ടെൽ അവീവ്: യു.എൻ ഉദ്യോഗസ്ഥർക്ക് വിസ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഇസ്രായേൽ. കഴിഞ്ഞ ദിവസം നടന്ന സുരക്ഷാ സമിതി യോഗത്തിൽ യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് ഫലസ്തീനെ പിന്തുണച്ചതിന് പിന്നാലെയാണ് ഇസ്രായേലിന്റെ നടപടി. ഇസ്രായേലിന്റെ യു.എൻ അംബാസിഡർ ഗിലാഡ് എർദനാണ് ഇക്കാര്യം അറിയിച്ചതെന്ന് ഇസ്രായേൽമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
യു.എൻ മേധാവിയുടെ പ്രസ്താവന മൂലം വിസ അനുവദിക്കുന്നത് നിർത്തുകയാണെന്ന് ആർമി റേഡിയോയിൽ അദ്ദേഹം പറഞ്ഞു. യു.എൻ അണ്ടർ സെക്രട്ടറി ജനറൽ മാർട്ടിൻ ഗ്രിഫിത്തിന് ഇസ്രായേൽ വിസ നൽകിയിട്ടില്ല. അവരെ ഒരു പാഠം പഠിപ്പിക്കാനുള്ള സമയമാണിതെന്നും എർദൻ പറഞ്ഞു.
ഹമാസിന്റെ ഇസ്രായേൽ ആക്രമണം ശൂന്യതയിൽ നിന്നുണ്ടായതല്ലെന്നായിരുന്നു യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസിന്റെ പ്രസ്താവന. കഴിഞ്ഞ 56 വർഷമായി ശ്വാസംമുട്ടിക്കുന്ന അധിനിവേശമാണ് ഫലസ്തീൻ ജനത അനുഭവിക്കുന്നതെന്നും ഗുട്ടറസ് പറഞ്ഞു. യു.എൻ സുരക്ഷ സമിതിയെ അഭിസംബോധന ചെയ്യവെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
ഗസ്സയിൽ ഉടൻ വെടിനിർത്തൽ പ്രഖ്യാപിക്കണമെന്നും ഗുട്ടറസ് ആവശ്യപ്പെട്ടിരുന്നു. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഗസ്സയിലുണ്ടായത്. അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങൾക്ക് മുകളിൽ ആയുധങ്ങൾ ഉപയോഗിച്ച് പോരാട്ടം നടത്താൻ ഒരാൾക്കും അവകാശമില്ലെന്നും ഗുട്ടറസ് ഓർമിപ്പിച്ചു.
ഗസ്സയിലെ യു.എന്നിന്റെ ഇന്ധനം ദിവസങ്ങൾക്കുള്ളിൽ തീരും. അത് മറ്റൊരു ദുരത്തിന് കാരണമാകും. ദുരന്തങ്ങൾ ലഘൂകരിക്കുന്നതിനും സഹായം വിതരണം ചെയ്യുന്നതിനും ബന്ദികളെ വിട്ടയക്കുന്നതിനുമുള്ള തന്റെ അഭ്യർഥന ആവർത്തിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.