കൊയ്റോ: ഗസ്സ വെടിനിർത്തൽ കരാറിന്റെ ആദ്യഘട്ടത്തിന് അംഗീകാരം നൽകി ഹമാസും ഇസ്രായേലും. ഈജിപ്തിലെ കെയ്റോവിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഖത്തറിന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് വെടിനിർത്തൽ കരാറിന് അംഗീകാരമായത്.
ഈജിപ്തിൽ നടന്ന ചർച്ചകൾക്കൊടുവിൽ ഗസ്സയിലെ വെടിനിർത്തൽ കരാറിന് അംഗീകാരം നൽകിയ വിവരം യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് മഹത്തായ ഒരു ദിവസമാണെന്നും ലോകം മുഴുവൻ ഇതിനായി ഒരുമിച്ച് വന്നുവെന്നും ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മുഴുവൻ ബന്ദികളേയും തിങ്കളാഴ്ച തന്നെ മോചിപ്പിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. മരിച്ചവരുടെ മൃതദേഹങ്ങളും കൈമാറുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്രായേലിനെ സംബന്ധിച്ച് മഹത്തായ ദിനമാണ് ഇതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതികരിച്ചു. ഹമാസ് തടവിലുള്ള ബന്ദികളെല്ലാം ഉടൻ വീട്ടിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും നെതന്യാഹു പ്രത്യാശ പ്രകടിപ്പിച്ചു.
ഗസ്സ സമാധാന കരാറിനെ യു.എന്നും സ്വാഗതം ചെയ്തിട്ടുണ്ട്. യു.എസ്, ഖത്തർ, ഈജിപ്ത്, തുർക്കിയ തുടങ്ങിയ രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾക്കൊടുവിലാണ് സമാധാനകരാർ യാഥാർഥ്യമായതെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് പറഞ്ഞു. സമ്പൂർണമായൊരു വെടിനിർത്തൽ കരാർ യാഥാർഥ്യമാക്കാൻ എല്ലാവരും ശ്രമിക്കണമെന്നും അദ്ദേഹം അഭ്യർഥിച്ചു.
മോചിപ്പിക്കേണ്ട ബന്ദികളുടെയും തടവുകാരുടെയും പട്ടിക കഴിഞ്ഞ ദിവസം തന്നെ ഹമാസും ഇസ്രായേലും കൈമാറിയിരുന്നു. അതേസമയം, പതിവുപോലെ, ചർച്ചക്കിടയിലും ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിന് ശമനമില്ല. കഴിഞ്ഞ മണിക്കൂറുകളിൽ എട്ടു ഫലസ്തീനികൾ കൊല്ലപ്പെടുകയും 61 പേർക്ക് പരിക്ക് പറ്റുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.