ബാലികേറാമലയായി ഇറാൻ യുദ്ധം: ഭീഷണികൾ ആവർത്തിച്ച് സംതൃപ്തിയടഞ്ഞ് ട്രംപ്

തെഹ്റാൻ: ഫെബ്രുവരി 28ന് ഇസ്രായേലും യു.എസും ഇറാനെതിരെ ഏകപക്ഷീയമായ ആക്രമണം ആരംഭിച്ചതിന് പിന്നാലെയുള്ള പശ്ചിമേഷ്യൻ സംഘർഷം ആഗോളതലത്തിൽ തന്നെ വലിയ പ്രതിസന്ധികൾ സൃഷ്ടിക്കുമ്പോഴും യുദ്ധത്തിന് ചുക്കാൻ പിടിക്കുന്ന യു.എസ് പ്രസിഡന്‍റ് ട്രംപിന് അത് തമാശയാണ്. സമാധാനം വൈകുമ്പോൾ ഇറാനെ നിരന്തരം ഭീഷണിപ്പെടുത്തിയു മുഖംമിനുക്കുകയാണ് ഡൊണാൾഡ് ട്രംപ്. ട്രംപിന്‍റെയും ഇസ്രായേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിൻ്റെയും പ്രതീക്ഷകളെല്ലാം തെറ്റിച്ച്, യുദ്ധം തുടങ്ങി ഏഴു മാസം പിന്നിട്ടിട്ടും തളരാതെ നേർക്കുനേർ നിന്ന് പൊരുതുകയാണ് ഇറാൻ.

ഇടക്കുവന്ന് സമാധാന ധാരണയെക്കുറിച്ച് സംസാരിക്കുന്ന ട്രംപ് ഇറാനെ സമ്പൂർണമായി നശിപ്പിക്കുന്ന നിരവധി ഭീഷണിപ്പെടുത്തിക്കഴിഞ്ഞു. ഇതോടെ ട്രംപിന്‍റെ ഭീഷണിക്കും വിലയിരിക്കുകയാണ്. വ്യാഴാഴ്ചയും ട്രംപ് ഇറാനെതിരെ പുതിയ ഭീഷണിയുമായി രംഗത്തെത്തിയിരിക്കുകയാണ്. തൻ്റെ ഇറാനിയൻ ശത്രുക്കളെ "തുടച്ചുനീക്കണമോ" എന്ന കാര്യത്തിൽ സുപ്രധാന തീരുമാനത്തിലേക്ക് അടുക്കുകയാണെന്നും തൻ്റെ അടുത്ത നീക്കത്തെക്കുറിച്ച് ആലോചിക്കുമ്പോൾ 'എന്തും സംഭവിക്കാം' എന്നും ട്രംപ് പറഞ്ഞു.

ട്രംപിന്‍റെ ഭീഷണികളിൽ ചിലത്:

മാർച്ച് 21: വൈദ്യുത നിലയങ്ങൾ ‘തുടച്ചുനീക്കും’.

ഹുർമുസ് കടലിടുക്ക് വീണ്ടും തുറക്കാൻ ട്രംപ് ഇറാന് 48 മണിക്കൂർ സമയം അനുവദിച്ചു. അല്ലാത്തപക്ഷം ഏറ്റവും വലിയ വൈദ്യുത നിലയം മുതൽ എല്ലാ വൈദ്യുത നിലയങ്ങളെയും "ആക്രമിച്ച് തുടച്ചുനീക്കുമെന്ന്" അദ്ദേഹം ഭീഷണിപ്പെടുത്തി.

ഏപ്രിൽ 1: 'ശിലായുഗത്തിലേക്ക്' തിരികെ പോകും

ഒരു കരാറിലെത്താൻ കഴിഞ്ഞില്ലെങ്കിൽ ഇറാൻ "ശിലായുഗത്തിലേക്ക്" തിരികെ പോകുമെന്ന് ഒരു ടെലിവിഷൻ അഭിമുഖത്തിനിടെ ട്രംപ് പറഞ്ഞു. കൂടാതെ രാജ്യത്തെ വൈദ്യുതി ശൃംഖലയ്ക്ക് നേരെ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം ഭീഷണിപ്പെടുത്തി.

ഏപ്രിൽ 5: ഇറാൻ 'നരകം കാണും'

ഹുർമുസ് കടലിടുക്ക് തുറക്കുന്നതിന് ട്രംപ് വീണ്ടും ഒരു സമയപരിധി നൽകി. പാലങ്ങൾക്കും വൈദ്യുത നിലയങ്ങൾക്കും നേരെ ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ഇറാൻ "നരകം കാണും" എന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തു.

ഏപ്രിൽ 6: രാജ്യം 'ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കും'

'രാജ്യത്തെ മുഴുവൻ ഒറ്റ രാത്രികൊണ്ട് ഇല്ലാതാക്കാൻ കഴിയും' എന്ന് ട്രംപ് ഭീഷണി മുഴക്കി. എല്ലാ പാലങ്ങളും 'തകർക്കുമെന്നും' എല്ലാ വൈദ്യുത നിലയങ്ങളും 'കത്തിച്ചും' 'പൊട്ടിത്തെറിപ്പിച്ചും' നശിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയും വിശദീകരിച്ചു.

ഏപ്രിൽ 7: 'ഒരു സമ്പൂർണ നാഗരികത തന്നെ മരിക്കും'

തൻ്റെ ആവശ്യങ്ങൾ ഇറാൻ നിരസിച്ചാൽ, 'ഒരിക്കലും തിരിച്ചുകൊണ്ടുവരാൻ കഴിയാത്തവിധം ഒരു സമ്പൂർണ നാഗരികത തന്നെ ഇന്ന് രാത്രി മരിക്കും' എന്ന് ട്രംപ് മുന്നറിയിപ്പ് നൽകി.

സെപ്റ്റംബർ 17: 'എനിക്ക് അവരെ തുടച്ചുനീക്കണമോ?'

ഇറാൻ സർക്കാരിനെ തുടച്ചുനീക്കുമെന്ന് ട്രംപ് വീണ്ടും ഭീഷണിമുഴക്കി. 'എനിക്കൊരു വലിയ തീരുമാനമെടുക്കാനുണ്ട്. ഞാൻ അവിടെ ചെന്ന് അവരെ തുടച്ചുനീക്കണമോ, അതോ വേണ്ടയോ?. “ഇതൊരു വലിയ തീരുമാനമാണ്. എന്‍റെ കാര്യത്തിൽ എന്തും സംഭവിക്കാം,” ട്രംപ് ആക്സിയോസിനോട് പറഞ്ഞു.

Tags:    
News Summary - Iran war looms large-Trump repeated threats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.