വാഷിങ്ടൺ: ഇറാന്‍റെ തെക്കൻ മേഖലകളിൽ ആക്രമണം നടത്തിയതിനു പിന്നാലെ സമാധാന ചർച്ചയിൽ ധാരണയിലെത്തുമെന്ന പ്രതീക്ഷ പ്രകടിപ്പിച്ച് യു.എസ്. ഇരു വഭാഗവും ധാരണയിലെത്താൻ സാധ്യതയുണ്ടെന്ന് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. "പ്രസിഡന്റ് അത് സാധ്യമാക്കാനുള്ള ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അദ്ദേഹം ഒന്നുകിൽ ഒരു നല്ല കരാർ ഉണ്ടാക്കും അല്ലെങ്കിൽ ഒരു കരാറും ഉണ്ടാക്കില്ല".
ചർച്ചയുടെ ഭാഷയെക്കുറിച്ച് "ധാരാളം അങ്ങോട്ടും ഇങ്ങോട്ടും സംസാരിക്കുന്നു"വെന്നും റൂബിയോ പറഞ്ഞു. എന്നാൽ യുറേനിയം സമ്പുഷ്ടീകരണം അടക്കമുള്ള വിഷയങ്ങളിൽ യു.എസിന്‍റെ നിർദേശങ്ങൾ ഇറാൻ അംഗീകരിക്കണമെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യു.എസ്. എന്നാൽ ഇതിന് ഇറാൻ തയ്യാറായിട്ടില്ല.
ഇന്ന് ഡൽഹിയിൽ നടക്കുന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിൽ ഇറാൻ-യു.എസ് യുദ്ധം ചർച്ചയാകും. ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ, യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ജാപ്പനീസ് വിദേശകാര്യ മന്ത്രി തോഷിമിറ്റ്സു മൊട്ടേഗി, ഓസ്‌ട്രേലിയൻ വിദേശകാര്യ മന്ത്രി പെന്നി വോങ് എന്നിവർ ചർച്ചയിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.
തെക്കൻ ഇറാനിലെ ആക്രമണം പുനരാരംഭിച്ചെങ്കിലും "സംയമനം പാലിക്കുന്നുണ്ടെന്ന്" എന്നാണ് യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചിരിക്കുന്നത്. "ഇറാൻ സേന ഉയർത്തുന്ന ഭീഷണികളിൽ നിന്ന് നമ്മുടെ സൈനികരെ സംരക്ഷിക്കുന്നതിനാണ്" ആക്രമണം നടത്തിയത്, എന്നാൽ "നിലവിലുള്ള വെടിനിർത്തൽ സമയത്ത് സൈന്യം സംയമനം പാലിക്കുകയായിരുന്നു" എന്ന് യു.എസ് സൈന്യത്തിന്റെ സെൻട്രൽ കമാൻഡിന്റെ വക്താവ് ക്യാപ്റ്റൻ ടിം ഹോക്കിൻസ് ഒരു പ്രസ്താവനയിൽ പറഞ്ഞു.
ഇറാനിലെ മിസൈൽ വിക്ഷേപണ കേന്ദ്രങ്ങളെയും ഖനികൾ സ്ഥാപിക്കാൻ ശ്രമിച്ച ഇറാനിയൻ ബോട്ടുകളെയുമാണ് ആക്രമിച്ചതെന്ന് സെൻട്രൽ കമാൻഡ് വക്താവ് നേവി ക്യാപ്റ്റൻ ടിം ഹോക്കിൻസ് സ്ഥിരീകരിച്ചു.
ഇതിനിടെ, സമാധാന കരാറിലെ തടസ്സങ്ങൾ ചർച്ച ചെയ്യുന്നതിനായി ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഖർ ഖാലിബാഫും ഉൾപ്പെടെയുള്ള ഉന്നതതല സംഘം ദോഹയിൽ എത്തിയിട്ടുണ്ട്. സമാധാന ചർച്ചകൾ മികച്ച രീതിയിൽ മുന്നോട്ട് പോകുന്നുണ്ടെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം തൃപ്തികരമായ ഒരു കരാറല്ലാതെ മറ്റൊന്നിനും താൻ തയ്യാറല്ലെന്നും യുദ്ധത്തിലേക്ക് മടങ്ങാൻ മടിക്കില്ലെന്നും ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.