വരുന്നു 'സൂപ്പർ എൽനിനോ'; കത്തുന്ന തീയിലേക്ക് എണ്ണയൊഴിക്കുന്നതിന് തുല്യമെന്ന് യു.എൻ

ജനീവ: ആഗോള താപനില കുതിച്ചുയരാനും ലോകത്ത് കാലാവസ്ഥാ വ്യതിയാനം രൂക്ഷമാക്കാനും ഇടയാക്കുന്ന 'എൽ നിനോ' പ്രതിഭാസം വരും മാസങ്ങളിൽ ഉണ്ടായേക്കുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ മുന്നറിയിപ്പ്. ഈ മാസം തന്നെ എൽ നിനോ രൂപപ്പെടാൻ 80 ശതമാനത്തോളം സാധ്യതയുണ്ടെന്നാണ് യു.എന്നിന്‍റെ കാലാവസ്ഥാ ഏജൻസിയായ ലോക കാലാവസ്ഥാ സംഘടന പ്രവചിക്കുന്നത്.

ഈ പ്രതിഭാസം വരുന്ന ആഗസ്റ്റ് വരെ നീളാനും തുടർന്ന് നവംബർ വരെയെങ്കിലും ശക്തമായി തുടരാനും തൊണ്ണൂറ് ശതമാനം സാധ്യതയുണ്ട്. എന്നാൽ, എൽ നിനോ എത്രത്തോളം ശക്തമായിരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും ശാസ്ത്രലോകത്ത് അനിശ്ചിതത്വം നിലനിൽക്കുന്നുണ്ടെന്നും ഇതിന്റെ തീവ്രതയെക്കുറിച്ച് വ്യത്യസ്തമായ സൂചനകളാണ് ലഭിക്കുന്നതെന്നും ലോക കാലാവസ്ഥാ സംഘടന വ്യക്തമാക്കി. വരാനിരിക്കുന്ന കടുത്ത പ്രത്യാഘാതങ്ങളെ നേരിടാൻ ലോകരാജ്യങ്ങൾ അടിയന്തര മുൻകരുതലുകൾ എടുക്കണമെന്ന് സംഘടന കർശന നിർദേശം നൽകിയിട്ടുണ്ട്.

ശരാശരി രണ്ട് മുതൽ ഏഴ് വരെ വർഷത്തെ ഇടവേളകളിൽ ഉണ്ടാകാറുള്ള എൽ നിനോ, ഒമ്പതു മുതൽ 12 മാസം വരെ നീണ്ടുനിൽക്കുന്നതാണ് പതിവ്. പസഫിക് സമുദ്രത്തിന്റെ മധ്യ-കിഴക്കൻ ഉഷ്ണമേഖലാ പ്രദേശങ്ങളിലെ സമുദ്രോപരിതല താപനില സാധാരണയേക്കാൾ ആറ് ഡിഗ്രി സെൽഷ്യസിലധികം ഉയരുന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം. സമുദ്രം ഇത്തരത്തിൽ ചൂടുപിടിക്കുമ്പോൾ കിഴക്കുനിന്ന് പടിഞ്ഞാറോട്ട് വീശുന്ന കാറ്റുകളുടെ ശക്തി കുറയുകയോ അവ പൂർണമായി ഇല്ലാതാവുകയോ ചെയ്യും. ഇതോടെ പസഫിക് സമുദ്രത്തിൽ വൻതോതിൽ ചൂടുവെള്ളവും വായുവും തങ്ങിനിൽക്കുകയും ഇത് ആഗോള കാലാവസ്ഥയെ താറുമാറാക്കുകയും ചെയ്യും. ജൂൺ മുതൽ ഓഗസ്റ്റ് വരെയുള്ള മാസങ്ങളിൽ ലോകത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും ശരാശരിയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടുമെന്നാണ് പ്രവചനം. കരയിലും സമുദ്രത്തിലും കടുത്ത ഉഷ്ണതരംഗങ്ങളുടെ സാധ്യത കൂട്ടുന്ന ഈ പ്രതിഭാസം ചിലയിടങ്ങളിൽ കടുത്ത വരൾച്ചയ്ക്കും മറ്റ് ചിലയിടങ്ങളിൽ അതിശക്തമായ പ്രളയത്തിനും കാരണമാകും. ഓസ്‌ട്രേലിയ, തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ കടുത്ത വരൾച്ചയും അമേരിക്ക, കിഴക്കൻ ആഫ്രിക്ക എന്നിവിടങ്ങളിൽ കനത്ത പ്രളയവും ഉണ്ടാകാനാണ് എൽ നിനോ വഴിതെളിക്കുന്നത്.

