മോസ്കോ: പിസ്സ ഓർഡർ ചെയ്യുന്നതിനായി 'അഡോൾഫ് ഹിറ്റ്‌ലർ' എന്ന പേര് ഉപയോഗിച്ചതിന് റഷ്യയിൽ 18കാരനായ വിദ്യാർഥിക്ക് അഞ്ച് ദിവസത്തെ തടവുശിക്ഷ. നിഷ്നി താഗിൽ നഗരത്തിലെ ഒരു റെസ്റ്റോറന്റിൽ വെച്ചാണ് ടിമോഫി വഖോനിൻ എന്ന വിദ്യാർഥി ഇത്തരമൊരു തമാശ കാണിച്ചത്. പ്രാദേശിക ഷോപ്പിങ് സെന്ററിലെ റെസ്റ്റോറന്റിൽ പിസ്സ ഓർഡർ ചെയ്യുമ്പോൾ ഹിറ്റ്‌ലറിന്റെ പേര് നൽകിയതാണ് അധികൃതരെ ചൊടിപ്പിച്ചത്.
സംഭവസ്ഥലത്തുണ്ടായിരുന്ന അലക്സി സ്വലോവ് എന്നയാളാണ് വിവരം പൊലീസിനെ അറിയിച്ചത്. തനിക്കൊപ്പമുണ്ടായിരുന്ന ഒരു സൈനിക ഉദ്യോഗസ്ഥന്റെ മുന്നിൽ വെച്ചാണ് വിദ്യാർഥി ഈ പേര് ഉപയോഗിച്ചതെന്നും, അത് വലിയ പ്രകോപനമുണ്ടാക്കിയെന്നും സ്വലോവ് പ്രതികരിച്ചു. സംഭവം അറിഞ്ഞയുടൻ പൊലീസ് വിദ്യാർഥിയെ കോളജ് കാമ്പസിൽ നിന്ന് കസ്റ്റഡിയിലെടുത്തു.
നാസി ചിഹ്നങ്ങൾ പ്രചരിപ്പിച്ചു എന്നാരോപിച്ചാണ് വിദ്യാർഥിക്കെതിരെ പൊലീസ് കേസെടുത്തത്. റഷ്യയിൽ നാസി ചിഹ്നങ്ങളുടെ പ്രദർശനമോ പ്രചാരണമോ വളരെ ഗൗരവമായാണ് കാണുന്നത്. നാസി ചിഹ്നങ്ങൾ പ്രചരിപ്പിക്കുക എന്ന കുറ്റം റഷ്യൻ നിയമപ്രകാരം വലിയ ശിക്ഷ ലഭിക്കാവുന്ന ഒന്നാണ്. രണ്ടാം ലോകമഹായുദ്ധത്തിൽ നാസി ജർമനിയോട് പൊരുതി വിജയിച്ച ചരിത്രമുള്ള റഷ്യ, ഇത്തരം കാര്യങ്ങളിൽ വളരെ കർശനമായ നിലപാടാണ് സ്വീകരിക്കുന്നത്.
പൊലീസിനെ കണ്ടപ്പോൾ പ്രതിരോധിക്കാൻ ശ്രമിക്കാതെ, കരച്ചിലടക്കിപ്പിടിച്ച് താൻ ചെയ്ത തെറ്റിൽ പശ്ചാത്താപം പ്രകടിപ്പിക്കുകയാണ് വിദ്യാർഥി ചെയ്തതെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദ്യാർഥിയുടെ വീട്ടിലും കോളജിലും പൊലീസ് നടത്തിയ പരിശോധനയിൽ മറ്റ് ചില വിവരങ്ങളും പുറത്തുവന്നു. പഠനമേശയിൽ നിരോധിത ചിഹ്നങ്ങൾ വരച്ചതായും, അത് ചിത്രമെടുത്ത് ഓൺലൈൻ ചാറ്റ് ഫോറങ്ങളിൽ പങ്കുവെച്ചതായും അന്വേഷണത്തിൽ കണ്ടെത്തി. ഈ ചിഹ്നങ്ങളുടെ അർത്ഥം തനിക്ക് അറിയില്ലായിരുന്നുവെന്നാണ് വിദ്യാർഥിയുടെ വാദം. ഈ സംഭവത്തിന് പിന്നാലെ വിദ്യാർഥിയെ കോളേജിൽ നിന്ന് പുറത്താക്കാനും സാധ്യതയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.