അൽജിയേഴ്സ് (അൽജീരിയ): ലോകകാര്യങ്ങളിൽ നവകൊളോണിയൽ പ്രവണതകൾ അവസാനിപ്പിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നും ലിയോ പതിനാലാമൻ മാർപാപ്പ ആഹ്വാനം ചെയ്തു.
11 ദിവസം നീളുന്ന ആഫ്രിക്കൻ രാജ്യ സന്ദർശനത്തിന് തുടക്കം കുറിച്ച് അൽജീരിയയിലെത്തിയതായിരുന്നു പോപ്. എല്ലാ രാജ്യങ്ങളിലും സമാധാനം ഉണ്ടാകണമെന്നാണ് ദൈവം ആഗ്രഹിക്കുന്നത്.
കലഹമില്ലാത്ത അവസ്ഥ മാത്രമല്ല സമാധാനം. മറിച്ച്, എല്ലാവർക്കും നീതിയും അന്തസ്സും ലഭിക്കുന്ന അവസ്ഥയാണത് -അൽജീരിയയിലെ രക്തസാക്ഷികളുടെ സ്മാരകത്തിൽ പോപ്പിനെ സ്വീകരിക്കാനെത്തിയ ജനക്കൂട്ടത്തോട് ലിയോ പറഞ്ഞു. പ്രസിഡന്റ് അബ്ദുൽ മജീദ് തബൂനിയുമായും മറ്റ് സർക്കാർ അധികാരികളുമായും പിന്നീട് നടന്ന കൂടിക്കാഴ്ചയിൽ, ലിയോ അൽജീരിയക്കാരുടെ പരസ്പര ഐക്യത്തെ പ്രശംസിച്ചു.
അന്താരാഷ്ട്ര നിയമങ്ങളുടെ തുടർച്ചയായ ലംഘനങ്ങളും നവകൊളോണിയൽ പ്രവണതകളും നിലനിൽക്കുന്ന സാഹചര്യത്തിൽ എക്കാലത്തേക്കാളും ഐക്യം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
ഇറാനുമായുള്ള യു.എസ്-ഇസ്രായേൽ യുദ്ധത്തെ വിമർശിച്ചതിന്റെ പേരിൽ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അസാധാരണ വിമർശനങ്ങൾക്കിടയിലാണ് പോപ്പിന്റെ ആഫ്രിക്കൻ സന്ദർശനം.
അൽജീരിയക്കുപുറമെ കാമറൂൺ, അംഗോള, ഇക്വറ്റോറിയൽ ഗിനിയ എന്നീ രാജ്യങ്ങളാണ് സന്ദർശിക്കുക. അൽജീരിയ സന്ദർശിക്കുന്ന ആദ്യ മാർപാപ്പയാണ് ലിയോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.