന്‍റെ ഭാവി നിർണയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അധിനിവേശം അതിന്‍റെ മൂന്നാം മാസത്തിലേക്ക് കടന്നതോടെ കിഴക്കൻ മേഖലകൾ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾ റഷ്യൻ സൈന്യം ശക്തമാക്കിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.