ഗസ്സ സിറ്റി: മൂന്ന് ദിവസത്തിനിടെ ഗസ്സയിലെ 158 ലക്ഷ്യകേന്ദ്രങ്ങളിൽ ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. ഗസ്സയിൽനിന്ന് ഇസ്രായേലിലേക്ക് 523 റോക്കറ്റുകളാണ് തൊടുത്തത്. ഇതിൽ 380 എണ്ണം അതിർത്തി കടന്ന് ഇസ്രായേൽ പരിധിയിലെത്തി. എന്നാൽ, ഇതിൽ 96 ശതമാനത്തെയും വ്യോമ പ്രതിരോധസംവിധാനം തകർത്തതായും സൈന്യം പറഞ്ഞു.
നൂറിലധികം റോക്കറ്റുകൾ ലക്ഷ്യംതെറ്റി ഫലസ്തീൻ മേഖലയിൽ തന്നെ പതിച്ച് 10 വയസ്സുള്ള പെൺകുട്ടി ഉൾപ്പെടെ നാല് ഫലസ്തീനികൾ കൊല്ലപ്പെട്ടതായും സൈന്യം പറഞ്ഞു. അതേസമയം, ഈ വാദം തെറ്റാണെന്ന് ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ് പ്രതികരിച്ചു. തങ്ങളുടെ ചെയ്തിയുടെ ഉത്തരവാദിത്തത്തിൽനിന്ന് ഇസ്രായേൽ ഒളിച്ചോടുകയാണെന്നും സംഘടന കുറ്റപ്പെടുത്തി.
ഓപറേഷൻ ഷീൽഡ് ആൻഡ് ആരോ എന്ന പേരിൽ നടത്തുന്ന വ്യോമാക്രമണത്തിൽ വടക്കൻ ഗസ്സ മുനമ്പിലെ ബെയ്ത് ലഹിയക്ക് സമീപമുള്ള റോക്കറ്റ് വിക്ഷേപണ കേന്ദ്രവും തകർത്തതായി ഇസ്രായേൽ അവകാശപ്പെട്ടു. പുലർച്ചെ നടന്ന വ്യോമാക്രമണത്തിന് പിന്നാലെ തെക്കൻ ഇസ്രായേലിൽ മുന്നറിയിപ്പ് സൈറൺ മുഴങ്ങി. ഗസ്സയിൽനിന്ന് നിരവധി റോക്കറ്റുകൾ ഇസ്രായേലിലേക്ക് തൊടുത്തെങ്കിലും ആർക്കും പരിക്കേറ്റതായി റിപ്പോർട്ടില്ല.
ഹമാസ് കഴിഞ്ഞാൽ ഗസ്സയിലെ ഏറ്റവും പ്രബല സംഘടനയാണ് ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദ്. സമീപകാലത്ത് ഇസ്രായേലിലേക്ക് നടന്ന മിക്ക റോക്കറ്റ് ആക്രമണങ്ങളുടെയും പിന്നിൽ ഇസ്ലാമിക് ജിഹാദാണെന്നാണ് ആരോപിക്കപ്പെടുന്നത്. വ്യാഴാഴ്ച പുലർച്ചെ വരെ 32 പേർക്ക് ചികിത്സ നൽകിയതായി ഇസ്രായേലിലെ മാഗെൻ ഡേവിഡ് ആദം ആംബുലൻസ് സർവിസ് അറിയിച്ചു. ഇതിൽ 15 പേർക്ക് ബോംബ് ഷെൽട്ടറിൽ അഭയം തേടുന്നതിനുള്ള ഓട്ടത്തിനിടെയാണ് പരിക്കേറ്റത്. 17 പേർ അമിത ഉത്കണ്ഠയെത്തുടർന്നാണ് ചികിത്സ നേടിയത്.
അതിനിടെ, ഇസ്രായേൽ ആക്രമണം ഇനിയും അവസാനിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ബുധനാഴ്ച രാത്രി പറഞ്ഞു. ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ആഘാതമാണ് ഇസ്ലാമിക് ജിഹാദിന് നൽകിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഇസ്രായേൽ ആക്രമണം തുടർന്നാൽ കറുത്ത ദിനങ്ങളായിരിക്കും കാത്തിരിക്കുന്നതെന്ന് ഇസ്ലാമിക് ജിഹാദ് മുന്നറിയിപ്പ് നൽകി.
ഗസ്സയിലെ സംഭവവികാസങ്ങൾ യു.എൻ സെക്രട്ടറി ജനറൽ അേന്റാണിയോ ഗുട്ടെറസ് സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും സ്ത്രീകളും കുട്ടികളും ഉൾപ്പെടെ സാധാരണ ജനങ്ങൾ കൊല്ലപ്പെടാനിടയായതിനെ അപലപിച്ചതായും അദ്ദേഹത്തിെന്റ വക്താവ് പറഞ്ഞു. പരമാവധി സംയമനം പാലിക്കാനും ഏറ്റുമുട്ടൽ അടിയന്തരമായി അവസാനിപ്പിക്കാനും അദ്ദേഹം ആഹ്വാനംചെയ്തു. വെടിനിർത്തലിന് ഇരുവിഭാഗങ്ങളെയും സമ്മതിപ്പിക്കുന്നതിന് ഈജിപ്ത് ശ്രമം ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.