‘പതിനായിരക്കണക്കിന് ഫലസ്തീനികൾ മരിച്ചുവീണു, നിങ്ങളൊരു ഏകാധിപതിയാണ്’; ജോ ബൈഡന്റെ പ്രചാരണത്തിനിടെ പ്രതിഷേധം

അറ്റ്ലാന്റ: അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ രണ്ടാമതും ജനവിധി തേടുന്ന ജോ ബൈഡന്റെ പ്രചാരണ കാമ്പയിനിനിടെ ഫലസ്തീൻ അനുകൂലിയുടെ പ്രതിഷേധം. ​ശനിയാഴ്ച അറ്റ് ലാന്റയിലെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ ബൈഡൻ സംസാരിക്കുന്നതിനിടെയാണ് യുവാവ് ‘നിങ്ങളൊരു ഏകാധിപതിയാണ്, വംശഹത്യക്കാരനായ ജോ. പതിനായിരക്കണക്കിന് ഫലസ്തീനികൾ മരിച്ചു, കുട്ടികൾ മരിച്ചുവീഴുന്നു’ എന്നിങ്ങനെ ഉച്ചത്തിൽ വിളിച്ചുപറഞ്ഞത്.


ഇസ്രായേൽ-ഹമാസ് യുദ്ധം അവസാനിപ്പിക്കണമെന്നും വെടിനിർത്തൽ വേണമെന്നും ഫലസ്തീനെ സ്വതന്ത്രമാക്കണമെന്നും പ്രതിഷേധക്കാരൻ ആവശ്യപ്പെട്ടു. ഇയാളെ സുരക്ഷ സേനാംഗങ്ങൾ പിടിച്ചുകൊണ്ടുപോയി. സംഭവത്തിന്റെ വിഡിയോ എക്സിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

‘അയാളുടെ പ്രതിഷേധത്തിൽ ഞാൻ നീരസപ്പെടുന്നില്ല. അന്യായമായി ഇരകളാക്കപ്പെടുന്ന ധാരാളം ഫലസ്തീനികൾ ഉണ്ട്’ -എന്നായിരുന്നു ബൈഡന്റെ പ്രതികരണം.

ഇസ്രായേൽ ആക്രമണത്തിൽ ഇതിനകം 30,000ത്തിലധികം ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. പോഷകാഹാരക്കുറവും നിർജലീകരണവും കാരണം നിരവധി കുട്ടികൾ മരിച്ചു. മുതിർന്നവർ പച്ചപ്പുല്ലും കാലിത്തീറ്റയും തിന്ന് ജീവൻ നിലനിർത്തുകയാണ്. സഹായവസ്തുക്കളുമായി വരുന്ന ട്രക്കുകൾക്കുനേരെയും ഇസ്രായേൽ സൈന്യം ആക്രമണം നടത്തുന്നത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.

Tags:    
News Summary - 'Tens of thousands of Palestinians are dead, you are a dictator'; Protest during Joe Biden's campaign

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.