യു.എസ് സേനയെ പുറത്താക്കണം, അല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരും; അറബ് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി ഐ.ആർ.ജി.സി
തെഹ്റാൻ: യു.എസ് - ഇറാൻ സംഘർഷം വീണ്ടും രൂക്ഷമായിരിക്കെ മേഖലയിലെ അമേരിക്കൻ സഖ്യകക്ഷികൾക്ക് മുന്നറിയിപ്പുമായി ഇറാനിലെ റവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി). യു.എസ് സേനയെ പുറത്താക്കണമെന്നും അല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടി വരുമെന്നും ഐ.ആർ.ജി.സി ഡെപ്യൂട്ടി ജനറൽ യദുല്ല ജവാനി അറബ് രാജ്യങ്ങൾക്ക് മുന്നറിയിപ്പ് നൽകി. രണ്ടു ദിവസമായി ഇറാനിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ യു.എസ് ആക്രമണം തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. ആക്രമണത്തിൽ ചുരുങ്ങിയത് 15 സിവിലിയന്മാർ കൊല്ലപ്പെട്ടു.
ചൊവ്വാഴ്ച ഇറാനിലെ സിരികിൽ വിവാഹാഘോഷത്തിനിടയിൽ ഒരു വീടിന് നേരെ ആക്രമണമുണ്ടാവുകയും ഒരു കുട്ടി ഉൾപ്പെടെ നാല് പേർ കൊല്ലപ്പെടുകയും ചെയ്തു. 50-ൽ അധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഇറാനിയൻ റെഡ് ക്രസന്റ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ജോർദാനിലെ യു.എസ് താവളങ്ങൾക്ക് നേരെ ഇറാൻ ആക്രമണം നടത്തിയത്. കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ് കേന്ദ്രങ്ങൾക്ക് നേരെയും ഇറാൻ മിസൈലുകൾ തൊടുത്തുവിട്ടു.
തെക്കുപടിഞ്ഞാറൻ ഇറാനിലെ അഹ്‌വാസിനും അഘജാറിക്കും സമീപമുള്ള പ്രദേശങ്ങളിൽ യു.എസ് മിസൈൽ ആക്രമണം നടത്തിയതായി അൽ ജസീറ റിപ്പോർട്ട് ചെയ്തു. അഹ്‌വാസ്, ജിറോഫ്ത് വിമാനത്താവളത്തിന് നേരെയാണ് യു.എസ് മിസൈൽ ആക്രമണം നടത്തിയത്. ഇതിന്റെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. അസലുയ, ബന്ദർ അബ്ബാസ്, ഖെഷ്ം ദ്വീപ്, കൊണാരക്, ചബാർ, ജാസ്ക്, സിരിക്, ലവൻ എന്നിവ ഉൾപ്പെടെയുള്ള തെക്കൻ പ്രദേശങ്ങളിൽ നിരവധി സ്ഫോടനങ്ങൾ ഉണ്ടായതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, വാഷിംഗ്ടണിന് ഇറാന്റെ സായുധ സേന "മറക്കാനാവാത്ത പാഠങ്ങൾ" നൽകാനുണ്ടെന്ന് പരമോന്നത നേതാവ് മുജ്തബ ഖമേനി മുന്നറിയിപ്പ് നൽകി. വീണ്ടും സംഘർഷം ആരംഭിച്ചതിനു ശേഷമുള്ള തന്റെ ആദ്യ സന്ദേശത്തിലാണ് ഖമേനി യു.എസിന് മുന്നറിയിപ്പ് നൽകിയത്.
ഇറാനിയൻ ഡ്രോണുകൾ തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തടഞ്ഞുനശിപ്പിച്ചതായി കുവൈത്തും ബഹ്‌റൈനും വ്യക്തമാക്കി. എന്നാൽ വാണിജ്യ കപ്പലുകൾക്കും അമേരിക്കൻ സേനാംഗങ്ങൾക്കുമെതിരെ ഇറാൻ നടത്തിയ ആക്രമണ ശ്രമങ്ങൾക്ക് മറുപടിയായി, സെപ്റ്റംബർ 1-ന് ഇറാനിയൻ ലക്ഷ്യങ്ങൾക്ക് നേരെ തങ്ങളുടെ സേന വ്യോമാക്രമണങ്ങളുടെ ഒരു പരമ്പര പൂർത്തിയാക്കിയതായി യു.എസ് സെൻട്രൽ കമാൻഡ് (സെന്റ്കോം) അറിയിച്ചു.
ജൂലൈയിലെ ആക്രമണങ്ങൾക്ക് ശേഷം ഒരു മാസം കഴിഞ്ഞാണ് യു.എസ് വീണ്ടും ആക്രമണം ആരംഭിച്ചത്. ഹോർമുസ് കടലിടുക്കിൽ രണ്ട് ടാങ്കറുകൾക്ക് നേരെ തിങ്കളാഴ്ച നടന്ന ആക്രമണങ്ങൾക്ക് ശേഷമാണ് ഈ ആക്രമണങ്ങൾ ഉണ്ടായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.