വാഷിങ്‌ടൺ: യു.എസ് കോൺഗ്രസിലേക്ക് നടന്ന ഡെമോക്രാറ്റിക് പാർട്ടി പ്രൈമറിയിൽ വൻ വിജയം സ്വന്തമാക്കി ഈജിപ്ഷ്യൻ വംശജനായ പ്ലാസ്റ്റിക് സർജനും യു.എസ് ആർമി വെറ്ററനുമായ ഡോ. ആദം ഹമാവി.
ന്യൂജേഴ്‌സിയിലെ 12ാം കോൺഗ്രസ് ജില്ലയിൽനിന്നാണ് അദ്ദേഹം വിജയിച്ചത്. നവംബർ മൂന്നിന് നടക്കുന്ന ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഗ്രെഗ് മെലിയാണ് ഹമാവിയുടെ എതിരാളി.
ഗസ്സയിലെ ഇസ്രയേൽ യുദ്ധത്തിന്റെ നേർക്കാഴ്ചകൾക്ക് സാക്ഷ്യം വഹിച്ച ആദ്യത്തെ യു.എസ് കോൺഗ്രസ് അംഗമെന്ന നിലയിൽ ഹമാവിയുടെ വിജയം രാഷ്ട്രീയ വൃത്തങ്ങളിൽ ഏറെ ശ്രദ്ധനേടുന്നു.
2024ൽ ഗസ്സയിൽ മെഡിക്കൽ മിഷന്റെ ഭാഗമായി സേവനമനുഷ്ഠിച്ച ശേഷമാണ് അദ്ദേഹം യു.എസിലെത്തി വാഷിങ്‌ടണിലെ നിയമനിർമാതാക്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധ്യപ്പെടുത്തിയത്.
ഗസയിലെ യുദ്ധം സാമൂഹിക മാധ്യമങ്ങളിലെ വാർത്തയല്ല, മറിച്ച് താൻ സ്വന്തം കണ്ണുകൊണ്ട് കണ്ട യാഥാർഥ്യമാണെന്ന് അദ്ദേഹം വാഷിങ്‌ടണിലെ നിയമസഭാംഗങ്ങളോട് വ്യക്തമാക്കിയിരുന്നു. മാരകമായി പരിക്കേറ്റ കുഞ്ഞുങ്ങളെയും കുടുംബങ്ങളെ നഷ്ടപ്പെട്ടവരെയും ചികിത്സിച്ച് ദിവസങ്ങൾ കഴിച്ചുകൂട്ടിയ അനുഭവം തന്നെ അസ്വസ്ഥനാക്കി.
യുദ്ധഭൂമിയിൽ അനുഭവിച്ച മാനസിക സമ്മർദങ്ങളും ബോംബാക്രമണങ്ങളുടെ ഭീതിയും വിവരണാതീതമാണെന്ന് അദ്ദേഹം പറഞ്ഞു. യു.എസ് നികുതിപ്പണം ഉപയോഗിച്ച് നടത്തുന്ന ഈ യുദ്ധം അവസാനിപ്പിക്കാൻ നേരിട്ട് ഇടപെടേണ്ടതുണ്ടെന്ന തിരിച്ചറിവാണ് തന്നെ രാഷ്ട്രീയത്തിലേക്ക് ഇറക്കിയതെന്ന് അദ്ദേഹം വെളിപ്പെടുത്തി.
മുൻപ് ഇറാഖിൽ തകർന്നുവീണ ഹെലികോപ്റ്ററിൽനിന്ന് തന്റെ ജീവൻ രക്ഷിച്ച ആർമി സർജനാണ് ഹമാവിയെന്ന് സെനറ്റർ ടാമി ഡക്ക്‌വർത്ത് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ മിഷൻ ഗസ്സയിൽ തടയപ്പെട്ടപ്പോൾ ഇടപെട്ടതും ഡക്ക്‌വർത്തായിരുന്നു. സെനറ്റർ ബെർണി സാൻഡേഴ്സിന്റെ പിന്തുണയും പ്രമുഖ പ്രോഗ്രസീവ് ഗ്രൂപ്പുകളുടെ പ്രചാരണവും അദ്ദേഹത്തിന്റെ വിജയത്തിന് കരുത്തായി.
തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുൻകാല ബന്ധങ്ങളെച്ചൊല്ലി എതിരാളികൾ ആരോപണങ്ങൾ ഉന്നയിച്ചെങ്കിലും ഹമാവി അത് തള്ളിക്കളഞ്ഞു. താൻ അക്രമത്തിന്റെ ഏത് രൂപത്തെയും എതിർക്കുന്നവനാണെന്ന് അദ്ദേഹം വ്യക്തമാക്കി.
മുസ്‌ലിം വിരുദ്ധ പരാമർശങ്ങളിലൂടെ തെരഞ്ഞെടുപ്പ് ജയിക്കാമെന്ന കാലം കഴിഞ്ഞെന്നും ഇത് അമേരിക്കൻ രാഷ്ട്രീയത്തിന്റെ പുതിയൊരു യുഗമാണെന്നും വിജയാഘോഷത്തിനിടെ ഹമാവി കൂട്ടിച്ചേർത്തു.
ഗസയിലേക്ക് സന്ദർശനം നടത്താൻ ദശാബ്ദങ്ങളായി യു.എസ് നിയമസഭാംഗങ്ങൾക്ക് അനുമതി നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ, നേരിട്ടുള്ള യുദ്ധാനുഭവമുള്ള ഹമാവിയുടെ സാന്നിധ്യം വരാനിരിക്കുന്ന യു.എസ്-ഇസ്രയേൽ നയതന്ത്രബന്ധത്തിൽ വലിയ മാറ്റങ്ങൾ വരുത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.