വാഷിങ്ടൺ: യു.എസിലെ മെയ്നിൽ 18 പേരുടെ മരണത്തിനിടയാക്കിയ വെടിവെപ്പ് നടത്തിയയാൾ മരിച്ചനിലയിൽ. മൂന്ന് ദിവസമായി പൊലീസ് ഇയാൾക്കായുള്ള അന്വേഷണത്തിലായിരുന്നു. 40കാരനായ റോബർട്ട് കാർഡിനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ഇയാൾ ആത്മഹത്യ ചെയ്തുവെന്നാണ് സംശയമെന്ന് മെയ്ൻ പബ്ലിക് സേഫ്റ്റി കമീഷണർ മൈക്കിൾ സ്വാസ്ചക്ക് പറഞ്ഞു.
നേരത്തെ വെടിവെപ്പ് നടത്തിയ പ്രതിയെ പിടിക്കാത്ത സാഹചര്യത്തിൽ ആളുകൾ വീടുകളിൽ തന്നെ കഴിയണമെന്ന നിർദേശം യു.എസ് പൊലീസ് നൽകിയിരുന്നു. യു.സിലെ ലിസ്ബണിലാണ് പ്രതിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് മെയ്ൻ ഗവർണർ ജാനറ്റ് മിൽസ് പറഞ്ഞു. ലിസ്‍ബണിലെ ഒരു നദിക്ക് സമീപത്ത് നിന്നാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രിയിൽ അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടാകാത്തതിൽ താൻ ആശ്വാസവാനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു.
ലൂയിസ്റ്റണിലെ സ്കീമെൻഗീസ് ബാർ ആൻഡ് ഗ്രിൽ റസ്റ്റാറന്റിലും സ്പെയർടൈം റിക്രിയേഷൻ എന്ന ബൗളിങ് വിനോദകേന്ദ്രത്തിലും ബുധനാഴ്ച വൈകീട്ട് ഏഴു മണിയോടെയാണ് വെടിവെപ്പുണ്ടായത്. കൂട്ടക്കൊല നടത്തിയശേഷം ഇരുട്ടിന്റെ മറവിൽ രക്ഷപ്പെട്ട പ്രതിക്കായി വ്യാപക തിരച്ചിൽ ആരംഭിച്ചിരുന്നു.
സൈന്യത്തിന്റെ റിസർവ് യൂനിറ്റിൽ തോക്കുപരിശീലകനായിരുന്ന ഇയാൾ ഈ വർഷം രണ്ടാഴ്ചയോളം മാനസികാരോഗ്യകേന്ദ്രത്തിൽ കഴിഞ്ഞിരുന്നുവെന്ന് പൊലീസ് പുറപ്പെടുവിച്ച പ്രസ്താവനയിൽ പറയുകയും ചെയ്തിരുന്നു. വെടിവെപ്പിനെത്തുടർന്ന്, 38,000 പേർ അധിവസിക്കുന്ന ചെറുനഗരമായ ലൂയിസ്റ്റണിലെ വ്യാപാരസ്ഥാപനങ്ങൾ അടച്ചു. ജനങ്ങളോട് വീടുകളിൽതന്നെ കഴിയാനും അധികൃതർ നിർദേശം നൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.