2024ൽ ലോകം സാക്ഷ്യം വഹിച്ച കടുത്ത ചൂടിന് കാരണം മുൻ വർഷത്തെ ശക്തമായ എൽ നിനോ ആയിരുന്നു. ഈ പ്രതിഭാസത്തിന്റെ തിരിച്ചുവരവ് 2027ൽ ലോകത്തെ ഏറ്റവും ചൂടേറിയ വർഷമാക്കി മാറ്റിയേക്കാം. ഇതിനെ ഒരു അടിയന്തര കാലാവസ്ഥാ മുന്നറിയിപ്പായി ലോകം കാണണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു. കത്തുന്ന തീയിലേക്ക് എണ്ണയൊഴിക്കുന്നതിന് തുല്യമായിരിക്കും എൽ നിനോയുടെ വരവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ആഘാതം അതീവ ഗുരുതരമായിരിക്കുമെന്നും അതിർത്തികൾ ഭേദിച്ച് കനത്ത നാശനഷ്ടം വിതയ്ക്കുമെന്നും മുന്നറിയിപ്പ് നൽകിയ അദ്ദേഹം, പുനരുപയോഗ ഊർജത്തിലേക്ക് ലോകരാജ്യങ്ങൾ വേഗത്തിൽ മാറണമെന്നും ദുരന്തബാധിതരെ സംരക്ഷിക്കാൻ മുൻകൂർ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കണമെന്നും ആവശ്യപ്പെട്ടു.

സമുദ്രോപരിതലത്തിലെ താപവർദ്ധനവ് ചുഴലിക്കാറ്റുകളുടെ തീവ്രത കൂട്ടാനും കാരണമാകും. 2019നുശേഷം സമുദ്രതാപനില മുമ്പത്തേക്കാൾ നാലിരട്ടിയിലധികം വേഗത്തിലാണ് ഉയരുന്നത്. എൽ നിനോ പ്രതിഭാസം കാരണം പസഫിക് സമുദ്രത്തിൽ ഇത്തവണ ശക്തമായ ചുഴലിക്കാറ്റുകൾ ഉണ്ടാകാൻ 70 ശതമാനത്തോളം സാധ്യതയുണ്ടെന്ന് അമേരിക്കൻ ഏജൻസിയായ എൻ.ഒ.എ.എ (NOAA) വ്യക്തമാക്കുന്നു. എന്നാൽ അറ്റ്ലാന്റിക് സമുദ്രത്തിൽ എൽ നിനോ സാധാരണയായി ചുഴലിക്കാറ്റുകളെ തടയുന്നതിനാൽ അവിടെ കാറ്റിന്റെ തീവ്രത കുറയാനാണ് സാധ്യത. കേരളമടക്കമുള്ള ഇന്ത്യൻ സംസ്ഥാനങ്ങളെ കരിച്ചു കളയാനുള്ള കരുത്തുമായി വീണ്ടുമൊരു എൽ നിനോ വരുമെന്ന് കഴിഞ്ഞ ആഴ്ച കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകിയിരുന്നു.

Tags:    
News Summary - Super El Niño looming; it’s like pouring oil on fire, warns UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.