മുഹ്സിൻ ഫഖ്രിസദേ വധം: ഇസ്രായേലിനോട് പ്രതികാരം ചെയ്യുമെന്ന് ഇറാൻ

തെഹ്റാൻ: ഇറാനിലെ ആണവായുധ പദ്ധതികളുടെ തലവനായ ശാസ്ത്രജ്ഞൻ മുഹ്സിൻ ഫഖ്രിസദേയെ ഭീകരാക്രമണത്തിലൂടെ കൊലപ്പെടുത്തിയത് ഇസ്രായേലാണെന്ന ആരോപണവുമായി ഇറാൻ. ഭീകരാക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്നും മുതിർന്ന ശാസ്ത്രജ്ഞനെ വധിച്ചതിൽ ഇറാൻ പ്രതികാരം ചെയ്യുമെന്നും പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സൈനിക ഉപദേഷ്ടാവ് പ്രതികരിച്ചു.

ഇസ്രയേലിെൻറ ഈ ഭീകരപ്രവർത്തനത്തെ അപലപിക്കണമെന്ന് ഇറാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ജവാദ് സരിഫ് അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു. ഇറാനിലെ പ്രശസ്ത ശാസ്ത്രജ്ഞനെയാണ് തീവ്രവാദികൾ കൊലപ്പെടുത്തിയെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ആക്രമണത്തിന് പിന്നിൽ ഇസ്രായേലാണെന്നതിെൻറ ഗുരുതരമായ സൂചനകളുണ്ടെന്നും സരിഫ് ആരോപിച്ചു.

ഫഖ്രിസാദേ വധം അന്താരാഷ്ട്ര നിയമത്തിെൻറ വ്യക്തമായ ലംഘനമാണെന്നും അത് മേഖലയിലെ നാശം വിതക്കാൻ ലക്ഷ്യം വെച്ചുള്ളതാണെന്നും ഇറാൻ യു.എൻ അംബാസഡർ മാജിദ് തഖ്ത് രവാഞ്ചി പറഞ്ഞു.

ഇറാെൻറ ആണവ പദ്ധതിയെക്കുറിച്ച് 2018 ഏപ്രിലിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നടത്തിയ പ്രസംഗത്തിൽ ഫഖ്രിസാദേയുടെ പേര് പ്രത്യേകം പരാമർശിച്ചിരുന്നു. ''ഈ പേര് ഓർമ്മിക്കുക'' എന്നായിരുന്നു നെതന്യാഹു പറഞ്ഞത്. എന്നാൽ ഫഖ്രിസാദേ വധത്തെ കുറിച്ച് ഇസ്രായേൽ ഒരുതരത്തിലുള്ള പ്രതികരണവും നടത്തിയിട്ടില്ല.

ഇറാൻ പ്രതിരോധ മന്ത്രാലയത്തിെൻറ റിസർച്ച് ആൻറ് ഇന്നൊവേഷൻ ഓർഗനൈസേഷൻ വിഭാഗത്തിെൻറ തലവനായിരുന്നു ഫഖ്രിസദേ. 63 കാരനായ ഫഖ്രിസാദേ ഇറാനിലെ റെവല്യൂഷണറി ഗാർഡിലെ അംഗവും മിസൈൽ നിർമാണ വിദഗ്ധനുമായിരുന്നു. അതിനാൽ ഇസ്രായേലി രഹസ്യ സേന അദ്ദേഹത്തെ ഇല്ലാതാക്കാൻ ശ്രമം നടത്തിയിരുന്നു. ഇറാെൻറ രഹസ്യ ആണവായുധ പദ്ധതികൾക്ക് പിന്നിൽ ഫഖ്രിസാദേയാണെന്ന് പാശ്ചാത്യ രഹസ്യാന്വേഷണ ഏജൻസികൾ കരുതുന്നു. എന്നാൽ ആണവ പദ്ധതി സമാധാനപരമായ ആവശ്യങ്ങൾക്കാണ് എന്നതാണ് ഇറാെൻറ വാദം.

ആധുനിക ശാസ്ത്രങ്ങളിലേക്കുള്ള ഇറാെൻറ പ്രവേശനം തടയുന്നതിനുള്ള ശ്രമമാണ് ആണവ ശാസ്ത്രജ്ഞരുടെ കൊലപാതകമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് കമാൻഡർ മേജർ ജനറൽ ഹൊസൈൻ സലാമി പറഞ്ഞു.

ഇറാൻ യുറേനിയം സമ്പുഷ്ടീകരണത്തിെൻറ അളവ് വർധിപ്പിക്കുന്നുവെന്ന ആശങ്കകൾക്കിടയിലാണ് ആണവ ശാസ്ത്രജ്ഞെൻറ കൊലപാതകം. യുറേനിയം സമ്പുഷ്ടീകരണം സിവിൽ ന്യൂക്ലിയർ വൈദ്യുതി ഉൽപാദനത്തിനും സൈനിക ആണവായുധങ്ങൾക്കും പ്രധാന ഘടകമാണ്.

ആറ് ലോകശക്തികളുമായുള്ള 2015 ലെ കരാർ പ്രകാരം യുറേനിയം സമ്പുഷ്ടീകരണത്തിന് പരിധി നിശ്ചയിച്ചിരുന്നുവെങ്കിലും അമേരിക്കൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ് 2018 ൽ കരാർ ഉപേക്ഷിച്ചതോടെ ഇറാനും പരിധി സംബന്ധിച്ച കരാറുകളിൽ നിന്ന് പിന്മാറിയ അവസ്ഥയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.