ഗോഥൻബർഗ്: ഇന്ത്യ-സ്വീഡൻ ഉഭയകക്ഷി ബന്ധം ശക്തമാക്കിയതിനുള്ള ആദരവായി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്വീഡന്റെ പരമോന്നത ബഹുമതിയായ 'റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ, കമാൻഡർ ഗ്രാൻഡ് ക്രോസ്' സമ്മാനിച്ചു. അഞ്ച് യൂറോപ്യൻ രാജ്യങ്ങളിലേക്കുള്ള ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി സ്വീഡനിലെത്തിയ പ്രധാനമന്ത്രിക്ക് സ്വീഡിഷ് പ്രധാനമന്ത്രി ഉൽഫ് ക്രിസ്റ്റേഴ്സൺ ആണ് പുരസ്കാരം കൈമാറിയത്. ഇതോടെ പ്രധാനമന്ത്രി മോദിക്ക് ലഭിക്കുന്ന 31-ാമത് അന്താരാഷ്ട്ര ബഹുമതിയാണിത്.
1748-ൽ സ്ഥാപിതമായ ഈ പുരസ്കാരം, ഒരു വിദേശ ഭരണത്തലവന് സ്വീഡൻ നൽകുന്ന ഏറ്റവും ഉയർന്ന നയതന്ത്ര ബഹുമതിയാണ്. ഇരുരാജ്യങ്ങളും തമ്മിൽ വ്യാപാരം, സാങ്കേതികവിദ്യ, ഹരിത ഊർജ്ജം, പ്രതിരോധം എന്നീ മേഖലകളിൽ കൈവരിച്ച മികച്ച പുരോഗതിയും പ്രധാനമന്ത്രിയുടെ ആഗോള നേതൃത്വവുമാണ് പുരസ്കാരത്തിനായി അർഹനാക്കിയത്.
പുരസ്കാര ചടങ്ങിന് പിന്നാലെ ഇരു പ്രധാനമന്ത്രിമാരും തമ്മിൽ ഉന്നതതല ഉഭയകക്ഷി ചർച്ചകൾ നടത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് , സ്റ്റാർട്ടപ്പുകൾ, കാലാവസ്ഥാ വ്യതിയാനം നേരിടൽ തുടങ്ങിയ മേഖലകളിൽ സഹകരണം വിപുലീകരിക്കാൻ ചർച്ചയിൽ ധാരണയായി.
കഴിഞ്ഞ വർഷം ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം 7.75 ബില്യൺ യു.എസ് ഡോളർ കടന്നിരുന്നു. തുടർന്നുള്ള യൂറോപ്യൻ ബിസിനസ്സ് റൗണ്ട് ടേബിളിൽ പങ്കെടുത്ത പ്രധാനമന്ത്രി മോദി, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ ഉൾപ്പെടെയുള്ള ആഗോള ബിസിനസ്സ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.