അഴിമതിക്കേസ്: ശ്രീലങ്കൻ മുൻ മന്ത്രിക്ക് ഏഴുവർഷം കഠിനതടവ്
കൊളംബോ: അഴിമതിക്കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയ ശ്രീലങ്കൻ മുൻ മന്ത്രി പ്രിയങ്കര ജയരത്‌നെയെ ഏഴ് വർഷത്തെ കഠിനതടവിന് ശിക്ഷിച്ച് കൊളംബോ ഹൈകോടതി. രണ്ട് ലക്ഷം ശ്രീലങ്കൻ രൂപ പിഴയും കോടതി വിധിച്ചു. 2014ൽ മഹിന്ദ രാജപക്‌സെ സർക്കാറിൽ സിവിൽ ഏവിയേഷൻ മന്ത്രിയായിരിക്കെ അധികാരദുർവിനിയോഗം നടത്തിയെന്ന കേസിലാണ് ശിക്ഷ. തന്റെ അനുയായികൾക്ക് ഭക്ഷണം നൽകുന്നതിനായി 3.20 ലക്ഷം ശ്രീലങ്കൻ രൂപ നൽകാൻ ശ്രീലങ്കൻ എയർലൈൻസിന്റെ കാറ്ററിങ് വിഭാഗത്തിൽ ജയരത്‌നെ സമ്മർദം ചെലുത്തിയെന്നാണ് അഴിമതിവിരുദ്ധ അന്വേഷണ കമീഷന്റെ കണ്ടെത്തൽ.
ശ്രീലങ്കൻ എയർലൈൻസിനായി എയർബസ് വിമാനങ്ങൾ വാങ്ങിയതുമായി ബന്ധപ്പെട്ട് നടക്കുന്ന മറ്റൊരു അന്വേഷണത്തിലും ജയരത്‌നെയുടെ പേര് ഉൾപ്പെട്ടിട്ടുണ്ട്. നാഷനൽ പീപ്ൾസ് പവർ (എൻ.പി.പി) സർക്കാർ ശ്രീലങ്കയിൽ അധികാരത്തിലെത്തിയതിന് ശേഷം അഴിമതിക്കേസിൽ ശിക്ഷിക്കപ്പെടുന്ന അഞ്ചാമത്തെ രാഷ്ട്രീയനേതാവാണ് പ്രിയങ്കര ജയരത്‌നെ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.