ഇംറാൻ ഖാൻ, ബോറിസ് ജോൺസൻ

ഇംറാൻ ഖാൻ ഇടുങ്ങിയ ജയിലിൽ മരിക്കുന്നു; മോചനത്തിന് ബ്രിട്ടൻ ഇടപെടണമെന്ന് ബോറിസ് ബോൺസൺ

ലണ്ടൻ: ജയിലിൽ തുടരുന്ന മുൻ പാകിസ്താൻ പ്രധാനമന്ത്രിയും ക്രിക്കറ്ററുമായ ഇംറാൻ ഖാനെ മോചിപ്പിക്കാൻ ബ്രിട്ടൺ നയതന്ത്ര സ്വാധീനമുപയോഗിച്ച് സമ്മർദ്ദം ചെലുത്തണമെന്ന് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇംറാൻ ഖാൻ കഴിഞ്ഞ മൂന്ന് വർഷമായി ജയിലിൽ നരകയാതന അനുഭവിച്ചാണ് കഴിയുന്നതെന്നും മാനുഷിക പരിഗണന പോലും ലഭിക്കാതിരിക്കാനുള്ള കുറ്റങ്ങളൊന്നും അദ്ദേഹം ചെയ്തിട്ടില്ലെന്നും ബോറിസ് ജോൺസൺ പറഞ്ഞു.

ആധുനിക കാലത്തെ ഏറ്റവും തുറന്നതും സുതാര്യവുമായ രാഷ്ട്രീയക്കാരിൽ ഒരാളായ അദ്ദേഹം പാകിസ്താൻ പ്രവർത്തിക്കുന്ന രീതി മാറ്റാൻ ശ്രമിച്ചതിനാലാണ് ജയിലിലായതെന്നും മുൻ യു.കെ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ഡെയ്‌ലി മെയിലിൽ എഴുതിയ ലേഖനത്തിലാണ് ബോറിസ് ജോൺസണിന്റെ പ്രതികരണം. "പാകിസ്താനി ജയിലിലെ ഇടുങ്ങിയ, നനഞ്ഞ, കീടബാധയുള്ള സെല്ലിൽ, 73 വയസ്സുള്ള ഇംറാൻ ഖാൻ മരണത്തിനായി കാത്തിരിക്കുകയാണ്. ദിവസങ്ങളോളം അദ്ദേഹത്തെ ഏകാന്തതടവിൽ പാർപ്പിക്കുന്നു.

കക്കൂസ് ഉൾപ്പെടെ മുറിയുടെ വിസ്തീർണ്ണം 6 അടി 8 അടി മാത്രമായതിനാൽ അദ്ദേഹത്തിന് ശരിയായി വ്യായാമം ചെയ്യാൻ കഴിയില്ല. സമയബന്ധിതമായി വൈദ്യസഹായം ലഭിക്കാത്തതിനാൽ അദ്ദേഹത്തിന്റെ കാഴ്ചശക്തിക്ക് ഗുരുതരമായ തരാറുകൾ സംഭവിച്ചിട്ടുണ്ട്. ഈ അവസ്ഥകളിൽ തടവിലാക്കപ്പെട്ടിട്ട് ഇപ്പോൾ മൂന്ന് വർഷത്തിലേറെയായി" - ബോറിസ് ജോൺസൺ കുറിച്ചു.

ഇംറാൻ ഖാനെതിരെ ചുമത്തിയിരിക്കുന്ന കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്നും അദ്ദേഹത്തിനെതിരെയുർന്ന ഒരു ആരോപണമൊഴികെ ബാക്കിയെല്ലാം അടിസ്ഥാനരഹിതമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. ഇപ്പോൾ നേരിടുന്ന മാനസിക ശാരീരിക പീഡനങ്ങൾ അർഹിക്കുന്ന ഒന്നും ചെയ്തിട്ടില്ല. ഒരു സ്വതന്ത്ര കോടതിയിൽ അപ്പീൽ പരിഗണിക്കാൻ അദ്ദേഹം അർഹനാണ്. എന്നാൽ, പകരം അദ്ദേഹത്തെ ജയിലിൽ കിടന്ന് അഴുകി മരിക്കാൻ വിടുകയാണ്. ഈ കേസ് ഒരിക്കലും അഴിമതിയെക്കുറിച്ചുള്ളതായിരുന്നില്ല. രാജ്യത്തെ രാഷ്ട്രീയ-സൈനിക നേതൃത്വം ഇംറാനെ തെരഞ്ഞെടുപ്പിൽ നിന്ന് മാറ്റിനിർത്താൻ ശ്രമിക്കുകയാണെന്നും ബോറിസ് ജോൺസൺ അഭിപ്രായപ്പെട്ടു.

ഇംറാന്റെ പല വിദേശനയങ്ങളിൽ തനിക്ക് വിജയോജിപ്പുണ്ടെങ്കിലും പാകിസ്താനിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ചെയ്ത കാര്യങ്ങളും പരിസ്ഥിതി പ്രവർത്തനങ്ങളും മികച്ചതായിരുന്നുവെന്ന് അദ്ദേഹം പ്രശംസിച്ചു. "ഇംറാനെ തുടർച്ചയായി ജയിലിലടയ്ക്കുന്നത് പാകിസ്താന്റെ ദയനീയവും അനാവശ്യവുമായ ഭീരുത്വമാണ്. അദ്ദേഹത്തെ പുറത്ത് വിട്ടാൽ തെരഞ്ഞെടുപ്പിൽ വൻ ഭൂരിപക്ഷത്തിൽ ജയിച്ച് അധികാരത്തിലെത്തുമെന്ന് അവർ ഭയപ്പെടുന്നുണ്ട്. അതുകൊണ്ടാണ് മക്കളെ പോലും കാണാൻ അനുവദിക്കാതെ അദ്ദേഹത്തോട് ഈ ക്രൂരത കാണിക്കുന്നത്."

ഇംറാൻ ഖാനോട് കാണിക്കുന്ന ഈ ക്രൂരത അംഗീകരിക്കാനാവില്ലെന്നും ബ്രിട്ടൻ ഇതിനെതിരെ പ്രതികരിക്കണമെന്നും ബോറിസ് ജോൺസൺ കൂട്ടിച്ചേർത്തു. പാകിസ്താനുമായി കാലങ്ങളായി മികച്ച ബന്ധം പുലർത്തുന്നവരാണ് നമ്മൾ. ഈ ബന്ധമുപയോഗിച്ച് അദ്ദേഹത്തിന്റെ മോചനത്തിനായി നമ്മൾ ശബ്ദമുയർത്തണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

Tags:    
News Summary - Imran Khan is rotting to death in a tiny jail cell; Boris Johnson calls on Britain to intervene for his release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.