ബാഗ്ദാദ്: നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം ഇറാഖും സിറിയയും തമ്മിലുള്ള പ്രധാന അതിർത്തി കവാടമായ റാബിയ-യറൂബിയ വീണ്ടും തുറന്നു. സിറിയയിലെ ആഭ്യന്തര യുദ്ധവും സുരക്ഷ പ്രശ്നങ്ങളും കാരണം 2011 മുതൽ പാത അടച്ചിട്ടിരിക്കുകയായിരുന്നു.
ഇറാഖിൽ റാബിയ എന്നും സിറിയയിൽ അൽ-യാറുബിയ എന്നും അറിയപ്പെടുന്ന ഈ അതിർത്തി പാത ഒരുകാലത്ത് വ്യാപാരത്തിനും ചരക്ക് ഗതാഗതത്തിനും പ്രധാന കേന്ദ്രമായിരുന്നു. എന്നാൽ സിറിയൻ യുദ്ധം ശക്തമായതോടെ ഇത് അടച്ചുപൂട്ടപ്പെട്ടു. തുടർന്ന് 2014-ൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഈ പ്രദേശം പിടിച്ചടക്കുകയും പിന്നീട് ഇറാഖ് കുർദിഷ് സേനകൾ അത് വീണ്ടെടുക്കുകയും ചെയ്തു.
ഇപ്പോൾ അതിർത്തി വീണ്ടും തുറന്നതോടെ രണ്ട് രാജ്യങ്ങൾക്കുമിടയിലെ വ്യാപാരവും ചരക്ക് ഗതാഗതവും വീണ്ടും സജീവമാകുമെന്നാണ് പ്രതീക്ഷ. സുരക്ഷ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയതിന്റെയും ഇരുരാജ്യങ്ങളിലെയും സഹകരണം മെച്ചപ്പെട്ടതിന്റെയും പശ്ചാത്തലത്തിലാണ് ഈ തീരുമാനം. പ്രത്യേകിച്ച് എണ്ണയും ഇന്ധനവസ്തുക്കളും ഗതാഗതം ചെയ്യുന്നതിനുള്ള ഒരു പ്രധാന കരമാർഗ്ഗമായി ഈ പാത മാറും.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിൽ നിർണായകമായ നീക്കമായും വിലയിരുത്തപ്പെടുന്നു. ഹുർമുസ് കടലിടുക്കിലെ തടസ്സങ്ങൾ മറികടന്ന് ഇറാഖിൽ നിന്ന് സിറിയൻ തുറമുഖങ്ങളിലേക്ക് എണ്ണ എത്തിക്കാൻ ഈ പാത സഹായിക്കും. അതിർത്തി തുറക്കുന്നത് ഭാവിയിൽ കൂടുതൽ വ്യാപാര- ഗതാഗത സഹകരണങ്ങൾക്ക് വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.