ഗസ്സയിൽ 112 ഫലസ്തീനികൾ കൂടി കൊല്ലപ്പെട്ടു; 12 ലക്ഷം കുട്ടികൾക്ക് മാനസികാരോഗ്യ പിന്തുണ ആവശ്യമെന്ന് യു.എൻ

ഗസ്സ: ഗസ്സയിൽ ഇസ്രായേൽ തുടരുന്ന കൂട്ടക്കുരുതിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 112 ഫലസ്തീനികൾ കൊല്ലപ്പെട്ടു. 148 പേർക്ക് പരിക്കേറ്റു. ഒക്‌ടോബർ 7 മുതൽ ഇതുവരെ 27,131 പേർ കൊല്ലപ്പെട്ടതായി യു.എൻ അറിയിച്ചു. 66,287 പേർക്ക് പരിക്കേറ്റു.

അതിനിടെ, യുദ്ധക്കെടുതിയിൽ അസ്വസ്ഥരായ ഗസ്സയിലെ 12 ലക്ഷം കുട്ടികൾക്ക് മാനസികാരോഗ്യ പിന്തുണ ആവശ്യമാണെന്ന് യു.എൻ ചിൽഡ്രൻസ് ഫണ്ട് (യുനിസെഫ്) കണക്കാക്കുന്നതായി യു.എൻ റിപ്പോർട്ട് ചെയ്യുന്നു. ഗസ്സയിലെ 17,000ത്തോളം കുട്ടികൾ ബന്ധുക്കൾ നഷ്ട​പ്പെട്ട് ഒറ്റപ്പെട്ടതായും യുനിസെഫ് പറയുന്നു.

നേരത്തെ സുരക്ഷിത മേഖലയായി വിശേഷിപ്പിക്കപ്പെട്ട റഫയിൽ ആക്രമണം അഴിച്ചു​വിടുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചത് ഗസ്സയിൽ സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കി. തെക്കൻ ഗസ്സയിലെ റഫ ഭാഗത്ത് കരയാക്രമണം ശക്തമാക്കാനാണ് ഇസ്രായേൽ ഒരുങ്ങുന്നത്. മറ്റു ഭാഗങ്ങളിൽ ബോംബാക്രമണം ശക്തമായപ്പോൾ നിരവധി ഫലസ്തീനികൾ അഭയം തേടിയത് ഈ ഭാഗത്താണ്. പ്രദേശത്ത് അഭയം തേടിയ 10 ലക്ഷത്തിലധികം ഫലസ്തീനികളിൽ പുതിയ ആക്രമണ നീക്കം പരിഭ്രാന്തി സൃഷ്ടിച്ചിട്ടുണ്ട്.

താൽക്കാലിക വെടിനിർത്തൽ സ്വീകാര്യമല്ലെന്നും യുദ്ധം അവസാനിപ്പിച്ച് ഇസ്രായേൽ സൈന്യം ഗസ്സയിൽനിന്ന് പൂർണമായി പിൻവാങ്ങണമെന്നും മുതിർന്ന ഹമാസ് നേതാവ് ഉസാമ ഹംദാൻ ലബനാനിലെ ബൈറൂത്തിൽ പ്രതികരിച്ചു. ഖത്തർ, ഈജിപ്ത്, യു.എസ് എന്നിവയുടെ മധ്യസ്ഥതയിൽ വെടിനിർത്തൽ ചർച്ച പുരോഗമിക്കുന്നതിനിടെയാണ് ഹമാസിന്റെ പ്രതികരണം.

ബന്ദികൾ സ്വതന്ത്രമായാൽ ഇസ്രായേൽ വീണ്ടും ക്രൂരമായ ആക്രമണം നടത്തുമെന്നും ഫലസ്തീനികളെ കസ്റ്റഡിയിലെടുക്കുമെന്നും ഹമാസ് കരുതുന്നു. അതുകൊണ്ടുതന്നെ അന്താരാഷ്ട്ര കരാറിന്റെ പിൻബലമുള്ള സ്ഥിരമായ യുദ്ധവിരാമത്തിന് മാത്രമേ വഴങ്ങൂ എന്നാണ് അവരുടെ നിലപാട്.

രണ്ടുമാസത്തേക്ക് വെടിനിർത്താമെന്നും അതിനിടക്ക് ഘട്ടംഘട്ടമായി ഇസ്രായേലി ബന്ദികളെയും ഫലസ്തീനി തടവുകാരെയും മോചിപ്പിക്കണമെന്നുമുള്ള നിർദേശമാണ് മധ്യസ്ഥ ചർച്ചയിൽ ഇസ്രായേൽ മുന്നോട്ടുവെച്ച നിർദേശം. ബന്ദിമോചനത്തിനായി ശക്തമായ ആഭ്യന്തര സമ്മർദം നേരിടുന്ന ഇസ്രായേൽ ഭരണകൂടം ഒരു ബന്ദിക്ക് പകരം 100 ഫലസ്തീനികളെ മോചിപ്പിക്കാമെന്നും പറഞ്ഞിരുന്നു.

Tags:    
News Summary - Israeli attacks kill 112 Palestinians, injure 148 in 24 hours: UN

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.