ജെന്നി എലിയട്ട്-ബെനറ്റ്

ഹുർമുസിലെ സംഘർഷം ബഹ്‌റൈൻ തീരത്തെ സ്രാവുകൾക്കും കടൽജീവികൾക്കും ഭീഷണിയെന്ന് ഗവേഷക

മനാമ: ഹുർമൂസ് മേഖലയിൽ വർദ്ധിച്ചുവരുന്ന സൈനിക സംഘർഷങ്ങളും എണ്ണച്ചോർച്ചയും ബഹ്‌റൈൻ ഉൾപ്പെടുന്ന അറേബ്യൻ ഉൾക്കടലിലെ സ്രാവുകൾക്കും മറ്റ് സമുദ്രജീവികൾക്കും കടുത്ത ഭീഷണിയാകുന്നതായി പരിസ്ഥിതി ഗവേഷകയുടെ മുന്നറിയിപ്പ്. ബഹ്‌റൈനിൽ ഒരു പതിറ്റാണ്ടോളം താമസിക്കുകയും നിലവിൽ ഗവേഷണം നടത്തുകയും ചെയ്യുന്ന ബ്രിട്ടീഷ് ഗവേഷക ജെന്നി എലിയട്ട്-ബെനറ്റ് ആണ് ഈ മുന്നറിയിപ്പ് നൽകിയത്.

അറേബ്യൻ ഉൾക്കടൽ ഒരു അർദ്ധ-ബന്ധിത സമുദ്രഭാഗമായതിനാൽ വെള്ളത്തിന്റെ ഒഴുക്ക് വളരെ മന്ദഗതിയിലാണ്. ഹുർമൂസിൽ നിന്നുമുണ്ടാകുന്ന എണ്ണച്ചോർച്ചയും അവശിഷ്ടങ്ങളും ബഹ്‌റൈൻ തീരത്തെത്താനും രണ്ട് മുതൽ അഞ്ച് വർഷം വരെ അവിടെത്തന്നെ കെട്ടിക്കിടക്കാനും സാധ്യതയുണ്ട്. അറേബ്യൻ ഉൾക്കടലിൽ കാണപ്പെടുന്ന 30 ഓളം പ്രാദേശിക സ്രാവ് വർഗ്ഗങ്ങളിൽ ഏഴോളം ഇനങ്ങൾ ബഹ്‌റൈൻ തീരത്താണ് പ്രജനനം നടത്തുന്നത്. ബ്ലാക്ക്‌ടിപ്പ് റീഫ് ഷാർക്ക്, അറേബ്യൻ കാർപെറ്റ് ഷാർക്ക്, മിൽക്ക് ഷാർക്ക് എന്നിവ ഇതിൽ പെടുന്നു. ഇവക്കെല്ലാം വംശനാശഭീഷണിയാണിതെന്നാണ് പ്രധാന ആശങ്ക.

രാസവസ്തുക്കളും എണ്ണയും അടിഞ്ഞുകൂടുന്നത് സ്രാവുകളുടെ ഇരപിടിക്കാനുള്ള ശേഷിയെ ബാധിക്കുകയും വന്ധ്യത, ട്യൂമർ തുടങ്ങിയ രോഗങ്ങൾക്ക് കാരണമാവുകയും ചെയ്യും. വംശനാശഭീഷണി നേരിടുന്ന തിമിംഗല സ്രാവുകൾ ഉൾപ്പെടെയുള്ള 20 ഓളം ഇനം സ്രാവുകളുടെ പ്രധാന സഞ്ചാരപാതയാണ് ഹുർമൂസ്. സംഘർഷങ്ങൾ കാരണം ഇത് തടസ്സപ്പെട്ടാൽ അവയ്ക്ക് തീറ്റ തേടാനുള്ള മേഖലകളിലേക്ക് എത്താൻ കഴിയില്ല.

സംഘർഷത്തിന് ശേഷം പ്രാദേശിക കടലിൽ മത്സ്യലഭ്യതയിൽ കുറവ് വന്നതായി മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നുണ്ട്. ബഹ്‌റൈനിൽ മുൻപ് നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റുമായി ചേർന്ന് സ്രാവുകളെ സംരക്ഷിക്കുന്നതിനുള്ള നിയമ നിർമ്മാണത്തിലും ജെന്നി പങ്കാളിയായിട്ടുണ്ട്. യു.എൻ ഒാഷ്യൻ ഡെക്കേഡ് പ്രോഗ്രാമിന്റെ ഔദ്യോഗിക അംഗീകാരമുള്ളതാണ് ഇവരുടെ ഗവേഷണം.

Tags:    
News Summary - Hormuz Conflicts and Oil Spills Pose Severe Threat to Sharks and Marine Life in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.