ഫയൽ
സോൾ: ഇന്ത്യയുമായി താൻ വ്യാപാര കരാറിലേർപ്പെടാൻ പോകുന്നെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ദക്ഷിണ കൊറിയയിലെ ഗ്യോങ്ജുവിൽ നടക്കുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോഓപറേഷൻ (അപെക്) ഉച്ചകോടിക്കെത്തിയപ്പോഴാണ് ട്രംപിന്റെ പ്രസ്താവന.
‘ഞാൻ ഇന്ത്യയുമായി വ്യാപാര കരാറിലേക്ക് പോകുന്നു. നിങ്ങൾക്കറിയാവുന്നതുപോലെ പ്രധാനമന്ത്രി മോദിയോട് എനിക്ക് വലിയ ബഹുമാനവും സ്നേഹവുമുണ്ട്. ഞങ്ങൾക്കിടയിൽ മികച്ച ബന്ധമുണ്ട്. പ്രധാനമന്ത്രി മോദി ഏറ്റവും സുന്ദരനായ വ്യക്തിയാണ്. അതുപോലെ തന്നെ അദ്ദേഹം കുറച്ച് കടുപ്പക്കാരനുമാണ്'-അദ്ദേഹം പറഞ്ഞു. അതേസമയം, കരാറിന്റെ വിശദാംശങ്ങളിലേക്ക് കടക്കാൻ അദ്ദേഹം തയാറായില്ല. പകരം, ഇന്ത്യ-പാക് സംഘർഷം ലഘൂകരിച്ചത് തന്റെ ശ്രമഫലമായാണെന്ന അവകാശവാദം ആവർത്തിച്ചു.
റഷ്യയിൽനിന്ന് എണ്ണ ഇറക്കുമതി ചെയ്തതിന്റെ പേരിൽ ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിക്ക് യു.എസ് 50 ശതമാനം തീരുവ ഏർപ്പെടുത്തിയതോടെ, ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാര നയതന്ത്രം വഷളായിരുന്നു. എന്നാൽ, കഴിഞ്ഞ ദിവസം മലേഷ്യയിൽ നടന്ന ആസിയാൻ ഉച്ചകോടിക്കിടെ ഇരു രാജ്യങ്ങളുടെയും പ്രതിനിധികൾ തമ്മിൽ വ്യാപാര കരാറുമായി ബന്ധപ്പെട്ട് ചർച്ച നടത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ട്രംപിന്റെ പ്രസ്താവന എന്നത് ശ്രദ്ധേയമാണ്.
അതേസമയം, നരേന്ദ്ര മോദിക്ക് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ ഭയമാണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. ബിഹാറിലെ ദർഭാൻഗയിൽ ഇൻഡ്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് അദ്ദേഹം പ്രധാനമന്ത്രിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
അതിർത്തിയിലെ ഇന്ത്യ-പാക് സംഘർഷം ഇല്ലാതാക്കിയത് താനാണെന്നാണ് ട്രംപ് ആവർത്തിച്ച് അവകാശപ്പെടുന്നത്. ഇക്കാര്യത്തിൽ ബിഹാറിൽ വരുമ്പോൾ മോദി പ്രതികരിക്കുമോ എന്നും രാഹുൽ ചോദിച്ചു. ‘‘50 തവണയെങ്കിലും ട്രംപ് അവകാശവാദമുന്നയിച്ചു. ഒരിക്കൽപോലും മോദി അത് നിഷേധിച്ചില്ല. ഒരു വാക്കുപോലും പറഞ്ഞതുമില്ല. യഥാർഥത്തിൽ ട്രംപ് പല രാജ്യങ്ങളിൽനിന്നും മോദിയെ നിരന്തരം അപമാനിച്ചുകൊണ്ടിരിക്കുകയാണ്. ട്രംപ് കള്ളം പറയുന്നുവെന്ന് പ്രതികരിക്കാൻ മോദിക്ക് ധൈര്യമില്ല. ട്രംപിനെ കാണുമ്പോൾ അദ്ദേഹം കുനിയുകയാണ്’’ -രാഹുൽ പറഞ്ഞു.
1971ലെ ബംഗ്ലാദേശ് വിമോചന സമരകാലത്ത് യു.എസ് പ്രസിഡന്റ് നിക്സണോട് ഇന്ദിര ഗാന്ധി ‘നിങ്ങളെ ഞങ്ങൾ ഭയപ്പെടുന്നില്ലെന്ന്’ പറഞ്ഞ സന്ദർഭവും രാഹുൽ ഓർമിപ്പിച്ചു.
തുടർന്ന്, ട്രംപിന്റെ അവകാശവാദങ്ങളിൽ മോദിയുടെ മൗനത്തെ ‘എക്സി’ലും രാഹുൽ വിമർശിച്ചു. ദക്ഷിണ കൊറിയയിലെത്തിയ ട്രംപ് അവകാശവാദം ആവർത്തിച്ചതിന്റെ പശ്ചാത്തലത്തിലായിരുന്നു ഇത്. കോൺഗ്രസ് നേതാവ് ജയ്റാം രമേശും വിമർശനവുമായി രംഗത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.