ന്യൂഡൽഹി: വീട്ടുജോലിക്കാരെ ചൂഷണം ചെയ്തതിന് ഹിന്ദുജ കുടുംബത്തിലെ നാല് പേർക്ക് ജയിൽശിക്ഷ. സ്വിസ് കോടതിയാണ് ശിക്ഷ വിധിച്ചത്. പ്രകാശ് ഹിന്ദുജ, ഭാര്യ കമല എന്നിവർക്ക് നാലര വർഷം ശിക്ഷയാണ് വിധിച്ചത്. ഇവരുടെ മകൻ അജയ്, ഭാര്യ നമ്രത എന്നിവർക്ക് നാല് വർഷവും ശിക്ഷ വിധിച്ചിട്ടുണ്ട്. നാല് പേർക്കും വിധിക്കെതിരെ ഹൈകോടതിയിൽ അപ്പീൽ നൽകാം.
നാല് പേരും വീട്ടുജോലിക്കാരെ ചൂഷണം ചെയ്തുവെന്ന് കോടതി നിരീക്ഷിച്ചു. ജീവനക്കാർക്ക് മതിയായ ആരോഗ്യ ആനുകൂല്യങ്ങൾ നൽകിയില്ലെന്നും ഇത്തരം ജോലികൾക്ക് സ്വിറ്റസർലാൻഡിൽ നൽകുന്ന വേതനത്തിന്റെ പത്തിലൊന്ന് മാത്രമാണ് ഹിന്ദുജ കുടുംബം നൽകിയിരുന്നതെന്നും കോടതി കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ഹിന്ദുജ കുടുംബം മനുഷ്യക്കടത്ത് നടത്തിയെന്ന വാദം കോാടതി അംഗീകരിച്ചില്ല. വീട്ടുജോലിക്കാണ് വരുന്നതെന്ന് സ്വിറ്റസ്ർലാൻഡിലെത്തിയ ഇന്ത്യൻ തൊഴിലാളികൾക്ക് അറിയാമായിരുന്നുവെന്നും കോടതി വ്യക്തമാക്കി.
ബ്രിട്ടനിലെ സമ്പന്ന കുടുംബമായ ഹിന്ദുജ ഇന്ത്യയിൽ നിന്നെത്തിയ നിരക്ഷരരായ ഇന്ത്യക്കാരുടെ പാസ്പോർട്ട് പിടിച്ചുവെച്ചുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു. വീട്ടിലെ പട്ടിക്ക് ചെലവാക്കുന്ന തുക പോലും അവർ വീട്ടുജോലിക്കാർക്ക് ശമ്പളമായി നൽകിയിരുന്നില്ല. ജീവനക്കാർക്ക് രൂപയിലാണ് ശമ്പളം നൽകിയിരുന്നത് സ്വിസ് ഫ്രാങ്കിലായിരുന്നില്ലെന്നുമാണ് പ്രോസിക്യൂഷൻ വാദം. വീട്ടുജോലിക്കാരെ വീടിന് പുറത്തേക്ക് പോകാൻ അനുവദിച്ചിരുന്നില്ല. ഇതുകൂടാതെ ദീർഘസമയം അവരെ കൊണ്ട് ജോലി ചെയ്യിപ്പിച്ചു. 18 മണിക്കൂർ വരെ അവർക്ക് ജോലി ചെയ്യേണ്ടി വന്നുവെന്നും പ്രോസിക്യൂഷൻ വാദമുണ്ട്.
ഇന്ത്യയിൽ വേരുകളുള്ള ഹിന്ദുജ കുടുംബം 1980ലാണ് സ്വിറ്റസർലാൻഡിൽ താമസമാക്കിയത്. ഇൻഫർമേഷൻ ടെക്നോളജി, മീഡിയ, ഊർജം, റിയൽ എസ്റ്റേറ്റ്, ഹെൽത്ത് കെയർ എന്നീ മേഖലകളിൽ ഇവർക്ക് സാന്നിധ്യമുണ്ട്. ഫോബ്സിന്റെ കണക്കുപ്രകാരം 20 ബില്യൺ ഡോളറാണ് ഹിന്ദുജ കുടുംബത്തിന്റെ ആസ്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.