യംഗോൺ: പുറത്താക്കപ്പെട്ട മുൻ നേതാവ് ആങ് സാൻ സൂചിക്കെതിരെ രണ്ട് അഴിമതി കേസുകളിൽ കൂടി തടവുശിക്ഷ വിധിച്ച് മ്യാന്മറിലെ സൈനിക കോടതി. ഇതോടെ 26 വർഷത്തെ തടവുശിക്ഷക്ക് വിധിക്കപ്പെട്ടിരിക്കുകയാണ് സൂചി. 2021 ഫെബ്രുവരി ഒന്നിനാണ് മ്യാന്മറിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിൽനിന്ന് സൈന്യം അധികാരം പിടിച്ചെടുക്കുകയും 77കാരിയായ സൂചിയെ തടങ്കലിലാക്കുകയും ചെയ്തത്.
അതേസമയം, മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് മുമ്പ് ശിക്ഷിക്കപ്പെട്ട വ്യവസായി മൗംഗ് വെയ്‌ക്കിൽനിന്ന് 5,50,000 ഡോളർ കൈക്കൂലിയായി വാങ്ങിയെന്ന കേസിലെ ആരോപണം സൂചി നിഷേധിച്ചു. വാക്കി-ടോക്കികൾ അനധികൃതമായി ഇറക്കുമതി ചെയ്യുകയും കൈവശം വെക്കുകയും ചെയ്യൽ, കൊറോണ വൈറസ് നിയന്ത്രണങ്ങൾ പാലിക്കാതിരിക്കൽ, രാജ്യത്തിന്റെ ഔദ്യോഗിക രഹസ്യനിയമം ലംഘിക്കൽ, തെരഞ്ഞെടുപ്പ് ക്രമക്കേട്, രാജ്യദ്രോഹം, മറ്റ് അഞ്ച് അഴിമതി ആരോപണങ്ങൾ എന്നിവക്ക് 23 വർഷത്തെ തടവിന് സൂചിയെ ശിക്ഷിച്ചിരുന്നു.
ആരോപണങ്ങൾ രാഷ്ട്രീയ പ്രേരിതമാണെന്നും 2023ലെ തെരഞ്ഞെടുപ്പിൽനിന്ന് സൂചിയെ തടയുകയാണ് ലക്ഷ്യമെന്നും വിദഗ്ധർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.