സ്നാപ്ചാറ്റും ട്രംപിന്‍റെ അക്കൗണ്ട് അനിശ്ചിതകാലത്തേക്ക് പൂട്ടി

വാഷിങ്ടൺ: സമൂഹ മാധ്യമങ്ങളായ ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റാഗ്രാം, വിഡിയോ പ്ലാറ്റ്ഫോമായ യൂട്യൂബ് അടക്കമുള്ളവ വിലക്കിയതിന് പിന്നാലെ സ്നാപ്ചാറ്റും യു.എസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്‍റെ അക്കൗണ്ട് പൂട്ടി. അനിശ്ചിതകാലത്തേക്കാണ് ട്രംപിന്‍റെ അക്കൗണ്ടിന് സ്‌നാപ്ചാറ്റ് വിലക്ക് ഏർപ്പെടുത്തിയത്.

പൊതുസുരക്ഷ സംബന്ധിച്ച മാർ‌ഗ നിർ‌ദേശങ്ങളുടെ വ്യക്തമായ ലംഘനങ്ങൾ ട്രംപിന്‍റെ ഭാഗത്ത് നിന്നുണ്ടായി. തെറ്റായ വിവരങ്ങൾ‌ പ്രചരിപ്പിക്കുന്നതിനും വിദ്വേഷ പ്രഭാഷണം നടത്തുന്നതിനും അക്രമത്തെ പ്രേരിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾ ട്രംപ് നടത്തിയെന്നും സ്‌നാപ്ചാറ്റ് വക്താവ് അറിയിച്ചു.

യു.എസ് കാപിറ്റൽ ഹിൽ ബിൽഡിങ്ങിൽ നടന്ന ആക്രമണത്തെ തുടർന്ന് ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ അക്കൗണ്ടുകളുടെ പ്രവർത്തനം കഴിഞ്ഞ ആഴ്ച നിർത്തിവെച്ചിരുന്നു. സസ്‌പെൻഷൻ പ്രഖ്യാപിച്ച ഫേസ്ബുക്ക് മേധാവിമാർക്ക് സക്കർബർഗ് 'അക്രമത്തെ പ്രേരിപ്പിക്കാൻ ട്രംപ് ഈ വേദി ഉപയോഗിച്ചുവെന്നും അത് തുടരുമെന്ന് ആശങ്കയുണ്ടെന്നും പറഞ്ഞിരുന്നു. ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും അക്കൗണ്ടുകൾ താൽകാലികമായി സസ്പെൻഡ് ചെയ്തപ്പോൾ ട്വിറ്റർ അകൗണ്ട് പൂർണമായും അടച്ചു പൂട്ടുകയായിരുന്നു.

പുതിയ വീഡിയോകൾ അപ്ലോഡ് ചെയ്യാനാകാത്തവിധം ഏഴ് ദിവസത്തെ താൽകാലിക വിലക്കാണ് യൂട്യൂബ് ട്രംപിന്‍റെ ചാനലിന് നൽകിയത്. 'അക്രമത്തിനുള്ള സാധ്യത' കണക്കിലെടുത്താണ് നടപടിയെന്നും ഗൂഗിളിന്‍റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് വ്യക്തമാക്കി.

ട്രംപിനെ അനുകൂലിച്ച് നിരവധി ഗൂഢാലോചനാ സിദ്ധാന്തങ്ങൾ പടച്ചുവിട്ട 70,000ത്തിലധികം അകൗണ്ടുകളും യൂട്യൂബ് നിർത്തലാക്കിയിരുന്നു. ട്രംപിന്‍റെ അകൗണ്ട് സസ്പെൻഡ് ചെയ്യണമെന്ന് നിരവധി ആക്ടിവിസ്റ്റ് ഗ്രൂപ്പുകൾ യൂട്യൂബിനോട് ആവശ്യപ്പെട്ടിരുന്നു.

Tags:    
News Summary - Snapchat permanently bans President Donald Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.