ആയിരത്തൊന്ന് ഭീകരരാവുകൾ; 1000 ദിവസം പിന്നിട്ട് റഷ്യയുടെ യുക്രെയ്ൻ അധിനിവേശം
2022 ഫെബ്രുവരി 24 പുലർച്ച നാലിന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ നടത്തിയ അസാധാരണ വാർത്തസമ്മേളനത്തിലാണ് അയൽരാജ്യമായ യുക്രെയ്നിൽ സൈനിക ഓപറേഷൻ ആരംഭിക്കുന്നതായി പ്രഖ്യാപിച്ചത്. അതുവരെയൂം പുകഞ്ഞുകൊണ്ടിരുന്ന റഷ്യ-യുക്രെയ്ൻ സംഘർഷം അതോടെ അക്ഷരാർഥത്തിൽ തുറന്ന അധിനിവേശവും യുദ്ധവുമായി മാറി. രണ്ടാം ലോകയുദ്ധത്തിനുശേഷം യൂറോപ്പ് സാക്ഷ്യം വഹിച്ച ഏറ്റവും വലിയ യുദ്ധത്തിനിന്ന് ആയിരത്തൊന്ന് ദിനങ്ങൾ പിന്നിട്ടിരിക്കുകയാണ്.
- യുക്രെയ്നിൽ ആഭ്യന്തര പലായനം -40 ലക്ഷം
- പുറം രാജ്യങ്ങളിൽ അഭയം തേടിയവർ -67 ലക്ഷം
- ഈ വർഷം ആദ്യത്തെ എട്ട് മാസത്തിനിടെ പലായനം ചെയ്തത് -നാല് ലക്ഷം
- ഏറ്റവും കുടുതൽ പേർ അഭയം തേടിയത് -ജർമനിയിൽ (12 ലക്ഷം)
- 2024 ആഗസ്റ്റ് വരെ കൊല്ലപ്പെട്ട സിവിലിയന്മാർ -11,743
- കാൽ ലക്ഷത്തിലധികം പേർക്ക് പരിക്കേറ്റു
- കൊല്ലപ്പെട്ട കുഞ്ഞുങ്ങൾ -843
രണ്ടു ലക്ഷം സൈനികരെ നഷ്ടമായി റഷ്യ
യുക്രെയ്ൻ അധിനിവേശത്തിൽ സൈനികമായി റഷ്യക്ക് വലിയ നഷ്ടം സംഭവിച്ചിട്ടുണ്ട്. യുദ്ധം കൊടുമ്പിരികൊണ്ട സമയങ്ങളിൽ ദിനംപ്രതി ആയിരം സൈനികരെങ്കിലും കൊല്ലപ്പെട്ടു. കഴിഞ്ഞദിവസം വാൾസ്ട്രീറ്റ് ജേണൽ പുറത്തുവിട്ട കണക്കനുസരിച്ച് ആയിരം ദിവസത്തിനിടെ കൊല്ലപ്പെട്ട റഷ്യൻ സൈനികരുടെ എണ്ണം രണ്ട് ലക്ഷത്തിനടുത്ത് വരും. ഇരട്ടിയോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. എന്നാൽ, ലക്ഷം സൈനികർ കൊല്ലപ്പെട്ടുവെന്നാണ് റഷ്യ സ്ഥിരീകരിച്ചിട്ടുള്ളത്.
റഷ്യൻ സൈന്യത്തിന്റെ നിയന്ത്രണത്തിലുണ്ടായിരുന്ന യുക്രെയ്നിന്റെ ഭാഗമായ ഡോണെട്സ്ക് പോലുള്ള പ്രവിശ്യകളിലാണ് ഏറ്റവും കുടുതൽ സൈനിക നാശമുണ്ടായത്. ഇവിടെ മാത്രം മുക്കാൽ ലക്ഷം പേർ കൊല്ലപ്പെട്ടു. 31,000 യുക്രെയ്ൻ സൈനികർ റഷ്യൻ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടുവെന്നാണ് സർക്കാർ അറിയിച്ചത്. എന്നാൽ, ഇത് 80,000 വരെ എത്തുമെന്നാണ് റിപ്പോർട്ടുകൾ.
സൈനിക ശക്തി ഇങ്ങനെ
- യുക്രെയ്ൻ: 4200 കോടി ഡോളർ പ്രതിരോധ ബജറ്റ്; 9 ലക്ഷം സൈനികർ; ലക്ഷം അർധ സൈനികർ, യുദ്ധ വിമാനങ്ങൾ 180; മിസൈൽ 319.
- റഷ്യ: 11,000 കോടി ഡോളർ; 13.2 ലക്ഷം സൈനികർ; രണ്ടര ലക്ഷം അർധ സൈനികർ; യുദ്ധ വിമാനങ്ങൾ 2500; മിസൈൽ 2146.
യുക്രെയ്ന് വിവിധ രാജ്യങ്ങളിൽനിന്ന് സൈനിക സഹായം: രണ്ട് വർഷത്തിനിടെ അമേരിക്ക മാത്രം 8500 കോടി യൂറോയുടെ സഹായം നൽകി. യൂറോപ്യൻ യൂനിയൻ നൽകിയത് 10,000 കോടി യൂറോ.
തകർന്നടിഞ്ഞ് യുക്രെയ്ൻ
- ദാരിദ്ര്യരേഖ അഞ്ച് ശതമാനത്തിൽനിന്ന് 25 ശതമാനത്തിലേക്ക്.
- 1500 കോടി ഡോളറിന്റെ നാശനഷ്ടങ്ങൾ.
- മൂന്നിലൊന്ന് പ്രദേശങ്ങളിലുമിപ്പോൾ മൈൻ ഭീഷണി.
- തൊഴിലില്ലായ്മ നിരക്ക് 9.2 ശതമാനത്തിൽനിന്ന് 15 ശതമാനത്തിലേക്ക്.
- ഒരു കോടി പേർ ഭവനരഹിതർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.