സൽമാൻ രാജാവ്

സൗദി അറേബ്യ എന്നും സമാധാനത്തിന്‍റെ മധ്യസ്ഥൻ -സൽമാൻ രാജാവ്

ജിദ്ദ: സൗദി അറേബ്യ അന്നും ഇന്നും സമാധാനത്തിന്‍റെ മധ്യസ്ഥനാണെന്നും ലോകത്തിനാകെ മാനവികതയുടെ വിളക്കുമാടമാണെന്നും സൽമാൻ രാജാവ്. സൗദി പാർലമെന്‍റായ ശൂറാ കൗൺസിലിന്‍റെ എട്ടാമത് സമ്മേളനത്തിന്‍റെ മൂന്നാംവർഷ പ്രവർത്തനോദ്ഘാടന വേളയിൽ കൗൺസിൽ അംഗങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാജാവ്. കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്‍റെ സാന്നിധ്യത്തിൽ വിഡിയോ കോൺഫറൻസ് സംവിധാനത്തിലൂടെയാണ് രാജാവ് പ്രസംഗം നടത്തിയത്.

രാജ്യത്തിന്‍റെ ആഭ്യന്തരവും ബാഹ്യവുമായ നയങ്ങളും വ്യക്തമാക്കുന്നതായിരുന്നു സൽമാൻ രാജാവിന്‍റെ പ്രസംഗം. സമാധാനത്തിനും സുസ്ഥിരതക്കും നീതിക്കും സൗദി അറേബ്യ അടിത്തറയിട്ടിട്ടുണ്ട്. പല മേഖകളിലും വലിയ വികസനമുണ്ടായി. പുതിയ മേഖലകളുടെ വികസനം ലക്ഷ്യമിട്ടുള്ള സമഗ്ര വികസന മുന്നേറ്റത്തിനാണ് രാജ്യം സാക്ഷ്യംവഹിക്കുന്നത്.

പ്രാദേശിക ഉള്ളടക്കത്തെ പിന്തുണക്കുക, ബിസിനസ് അന്തരീക്ഷം സുഗമമാക്കുക, പൗരന്മാരെ ശാക്തീകരിക്കുക എന്നിവയും ഇത് ലക്ഷ്യമിടുന്നു. പാരിസ്ഥിതിക വെല്ലുവിളികളും കാലാവസ്ഥ വ്യതിയാനവും നേരിടുന്നതിലേക്ക് സൗദി അറേബ്യ അതിവേഗം നീങ്ങുകയാണ്. ദുരന്തങ്ങളും പ്രതിസന്ധികളും നേരിടുന്ന രാജ്യങ്ങളെ സഹായിക്കാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണ്. ഏകദേശം 2.8 ശതകോടി റിയാലിന്‍റെ ഭക്ഷ്യ-കാർഷിക സുരക്ഷ മേഖലയിൽ രാജ്യം സഹായം നൽകിയിട്ടുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു.

 ശൂ​റാ കൗ​ൺ​സി​ൽ യോ​ഗം

എണ്ണ വിപണിയെ പിന്തുണക്കാനും സുസ്ഥിരമാക്കാനും സന്തുലിതമാക്കാനും രാജ്യം കഠിനമായി പരിശ്രമിക്കുകയാണ്. ആയുധ മത്സരത്തിലൂടെയോ കൂട്ട നശീകരണായുധങ്ങൾ കൈവശം വെച്ചതുകൊണ്ടോ അന്താരാഷ്ട്ര സമാധാനം കൈവരിക്കാനാവില്ല. ആണവ ബാധ്യതകൾ നിറവേറ്റാനും ഐ.എ.ഇ.എയുമായി പൂർണമായി സഹകരിക്കാനും സൗദി ഭരണാധികാരി ഇറാനോട് ആവശ്യപ്പെട്ടു. റഷ്യൻ-യുക്രെയ്ൻ പ്രതിസന്ധിക്ക് സമാധാനപരമായ പരിഹാരം കണ്ടെത്താനുള്ള ശ്രമങ്ങളെ പിന്തുണക്കുകയെന്നതാണ് രാജ്യത്തിന്‍റെ നിലപാട്.

യമനിലെ യു.എൻ ഉടമ്പടി പ്രതിസന്ധി അവസാനിപ്പിക്കുന്നതിനും രാഷ്ട്രീയ പരിഹാരത്തിനും വഴിയൊരുക്കുമെന്നും സൽമാൻ രാജാവ് പ്രത്യാശ പ്രകടിപ്പിച്ചു. ഇറാഖിന്‍റെ സുരക്ഷയും സുസ്ഥിരതയും മേഖലയുടെ സുരക്ഷക്കും സ്ഥിരതക്കും അത്യന്താപേക്ഷിതമായ സ്തംഭമാണെന്ന് ഇറാഖ് വിഷയത്തിൽ സൽമാൻ രാജാവ് പറഞ്ഞു. ലബനാന്‍റെ സുരക്ഷ നിയന്ത്രിക്കാനും മയക്കുമരുന്ന് കടത്തിനെയും തീവ്രവാദത്തെയും നേരിടാനും ലബനാൻ ഗവൺമെന്‍റിന്‍റെ അധികാരം അതിന്‍റെ എല്ലാ പ്രദേശങ്ങളിലും വ്യാപിപ്പിക്കേണ്ടതുണ്ട്.

സിറിയയുടെ പരമാധികാരവും സ്ഥിരതയും അറബ് സ്വത്വവും സംരക്ഷിക്കുന്ന തരത്തിൽ സുരക്ഷ കൗൺസിൽ പ്രമേയങ്ങൾ പാലിക്കേണ്ടതിന്‍റെ ആവശ്യകതയും സൽമാൻ രാജാവ് പ്രസംഗത്തിൽ വ്യക്തമാക്കി. ലിബിയയിൽ സമ്പൂർണ വെടിനിർത്തലിന് സൗദിയുടെ പിന്തുണയുണ്ടാകും. വിദേശസേനയും കൂലിപ്പടയാളികളും കാലതാമസം കൂടാതെ അവിടെനിന്ന് പോകേണ്ടതുണ്ടെന്നും സൽമാൻ രാജാവ് പറഞ്ഞു.

Tags:    
News Summary - Saudi Arabia forever stand with the Mediator of Peace - King Salman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.