ലണ്ടൻ: ടൈറ്റാനിക് കപ്പൽ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട യാത്രിക ധരിച്ചിരുന്ന ലൈഫ് ജാക്കറ്റ് ലേലത്തിൽപോയത് വൻ തുകക്ക്. ലോകം കണ്ട ഏറ്റവും വലിയ ദുരന്തത്തിൽനിന്ന് രക്ഷപ്പെട്ട ഒന്നാംക്ലാസ് യാത്രക്കാരി ലോറ മാബെൽ ഫ്രാങ്കാറ്റെല്ലി ധരിച്ചിരുന്ന ലൈഫ് ജാക്കറ്റാണ് ഒമ്പത് കോടി രൂപക്ക് (6.70,000 പൗണ്ട്) ലേലത്തിൽ പോയത്. പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഡിവൈസസിലുള്ള ഹെന്റി ആൽഡ്രിഡ്ഒ് ആൻഡ് സൺ ലേലക്കമ്പനി നടത്തിയ ലേലത്തിൽ പേര് വെളിപ്പെടുത്താത്ത ഒരാളാണ് അപൂർവ ചരിത്രശേഷിപ്പ് സ്വന്തമാക്കിയത്.
ടൈറ്റാനിക് വസ്തുക്കൾക്കായി ലണ്ടനിൽ നടന്ന ലേലത്തിലെ പ്രധാന ആകർഷണങ്ങളിൽ ഒന്നായിരുന്നു ലൈഫ് ജാക്കറ്റ്. ഈ ലൈഫ് ജാക്കറ്റിൽ ലോറയും ഒപ്പമുണ്ടായിരുന്ന മറ്റു യാത്രികരും ഒപ്പുകൾ രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ആ ഒപ്പുകളാണ് ജാക്കറ്റിന് റെക്കോഡ് തുകക്ക് വിറ്റുപോകാൻ കാരണമായ ചരിത്ര ശേഷിപ്പായി മാറ്റിയതും. ഫോണിലൂടെയാണ് അജ്ഞാതൻ ലേലത്തിൽ പങ്കെടുത്തത്.
ഫാഷൻ ഡിസൈനർ ലൂസി ഡഫ് ഗോർഡനും ഭർത്താവ് കോസ്മോ ഡഫ് ഗോൾഡനുമൊപ്പമാണ് ലാറ ടൈറ്റാനിക്കിൽ യാത്ര ചെയ്തിരുന്നത്. ദുരന്തത്തിനിടെ ഇവർ ഒന്നാം നമ്പർ ലൈഫ് ബോട്ടിലായിരുന്നു രക്ഷപ്പെട്ടത്. ലോറയും സംഘവും രക്ഷപ്പെട്ട ഒന്നാം നമ്പർ ലൈഫ് ബോട്ട് വലിയ വിവാദൾക്കും ഇടയായിരുന്നു. 40 പേർക്ക് കയറാവുന്ന ബോട്ടിൽ വെറും 12 പേർ മാത്രമാണ് ഉണ്ടായിരുന്നത്. രക്ഷാപ്രവർത്തനത്തിന് നിൽക്കാതെ ഇവർ രക്ഷപ്പെട്ടതായിരുന്നു വലിയ വിവാദമായത്.
ലൈഫ് ജാക്കറ്റിന് പുറമെ ടൈറ്റാനിക്കിലെ മറ്റ് ചില വസ്തുക്കളും റെക്കോഡ് തുകക്ക് ലേലത്തിൽ പോയി. ലൈഫ് ബോട്ടിലെ ഒരു സീറ്റ് കുഷ്യൻ അഞ്ച് കോടി രൂപക്കാണ് (3,90,000 പൗണ്ട്) വിറ്റുപോയത്. യു.എസിലെ ടെന്നസി, മിസോറി എന്നിവിടങ്ങളിലെ ടൈറ്റാനിക് മ്യൂസിയം ഉടമകളാണ് ഇത് ലേലത്തിലെടുത്തത്. 1912 ഏപ്രിൽ 15ന് ഇംഗ്ലണ്ടിൽനിന്ന് ന്യൂയോർക്കിലേക്കുള്ള ആദ്യ യാത്രക്കിടെയാണ് വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിലെ മഞ്ഞുമലയിലിടിച്ച് ടൈറ്റാനിക് തകർന്നത്. ദുരന്തത്തിൽ ഏകദേശം 1500ഓളം പേർക്കാണ് ജീവൻ നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.