ഡൊണാൾഡ് ട്രംപ്

ഗ്രീൻലൻഡിൽ ചുവടുറപ്പിക്കാൻ അമേരിക്ക; സുരക്ഷാ കരാറിൽ ഡെന്മാർക്കുമായി ധാരണയായെന്ന് ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ: ആർട്ടിക് ദ്വീപായ ഗ്രീൻലൻഡിന്റെ സുരക്ഷാ ചുമതലയിൽ യു.എസിന് സമ്പൂർണ നിയന്ത്രണം നൽകുന്ന ചരിത്രപരമായ കരാറിൽ ഡെൻമാർക്കുമായി ധാരണയിലെത്തിയതായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഗ്രീൻലൻഡിൽ റഷ്യയും ചൈനയും സൈനിക താവളങ്ങൾ നിർമിക്കുന്നത് തടയുന്ന കരാറാണിതെന്നും, 'അനന്തകാല ആയുസ്സുള്ള' ഈ കരാറിലൂടെ യു.എസിന്റെ മുൻഗണനകൾ പൂർണമായി സംരക്ഷിക്കപ്പെട്ടെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി. അടുത്ത ആഴ്ച ന്യൂയോർക്കിൽ നടക്കുന്ന യു.എൻ പൊതുസഭാ സമ്മേളനത്തിനിടെ ഡെൻമാർക്കും ഗ്രീൻലൻഡും യു.എസും ഔദ്യോഗികമായി കരാറിൽ ഒപ്പുവെക്കും.

'ഗ്രീൻലൻഡിലെ സുരക്ഷയിലും മറ്റ് ആവശ്യങ്ങളിലും അമേരിക്കയ്ക്ക് ശാശ്വത നിയന്ത്രണം ഉറപ്പാക്കുന്ന കരാറിലാണ് എത്തിയിരിക്കുന്നത്. ഇനി മുതൽ യു.എസിന്റെ വ്യക്തമായ രേഖാമൂലമുള്ള അനുമതിയില്ലാതെ ഒരു ശത്രുരാജ്യത്തിനും ഗ്രീൻലൻഡിൽ സൈനിക താവളങ്ങൾ ഉണ്ടാക്കാനോ, സൈനിക സാന്നിധ്യം ഉറപ്പാക്കാനോ, തന്ത്രപ്രധാനമായ നിക്ഷേപങ്ങൾ നടത്താനോ സാധിക്കില്ല,' എന്ന് ട്രംപ് കുറിച്ചു. ഉടൻ തന്നെ ഗ്രീൻലൻഡിൽ യു.എസ് വലിയ തോതിലുള്ള സൈനിക സാന്നിധ്യം വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നേരത്തെ ഗ്രീൻലൻഡിനെ യു.എസിന്റെ ഭാഗമാക്കണമെന്നും ആവശ്യമെങ്കിൽ ബലപ്രയോഗം നടത്തുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകിയത് നാറ്റോ സഖ്യത്തിനുള്ളിൽ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.

അതേസമയം, ഡെൻമാർക്കിന്റെ പരമാധികാരവും പ്രദേശിക അഖണ്ഡതയും ഗ്രീൻലൻഡ് ജനതയുടെ സ്വയംനിർണയാവകാശവും പൂർണമായും നിലനിർത്തിക്കൊണ്ടുള്ളതാണ് കരാറെന്ന് ഡെൻമാർക്ക് പ്രധാനമന്ത്രി മെറ്റെ ഫ്രെഡറിക്സെൻ പ്രതികരിച്ചു. നാറ്റോയ്ക്കും യൂറോപ്പിനും ഗ്രീൻലൻഡിനും ഒരുപോലെ ഗുണകരമായ കരാറാണിതെന്ന് അവർ ചൂണ്ടിക്കാട്ടി. സുരക്ഷ കൂടുതൽ ശക്തമാക്കാൻ കരാർ സഹായിക്കുമെന്ന് ഗ്രീൻലൻഡ് പ്രധാനമന്ത്രി ജെൻസ്-ഫ്രെഡറിക് നീൽസണും വ്യക്തമാക്കി. വടക്കൻ ഗ്രീൻലൻഡിൽ നിലവിലുള്ള 'പിറ്റുഫിക്' ബഹിരാകാശ താവളത്തിന് പുറമെ തെക്കൻ മേഖലയിൽ മൂന്ന് പുതിയ സൈനിക താവളങ്ങൾ കൂടി യു.എസ് തുറക്കാനൊരുങ്ങുന്നുവെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

Tags:    
News Summary - Trump Announces ‘Infinite’ Deal with Denmark for Permanent Control Over Greenland Security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.