വാഷിങ്ടൺ: ജി 7 ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും ജൂൺ 17-ന് ഉഭയകക്ഷി ചർച്ചകൾ നടത്തുമെന്ന് വൈറ്റ് ഹൗസ് ശനിയാഴ്ച അറിയിച്ചു. നിലവിൽ പുരോഗമിക്കുന്ന വ്യാപാര കരാർ സംബന്ധിച്ച ചർച്ചകൾക്കായിരിക്കും കൂടിക്കാഴ്ചയിൽ പ്രധാന മുൻഗണന.
2024 നവംബറിലെ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ച ട്രംപിനെ സന്ദർശിക്കാൻ 2025 ഫെബ്രുവരിയിൽ പ്രധാനമന്ത്രി മോദി നടത്തിയ യു.എസ് സന്ദർശനത്തിന് ശേഷം ഇരുനേതാക്കളും തമ്മിൽ നേരിട്ട് നടത്തുന്ന ആദ്യ കൂടിക്കാഴ്ചയാണിത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണം സ്വീകരിച്ച് ജൂൺ 16, 17 തീയതികളിൽ നടക്കുന്ന ജി7 ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി പങ്കെടുക്കും.
ഉച്ചകോടിയിൽ മോദി ജി 7 നേതാക്കൾ, പങ്കാളിത്ത രാജ്യങ്ങൾ, അന്താരാഷ്ട്ര സംഘടനകൾ എന്നിവരുമായി ആഗോള പങ്കാളിത്തം, സുസ്ഥിര സാമ്പത്തിക വളർച്ച, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സുരക്ഷിതമായ വിന്യാസം എന്നിവയെക്കുറിച്ച് ചർച്ചകൾ നടത്തും. ഇവരുടെ കഴിഞ്ഞ കൂടിക്കാഴ്ചയ്ക്ക് ശേഷം, ഇന്ത്യൻ കയറ്റുമതിക്ക് മേൽ യു.എസ് ഏർപ്പെടുത്തിയ കടുത്ത നികുതികൾ, 2025 മെയ് മാസത്തിലെ ഇന്ത്യ-പാകിസ്ഥാൻ സംഘർഷം പരിഹരിക്കാൻ താൻ സഹായിച്ചുവെന്ന ട്രംപിന്റെ ആവർത്തിച്ചുള്ള അവകാശവാദങ്ങൾ, റഷ്യയുമായുള്ള ഇന്ത്യയുടെ എണ്ണവ്യാപാരം എന്നിവയുൾപ്പെടെ പല വിഷയങ്ങളിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ അസ്വാരസ്യങ്ങൾ നിലനിന്നിരുന്നു..
ഇന്ത്യക്ക് വലിയ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാക്കിയ ഇറാൻ യുദ്ധത്തെച്ചൊല്ലി വളർന്നുവരുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ചർച്ചകൾ നടക്കുന്നത്. ഒമാൻ തീരത്ത് ഇന്ത്യൻ നാവികരുമായി പോയ എണ്ണക്കപ്പലുകൾക്ക് നേരെ അടുത്തിടെ യു.എസ് നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ സമ്മർദ്ദത്തിലായിരിക്കുകയാണ്.
ഫ്രാൻസ്, സ്ലൊവാക്യ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിനിടയിലാണ് പ്രധാനമന്ത്രി മോദി ജി 7 ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ജൂൺ 14-ന് ഫ്രാൻസിൽ ആരംഭിക്കുന്ന സന്ദർശനത്തിൽ മോദി പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും. അടുത്തിടെ ഏറ്റവും ഉയർന്ന തലത്തിലേക്ക് ഉയർന്ന ഇന്ത്യ-ഫ്രാൻസ് പ്രത്യേക ആഗോള തന്ത്രപ്രധാന പങ്കാളിത്തത്തിന്റെ മുഴുവൻ വശങ്ങളും ഇരുനേതാക്കളും അവലോകനം ചെയ്യും. സന്ദർശനത്തിനിടയിൽ, ഇന്ത്യ, ഫ്രാൻസ്, മറ്റ് പങ്കാളിത്ത രാജ്യങ്ങൾ എന്നിവടങ്ങളിൽ നിന്നുള്ള സ്റ്റാർട്ടപ്പുകളെയും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകളെയും ഒന്നിപ്പിക്കുന്ന "ഭാരത് ഇന്നൊവേറ്റ്സ്" എന്ന മുൻനിര പരിപാടി ഇരുനേതാക്കളും സംയുക്തമായി ഉദ്ഘാടനം ചെയ്യും. ഇന്ത്യ-ഫ്രാൻസ് ഇന്നൊവേഷൻ വർഷത്തിന്റെ ഭാഗമായാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. സാങ്കേതികവിദ്യ, സംരംഭകത്വം, നിക്ഷേപം എന്നിവയിലുള്ള സഹകരണം ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം.
സന്ദർശനത്തിന്റെ രണ്ടാം ഘട്ടത്തിൽ, പ്രധാനമന്ത്രി റോബർട്ട് ഫിക്കോയുടെ ക്ഷണപ്രകാരം പ്രധാനമന്ത്രി മോദി സ്ലൊവാക്യയിൽ ചരിത്രപരമായ ഔദ്യോഗിക സന്ദർശനം നടത്തും. 1993-ൽ സ്വാതന്ത്ര്യം നേടിയതിന് ശേഷം ഒരു ഇന്ത്യൻ പ്രധാനമന്ത്രി സ്ലൊവാക്യ സന്ദർശിക്കുന്നത് ഇതാദ്യമായാണ്.
ജി 7 ഉച്ചകോടിക്ക് ശേഷം ജൂൺ 18-ന് പ്രധാനമന്ത്രി പാരീസിലേക്ക് മടങ്ങും. അവിടെ മറ്റ് ഉഭയകക്ഷി കൂടിക്കാഴ്ചകളിൽ പങ്കെടുക്കുകയും യൂറോപ്പിലെ ഏറ്റവും വലിയ സാങ്കേതിക-സ്റ്റാർട്ടപ്പ് മേളയായ 'വിവാടെക്' ഉച്ചകോടിയിൽ പങ്കെടുക്കുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.