ഇറാഖ്-സിറിയ അതിർത്തി 13 വർഷത്തിന് ശേഷം വീണ്ടും തുറന്നു

ബാഗ്ദാദ്: നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം ഇറാഖും സിറിയയും തമ്മിലുള്ള പ്രധാന അതിർത്തി കവാടമായ റാബിയ-യറൂബിയ വീണ്ടും തുറന്നു. സിറിയയിലെ ആഭ്യന്തര യുദ്ധവും സുരക്ഷ പ്രശ്നങ്ങളും കാരണം 2011 മുതൽ പാത അടച്ചിട്ടിരിക്കുകയായിരുന്നു.

ഇറാഖിൽ റാബിയ എന്നും സിറിയയിൽ അൽ-യാറുബിയ എന്നും അറിയപ്പെടുന്ന ഈ അതിർത്തി പാത ഒരുകാലത്ത് വ്യാപാരത്തിനും ചരക്ക് ഗതാഗതത്തിനും പ്രധാന കേന്ദ്രമായിരുന്നു. എന്നാൽ സിറിയൻ യുദ്ധം ശക്തമായതോടെ ഇത് അടച്ചുപൂട്ടപ്പെട്ടു. തുടർന്ന് 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ്  ഭീകരസംഘടന ഈ പ്രദേശം പിടിച്ചടക്കുകയും പിന്നീട് ഇറാഖ് കുർദിഷ് സേനകൾ അത് വീണ്ടെടുക്കുകയും ചെയ്തു. 

ഇപ്പോൾ അതിർത്തി വീണ്ടും തുറന്നതോടെ രണ്ട് രാജ്യങ്ങൾക്കുമിടയിലെ വ്യാപാരവും ചരക്ക് ഗതാഗതവും വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ. സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതിന്റെയും ഇരുരാജ്യങ്ങളിലെയും സഹകരണം മെച്ചപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം.  പ്രത്യേകിച്ച് എണ്ണയും ഇന്ധനവസ്തുക്കളും ഗതാഗതം ചെയ്യുന്നതിനുള്ള ഒരു പ്രധാന കരമാർഗ്ഗമായി ഈ പാത മാറും.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ നിർണായകമായ നീക്കമായും വിലയിരുത്തപ്പെടുന്നു. ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മറികടന്ന് ഇറാഖിൽ നിന്ന് സിറിയൻ തുറമുഖങ്ങളിലേക്ക് എണ്ണ എത്തിക്കാൻ ഈ  പാത സഹായിക്കും.  അതിർത്തി തുറക്കുന്നത് ഭാവിയിൽ കൂടുതൽ വ്യാപാര- ഗതാഗത സഹകരണങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - Iraq-Syria border reopens after 13 years

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.