ജറുസലേം: ഞായറാഴ്ചക്കുള്ളിൽ ലബനാനിൽ നിന്നും പിൻവാങ്ങില്ലെന്ന് ഇസ്രായേൽ. ദക്ഷിണ ലബനാനിൽ നിന്നുള്ള പിന്മാറ്റം ഞായറാഴ്ചക്കുള്ളിൽ പൂർത്തിയാക്കില്ലെന്നാണ് ഇസ്രായേൽ അറിയിച്ചിരിക്കുന്നത്. ഹിസ്ബുല്ല പോരാളികളുമായുള്ള വെടിനിർത്തൽ കരാർ പ്രകാരം ഞായറാഴ്ചക്കുള്ളിൽ ദക്ഷിണ ലബനാനിൽ നിന്നും പിന്മാറുമെന്ന് ഇസ്രായേൽ അറിയിച്ചിരുന്നു.
ശനിയാഴ്ചയാണ് ഇതുസംബന്ധിച്ച് ഇസ്രായേലിന്റെ ഭാഗത്ത് നിന്ന് സ്ഥിരീകരണം പുറത്ത് വരുന്നത്. ലബനാനുമായി ഇസ്രായേൽ ഒപ്പിട്ട വെടിനിർത്തൽ കരാർ പ്രകാരം ഇരുഭാഗങ്ങളും ദക്ഷിണ ലബനാനിൽ നിന്നും 60 ദിവസത്തേക്ക് സൈന്യത്തെ പിൻവലിക്കണം. എന്നാൽ, ഹിസ്ബുല്ലയും ലബനാൻ സൈന്യവും വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നാണ് ഇസ്രായേൽ ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്.
ഗസ്സയിൽ ബന്ദികളാക്കി വെച്ച നാല് ഇസ്രായേൽ വനിത സൈനികരെ ഹമാസ് മോചിപ്പിച്ചിരുന്നു. കരീന അറീവ്, ഡാനിയേല ഗിൽബോവ, നാമ ലെവി, ലിറി അൽബാഗ് എന്നിവരെയാണ് വിട്ടയച്ചത്. ഇവരെല്ലാം പൂർണ ആരോഗ്യവതികളായിരുന്നു. എല്ലാവരുടെയും കൈയിൽ ബാഗുകളും കാണാമായിരുന്നു.
ഗസ്സസിറ്റിയിലെ ഫലസ്തീൻ ചത്വരത്തിൽ തടിച്ചു കൂടിയവർക്കു നേരെ പുഞ്ചിരിയോടെ, കൈവീശിക്കൊണ്ടാണ് നാലു പേരും മടങ്ങിയത്. ഗസ്സയിൽ 15 മാസമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള വെടിനിർത്തൽ കരാർ പ്രകാരം 200ഓളം ബന്ദികളെ വിട്ടയക്കുമെന്ന് ഹമാസ് ഉറപ്പുനൽകിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.