ഡോണൾഡ് ട്രംപും സൗദി കിരീടാവകാശിയും

സൗദി കിരീടാവകാശി യു.എസിലേക്ക്, 18ന് ട്രംപുമായി കൂടിക്കാഴ്ച

റിയാദ്: സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ അമീർ മുഹമ്മദ് ബിൻ സൽമാൻ ഈ മാസം 18ന് അമേരിക്ക സന്ദർശിക്കും. 2017-ൽ വാഷിങ്ടൺ ഡിസിയിലേക്ക് നടത്തിയ ആദ്യ സന്ദർശനത്തിന് എട്ട് വർഷത്തിന് ശേഷമാണ് ഡോണൾഡ് ട്രംപ് യു.എസ് പ്രസിഡൻറായ ശേഷമുള്ള സൗദി കിരീടാവകാശിയുടെ രണ്ടാമത്തെ സന്ദർശനം. പ്രസിഡൻറ് ട്രംപുമായി ഔദ്യോഗിക കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ ഞായറാഴ്ച അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് കിരീടാവകാശിയുടെ അമേരിക്കന്‍ സന്ദര്‍ശനം വൈറ്റ് ഹൗസ് അറിയിച്ചത്. ഡോണള്‍ഡ് ട്രംപ് ഇക്കഴിഞ്ഞ മെയ് മാസത്തില്‍ റിയാദ് സന്ദര്‍ശിച്ചിരുന്നു. അമേരിക്കന്‍ പ്രസിഡൻറായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട ശേഷമുള്ള ട്രംപിെൻറ ആദ്യ വിദേശ യാത്രയായിരുന്നു ഇത്.

ട്രംപ് അബ്രഹാം കരാറിൽ ചേരാൻ രാജ്യങ്ങളെ പ്രേരിപ്പിക്കുന്ന സാഹചര്യത്തിലാണ് സൗദി കിരീടാവകാശിയുടെ വാഷിങ്ടൺ സന്ദർശനം. 2020 ൽ, ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കാൻ ട്രംപ് യു.എ.ഇ, ബഹ്‌റൈൻ, സുഡാൻ, മൊറോക്കോ എന്നിവയുമായി കരാറുകളിൽ എത്തി. എന്നാൽ ഇസ്രായേലുമായുള്ള ബന്ധം സാധാരണ നിലയിലാക്കുന്നത് ഇസ്രായേലിനൊപ്പം പലസ്തീൻ രാഷ്ട്രവും എന്ന ദ്വിരാഷ്ട്ര പരിഹാരമുണ്ടായ ശേഷം മാത്രമായിരിക്കുമെന്ന് സൗദി അറേബ്യ മുമ്പ് തന്നെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതാണ്.

സന്ദർശന വേളയിൽ ഇരു രാജ്യങ്ങളും ഒരു പ്രതിരോധ കരാറിൽ ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്നതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. പ്രതിരോധ മേഖലയിലുൾപ്പെടെ പതിറ്റാണ്ടുകളായി സൗദി അറേബ്യയും അമേരിക്കയും ശക്തമായ ബന്ധം നിലനിർത്തുന്നു. ഇക്കഴിഞ്ഞ മെയ് മാസത്തിലെ ട്രംപിെൻറ റിയാദ് സന്ദർശന വേളയിൽ, ഏകദേശം 142 ബില്യൺ ഡോളറിെൻറ ആയുധ ഇടപാടിന് യു.എസ് സമ്മതം അറിയിച്ചിരുന്നു.

Tags:    
News Summary - Saudi Crown Prince to visit US, meet with Trump on 18th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.