ഷെഹബാസ് ശരീഫ്
ഇസ്‍ലാമാബാദ്: പാകിസ്താൻ തലസ്ഥാനമായ ഇസ്‍ലാമാബാദിലുണ്ടായ സ്ഫോടനത്തിൽ ഇന്ത്യയെയും അഫ്ഗാനിസ്താനെയും കുറ്റപ്പെടുത്തി പാകിസ്താൻ. ജില്ല കോടതിക്ക് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിന് പിന്നിൽ ഇന്ത്യൻ ഭരണകൂടമാണെന്ന് പാക് പ്രധാനമന്ത്രി ഷെഹബാസ് ശരീഫ് കുറ്റപ്പെടുത്തി.
ഭീകരവാദത്തിന്റെ വിപത്ത് പൂർണമായും ഇല്ലാതാക്കുന്നതുവരെ ഞങ്ങൾ യുദ്ധം തുടരുമെന്ന് പാക് പ്രധാനമന്ത്രി പറഞ്ഞു. എന്നാൽ തന്റെ പ്രസ്താവനയെ സാധൂകരിക്കുന്ന ഒരു തെളിവും ഷെഹബാസ് ശരീഫിന് പറയാനുണ്ടായിരുന്നില്ല.
ഇന്ത്യൻ പിന്തുണയിൽ പാകിസ്താൻ താലിബാൻ അഥവാ ടി.ടി.പിയും അഫ്ഗാൻ താലിബാൻ പ്രോക്സികളും ചേർന്നാണ് ആക്രമണം നടത്തിയതെന്ന് പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിൻ നഖ്‌വി മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഇസ്‍ലാമാബാദിലെ ജില്ല കോടതിക്ക് പുറത്തുണ്ടായ ചാവേർ സ്ഫോടനത്തിൽ 12 പേർ കൊല്ലപ്പെട്ടത്. 27 പേർക്ക് പരിക്കേറ്റു. ഉച്ചക്ക് 12.39നാണ് സ്ഫോടനമുണ്ടായതെന്ന് ആഭ്യന്തര മന്ത്രി മുഹ്സിൻ നഖ്‍വി പറഞ്ഞു. സ്ഫോടനത്തിനുമുമ്പ് അക്രമി 12 മിനിറ്റോളം കോടതിക്ക് പുറത്തുണ്ടായിരുന്നു. ആദ്യം കോടതിക്കുള്ളിലേക്ക് പോകാനാണ് ഇയാൾ ശ്രമിച്ചത്. സാധിക്കാതെ വന്നപ്പോൾ പൊലീസ് വാഹനം ലക്ഷ്യമിടുകയായിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായും ചാവേറിനെ തിരിച്ചറിയുകയാണ് ആദ്യ ലക്ഷ്യമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു.
സംഭവത്തെത്തുടർന്ന് തലസ്ഥാനത്തെ കോടതികൾക്കും പ്രധാന കെട്ടിടങ്ങൾക്കും സുരക്ഷ ശക്തമാക്കി. പാക് പ്രസിഡന്റ് ആസിഫലി സർദാരി സ്ഫോടനത്തെ അപലപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.