സൗദിയെ പിന്തുണച്ചാൽ വലിയ വില നൽകേണ്ടിവരും; തുർക്കിയക്കും പാകിസ്താനും കടുത്ത മുന്നറിയിപ്പുമായി ഹൂതികൾ
സൻആ: സൗദി അറേബ്യയുമായുള്ള പ്രതിരോധ കരാറിന്റെ പശ്ചാത്തലത്തിൽ, സൗദിക്ക് അനുകൂലമായി സൈനിക ഇടപെടൽ നടത്തിയാൽ തുർക്കിയക്കും പാകിസ്താനും എതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് യമനിലെ ഹൂതികളുടെ മുന്നറിയിപ്പ്. ഹൂതി ഉന്നത ഉദ്യോഗസ്ഥനായ മുഹമ്മദുൽ ബുഖൈതിയാണ് ഇരു രാജ്യങ്ങൾക്കും എതിരെ രംഗത്തെത്തിയത്. മക്ക പ്രതിരോധ കരാറിനെക്കുറിച്ച് ഇസ്രായേൽ പത്രമായ ‘മാരിവി’നോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സൗദി അറേബ്യ, തുർക്കിയ, പാകിസ്താൻ എന്നീ രാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ ക്രമീകരണങ്ങൾ ‘പ്രതീകാത്മകം’ മാത്രമെന്നാണ് ബുഖൈതി വിശേഷിപ്പിച്ചത്. പ്രാദേശിക സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി അടുത്തിടെ രൂപംകൊണ്ട ‘മക്ക കരാറി’ന്റെ അന്തസ്സത്തക്ക് വിരുദ്ധമായി ഈ രാജ്യങ്ങൾ സൈനിക നീക്കങ്ങൾക്ക് മുതിർന്നാൽ അത് ഗുരുതരമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
എന്നാൽ സൗദി അറേബ്യയുമായി തുർക്കിയയും പാകിസ്താനും പുതിയ പ്രതിരോധ സഹകരണങ്ങൾ ശക്തമാക്കിയെങ്കിലും, ഹൂതികൾക്കെതിരെ നേരിട്ട് സൈനികമായി ഇടപെടാൻ ഈ രാജ്യങ്ങൾ ഇതുവരെ തീരുമാനിച്ചിട്ടില്ല. എങ്കിലും, സൗദിയെ പിന്തുണച്ചുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള നേരിട്ടുള്ള ഇടപെടലുകൾ ഉണ്ടായാൽ അത് വലിയ പ്രത്യാഘാതങ്ങൾക്കും കനത്ത വില നൽകേണ്ടി വരുന്നതിനും ഇടയാക്കുമെന്ന് ബുഖൈതി മുന്നറിയിപ്പ് നൽകി. പുതിയ പ്രതിരോധ സഖ്യങ്ങൾ മിഡിൽ ഈസ്റ്റിലെ നിലവിലെ സുരക്ഷാ അന്തരീക്ഷത്തെയും സംഘർഷങ്ങളെയും എങ്ങനെ ബാധിക്കുമെന്ന ആശങ്ക ശക്തമാകുന്നതിനിടയിലാണ് ഹൂതികളുടെ ഈ പ്രതികരണം.
അതേസമയം സൗദി അറേബ്യ ലക്ഷ്യമാക്കി ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ 73ഓളം പേർക്ക് പരിക്കേറ്റ പശ്ചാത്തലത്തിൽ ഹൂതികൾക്കെതിരെ മുന്നറിയിപ്പുമായി പാകിസ്താൻ രംഗത്ത് വന്നിരുന്നു. ഹൂതി വിമതരുടെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങൾ തുടർന്നാൽ സൗദി അറേബ്യയുമായുള്ള സംയുക്ത പ്രതിരോധ കരാർ നടപ്പിലാക്കാൻ പാകിസ്താൻ തയാറാകുമെന്നാണ് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ് അറിയിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.